20 കോടിയുടെ ബാംഗ്‌ളൂര്‍ - കോവളം ബൈപാസ് ഹാഷിഷ് കള്ളക്കടത്ത്:അന്തര്‍ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരന്‍ ജി.കെ ക്കും പൂപ്പാറ ബിജുവിനും പ്രൊഡക്ഷന്‍ വാറണ്ട്,തന്നെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ മജിസ്‌ട്രേട്ടിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് വേണമെന്ന് ജി.കെ. കേസ് റെക്കോഡു പരിശോധിച്ച് കണ്ടെത്താന്‍ കോടതി ബെഞ്ച് ക്ലാര്‍ക്കികിന് നിര്‍ദേശം നല്‍കി

ബംഗ്‌ളുരുവില്‍ നിന്ന് തലസ്ഥാനത്തെ കോവളം - കാരോട് ബൈപാസ് വഴി 20 കോടി വിലയുള്ള 20 കിലോ ഹാഷിഷും 2.5 കിലോ കഞ്ചാവും 240 ഗ്രാം ചരസ്സും കാറിനടിയിലെ രഹസ്യ അറയില്‍ വെച്ച് സംസ്ഥാനത്തേക്ക് കളളക്കടത്ത് നടത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യ പ്രതിയായ അന്തര്‍ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരന്‍ ജി.കെ എന്ന ജോര്‍ജുകുട്ടിക്കും നാലാം പ്രതി പൂപ്പാറ ബിജു എന്ന ബിജു ജോസഫിനും പ്രൊഡക്ഷന്‍ വാറണ്ട്.
തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജോര്‍ജുകുട്ടിയെയും ബിജുവിനെയും സെപ്റ്റംബര്‍ 29 ന് ഹാജരാക്കാന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ടയച്ചത്. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിന് പ്രതികളെ ഹാജരാക്കാന്‍ ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 267 പ്രകാരമാണ് കോടതി പ്രൊഡക്ഷന്‍ വാറണ്ടയച്ചത്. തെളിവെടുപ്പിനിടെ ബാംഗ്‌ളൂരില്‍ വച്ച് ജി. കെ. ക്ക് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാനും ഒളിത്താവളങ്ങള്‍ ഒരുക്കുന്നതിനും സഹായിച്ച കേസിലെ രണ്ടും മൂന്നും പ്രതികളായ കുഞ്ഞുണ്ണി എന്ന അനിരുദ്ധന്‍ , മുഹമ്മദ് ഷാഹിര്‍ എന്നിവരും സെപ്റ്റംബര്‍ 29 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. അതേ സമയം തന്നെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ മജിസ്‌ട്രേട്ടിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് വേണമെന്ന് ജി.കെ. കോടതിയില്‍ ഹര്‍ജി ബോധിപ്പിച്ചു.അപ്രകാരം പരാതി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ കേസ് റെക്കോഡു പരിശോധിച്ച് കണ്ടെത്താന്‍ ജഡ്ജി കെ.പി.അനില്‍കുമാര്‍ കോടതി ബെഞ്ച് ക്ലാര്‍ക്കിന് നിര്‍ദേശം നല്‍കി.
.ജി.കെ. എന്ന ജോര്‍ജ്കുട്ടി , കുഞ്ഞുണ്ണി എന്ന അനിരുദ്ധന്‍, മുഹമ്മദ് ഷഹീര്‍ ,ബിജു ജോസഫ് എന്ന പൂപ്പാറ ബിജു എന്നിവരാണ് കേസില്‍ വിചാരണ നേരിടുന്ന 1 മുതല്‍ 4 വരെയുള്ള പ്രതികള്‍.
2019 ജൂണ്‍ 22നാണ് കേസിനാസ്പദമായ ലഹരി കള്ളക്കടത്ത് നടന്നത്. അന്തര്‍ സംസ്ഥാന ലഹരി കടത്തുകാരന്‍ കോട്ടയം ഓണം തുരുത്ത് ചക്കുപുരയ്ക്കല്‍ വീട്ടില്‍ നിന്നും നിലവില്‍ ബംഗ്‌ളുരു ബെല്ലാരിയിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന ജി.കെ.എന്ന ജോര്‍ജു കുട്ടി ( 34 ) യാണ് പിടിയിലായത്. ലഹരിക്കടത്തുകാര്‍ക്കിടയിലാണ് ഇയാള്‍ ജി.കെ. എന്ന അപര നാമത്തില്‍ അറിയപ്പെടുന്നത്. ബംഗ്‌ളുരുവില്‍ നിന്ന് തലസ്ഥാനത്തേക്ക് വന്‍തോതില്‍ നര്‍കോട്ടിക് ഡ്രഗ്‌സ് ഇയാള്‍ കാറില്‍ കടത്തവേ എക്‌സൈസ് പിടിയിലാവുകയായിരുന്നു. കോവളം - കാരോട് ബൈപ്പാസില്‍ വാഴമുട്ടം ദേശീയ പാതയില്‍ വച്ചാണ് ഇയാള്‍ സഞ്ചരിച്ച കാര്‍ എക്‌സൈസ് സംഘം പിന്‍ തുടര്‍ന്ന് തടഞ്ഞത്. 20 കോടി രൂപ വിലയുള്ള 20 കിലോഗ്രാം ഹാഷിഷും 2.5 കിലോഗ്രാം കഞ്ചാവും 240 ഗ്രാം ചരസും കാറിനടിയില്‍ നിര്‍മ്മിച്ച രഹസ്യ അറക്കുള്ളില്‍ വച്ച് ഇയാള്‍ കടത്തിക്കൊണ്ടു വരുകയായിരുന്നു. കാറിന്റെ അടിയില്‍ കയറി നടത്തിയ പരിശോധനയിലാണ് ഡിക്കിക്ക് താഴെ സ്റ്റെപ്പിനി ടയറിന് സമീപം നിര്‍മ്മിച്ച രഹസ്യ അറ കണ്ടെത്തിയത്. മൂവാറ്റുപുഴയില്‍ നിന്ന് വാങ്ങിയ കാര്‍ തേനിയിലെത്തിച്ചാണ് രഹസ്യ അറ നിര്‍മ്മിച്ചത്.
കാപ്പ നിയമപ്രകാരം തടവില്‍ കഴിഞ്ഞിട്ടുള്ള ജോര്‍ജുകുട്ടിക്ക് കോട്ടയം ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. തൃപ്പൂണിത്തുറ എസ് ഐയെ കുത്തിയ കേസിലും കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം ഭവന ഭേദനം , ഏറ്റുമാനൂര്‍ സ്റ്റേഷനതിര്‍ത്തിയില്‍ പിടിച്ചുപറി , തൃപ്പൂണിപ്പുറ ഹില്‍ പാലസ് സ്റ്റേഷനതിര്‍ത്തിയില്‍ ഒരു കിലോ ഹാഷിഷ് കടത്തിയ കേസ് , കൊച്ചിയില്‍ 13.5 ലക്ഷത്തിന്റെ കുഴല്‍പ്പണം , കവര്‍ച്ച തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
ബാംഗ്‌ളുരുവിലേക്ക് ഭാര്യയുമായി താമസം മാറ്റിയ ഇയാള്‍ ആന്ധ്രയിലെ ലഹരി മാഫിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. ആന്ധ്രയില്‍ നിന്നും ബംഗ്‌ളുരുവില്‍ വന്‍തോതില്‍ ഹാഷിഷും കഞ്ചാവും ചരസും എത്തിച്ച ശേഷം ഒന്നിലധികം പേരുമായി ഇടപാട് ഉറപ്പിച്ച ശേഷം കൂട്ടാളികള്‍ മുഖാന്തിരം കേരളത്തില്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതാണ് ജി.കെ. യുടെ മോഡസ് ഓപ്പറാന്റി ( കുറ്റകൃത്യം ചെയ്യുന്ന പതിവ് രീതി ). സാധാരണ കേരളത്തിലേക്ക് വരാത്ത ഇയാള്‍ വന്‍ മയക്കു മരുന്ന് ഇടപാടായത് കൊണ്ടാണ് നേരിട്ട് വന്നത്. ഇത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതനുസരിച്ചാണ് എക്‌സൈസ് പ്രത്യേക സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടിയത്. സംസ്ഥാന തല എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് കേസ് കണ്ടു പിടിച്ചത്.
ഇടപാടുകാരെ കുറിച്ചന്വേഷിച്ചതില്‍ മയക്കുമരുന്ന് വാങ്ങാനായി പണം നല്‍കിയ എറണാകുളം സ്വദേശി അനസിനെ തിരിച്ചറിഞ്ഞു. എക്‌സൈസ് പിടികൂടിയ ജി.കെ യുടെ ഫോണിലേക്ക് ഇയാള്‍ വിളിച്ചിരുന്നു. അനസിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ബംഗ്‌ളുരുവില്‍ ഉള്ളതായി കണ്ടെത്തി.
2019 ജൂണ്‍ 23 ന് കോടതിയില്‍ ഹാജരാക്കിയ ഇയാളെ എക്‌സൈസ് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്താനും കൂട്ടു പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും ബംഗ്‌ളുരുവില്‍ കൊണ്ടുപോയി തെളിവെടുക്കുന്നതിനുമായി കോടതി എക്‌സൈസ് കസ്റ്റഡിയില്‍ ജി.കെയെ വിട്ടു നല്‍കി. ആന്ധ്ര , കമ്പം എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ നേരത്തെ വാങ്ങിയ ഹാഷിഷ് ഇയാളുടെ ബംഗ്‌ളുരുവിലെ രഹസ്യ സങ്കേതത്തില്‍ സൂക്ഷിച്ചിരുന്നു. ഇത് കണ്ടെടുക്കാനാണ് ബംഗ്‌ളുരു മജെസ്റ്റിക്കിലെത്തിയത്. ബാംഗ്‌ളൂരില്‍ ഒട്ടേറെ ബന്ധങ്ങളുള്ളയാളാണ് ജി.കെ. ചേരിപ്രദേശങ്ങളിലും ഇയാള്‍ക്ക് താവളങ്ങളുണ്ട്.
അതേ സമയം തെളിവെടുപ്പിനിടെ ജൂലൈ 4 രാവിലെ 8 മണിക്ക് മജെസ്റ്റിക്കില്‍ വച്ച് എക്‌സൈസിനെ ആക്രമിച്ച് ഇയാള്‍ കടന്നു കളഞ്ഞു. മൂത്രമൊഴിക്കാന്‍ വേണ്ടി പുറത്തിറങ്ങിയപ്പോള്‍ പ്രതിയുടെ വിലങ്ങ് ഒരു കൈയ്യിലേക്ക് മാത്രമായി മാറ്റിക്കൊടുത്തു. ഈ വിലങ്ങു കൊണ്ട് ഉദ്യോഗസ്ഥരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഞൊടിയിടയില്‍ തിരക്കിലേക്ക് ഓടി മറഞ്ഞു. എക്‌സൈസ് സംഘം പിന്തുടര്‍ന്നെങ്കിലും മജെസ്റ്റിക്കിലെ തിരക്കു മുതലെടുത്ത് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
ഇയാള്‍ക്കായി എക്‌സൈസ് വ്യാപക തിരച്ചില്‍ നടത്തി വരവേ കോട്ടയം ഏറ്റുമാനൂര്‍ നീണ്ടൂര്‍ സ്വദേശിയായ ഇയാള്‍ മലപ്പുറം വണ്ടൂര്‍ വാണിയമ്പലത്തെ രണ്ടാം ഭാര്യയുടെ വീട്ടില്‍ എത്തിയിട്ടുള്ളതായി വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് വല വിരിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നെത്തിയ എക്‌സൈസ് സംഘവും നിലമ്പൂര്‍ എക്‌സൈസും സംയുക്തമായാണ് ഇയാളെ 2019 ജൂലൈ 30 ന് പിടികൂടിയത്.
വാണിയമ്പലത്തെ വീടുവളഞ്ഞ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അടുക്കള വാതില്‍ വഴി പുറത്തിറങ്ങിയ ഇയാള്‍ കൈവശം കരുതിയിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തു. അടുക്കള വാതില്‍ വളഞ്ഞു നില്‍ക്കുകയായിരുന്നു നിലമ്പൂര്‍ എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ മനോജ്. മനോജിന് വലതു കാല്‍മുട്ടില്‍ വെടിയേറ്റു. കാല്‍മുട്ട് തുളച്ച് വെടിയുണ്ട പുറത്തേക്ക് പോയി. ഒപ്പമുണ്ടായിരുന്നവര്‍ക്ക് നേരെയും ഇയാള്‍ തിരയുതിര്‍ത്ത് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍ പിന്മാറാന്‍ കൂട്ടാക്കാതെ എക്‌സൈസ് സംഘം റിവോള്‍വര്‍ ചൂണ്ടിയും ലാത്തി ഉപയോഗിച്ചും ഇയാളെ നേരിട്ടു. എക്‌സൈസിന്റെ പ്രത്യാക്രമണത്തില്‍ പകച്ചുപോയ ഇയാളെ ബല പ്രയോഗത്താല്‍ കീഴ്പ്പെടുത്തി. ഏറ്റുമുട്ടലില്‍ ഇയാള്‍ക്കും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഇന്‍സ്‌പെക്ടര്‍ മനോജിനെ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ബംഗ്‌ളുരുവില്‍ വെച്ച് എക്‌സൈസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ ആന്ധ്രയിലേക്ക് കടക്കുകയായിരുന്നു. ആന്ധ്രയിലും കര്‍ണ്ണാടകയിലുമായി തെരച്ചില്‍ തുടരുന്നതിനിടെ ജൂലൈ 27 ന് രാത്രി ബംഗ്‌ളുരുവില്‍ എത്തിയതായി വിവരം ലഭിച്ചു. ഉടന്‍ തിരുവനന്തപുരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ബംഗളുരുവില്‍ എത്തി.
ബംഗ്‌ളരുവിലെ ഒളിത്താവളം മനസ്സിലാക്കിയ സംഘം അവിടെയെത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ട് വീണ്ടും ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ പ്രതിക്ക് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാനും ഒളിത്താവളം ഒരുക്കുന്നതിനും സഹായിച്ച കുഞ്ഞുണ്ണി എന്ന അനിരുദ്ധന്‍ , മുഹമ്മദ് ഷാഹിര്‍ എന്നിവരെ കസ്റ്റഡിയില്‍ എടുത്ത് കേസില്‍ ഇവരെ യഥാക്രമം രണ്ടും മൂന്നും പ്രതിസ്ഥാനത്ത് ചേര്‍ത്തു. ഇവരില്‍ നിന്നാണ് ജി.കെ. മലപ്പുറം വാണിയമ്പലത്ത് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
എക്‌സൈസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയതിന് ബംഗ്‌ളുരു പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും എക്‌സൈസ് ഉദ്യോഗസ്ഥനെ വെടിവച്ച സംഭവത്തില്‍ വണ്ടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ജി. കെ. പ്രതിയാണ്.
2020 ജനുവരിയില്‍ തലസ്ഥാനത്തെ ആക്കുളത്തിന് സമീപത്തു നിന്ന് ഒന്നര കോടി വിലമതിക്കുന്ന ഒന്നര കിലോ ഹാഷിഷ് ഓയിലുമായി പിടിയിലായ നെടുമങ്ങാട് സ്വദേശി അജിത് ഏറ്റുമാനൂര്‍ കഞ്ചാവ് കടത്തു കേസില്‍ ജി.കെ.യുടെ കൂട്ടുപ്രതിയാണ്. ഏറ്റുമാനൂര്‍ പോലീസ് ഇരുവരെയും പതിനൊന്ന് കിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു. തലസ്ഥാനത്തെ പല മയക്കുമരുന്ന് ഇടപാടുകള്‍ക്ക് പിന്നിലുള്ളവരും ജി.കെ.യുമായി ബന്ധപ്പെട്ടിരുന്നു. അനവധി ഗുണ്ടാസംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ആദ്യ ഭാര്യയിലെ കുഞ്ഞിനെ മറയാക്കി മയക്കുമരുന്ന് കടത്തിയിരുന്നതായും എക്‌സൈസിന് സൂചന ലഭിച്ചു. ബൈക്കില്‍ മയക്കുമരുന്ന് വില്‍ക്കാന്‍ പോകുമ്പോള്‍ കുട്ടിയെയും ഒപ്പം കൂട്ടിയിരുന്നതായി എക്‌സൈസ് ഇന്റലിജന്റ്‌സിന് വിവരം ലഭിച്ചു. ജി.കെ യുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സ്ഥിരമായി ആന്ധ്രയില്‍ പോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം തലസ്ഥാനത്തേക്ക് 20 കോടിയുടെ ഹാഷിഷ് കടത്തിയ കേസില്‍ ഉറവിടം കണ്ടെത്താനോ ഹാഷിഷ് സംസ്‌കരണ ഫാക്ടറി കണ്ടെത്താനോ നിര്‍മ്മാതാക്കളും വിതരണക്കാരും ഇടപാടുകാരുമായ കൂട്ടു പ്രതികളെ കണ്ടെത്താനോ എക്‌സൈസിനായിട്ടില്ല. ജി.കെ.യ്ക്ക് തലസ്ഥാനത്തുള്ള സൗഹൃദങ്ങളും ലഹരി മാഫിയക്ക് എക്‌സൈസ് വകുപ്പിലുള്ള ഉന്നത സ്വാധീനവുമാണ് ആറു മാസക്കാലം അന്വേഷണം നടത്തിയിട്ടും ഉന്നതങ്ങളിലേക്ക് അന്വേഷണം ചെന്നെത്താതെ ജി.കെയില്‍ മാത്രം കേസൊതുങ്ങാന്‍ കാരണമായതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
2019 ഡിസംബര്‍ 17നാണ് ആറുമാസത്തെ അന്വേഷണം പൂര്‍ത്തിയാക്കി ജി. കെ ഉള്‍പ്പെടെ മൂന്നു പേരെ മാത്രം പ്രതിചേര്‍ത്ത് എക്‌സൈസ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 1985ല്‍ നിലവില്‍ വന്ന നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമത്തിലെ വകുപ്പുകളായ 8 ( സി ) ( കറപ്പ് , കഞ്ചാവ് എന്നിവയുടെ ഉല്‍പ്പാദനം , നിര്‍മ്മാണം , കൈവശം വയ്ക്കല്‍ , വില്‍പ്പന , വാങ്ങല്‍ , അന്തര്‍ സംസ്ഥാന കടത്ത് , സംഭരണം ) , 20 ( ബി ) ( ശശ ) ( ബി ) , ( സി ) ( മയക്കുമരുന്ന് നിര്‍മ്മാണം , കൈവശം വയ്ക്കല്‍ , വില്‍പ്പന , അന്തര്‍ സംസ്ഥാന കടത്ത് ) , 27 ( എ ) ( മയക്കുമരുന്ന് കള്ളക്കടത്തിന് സാമ്പത്തിക സഹായം ചെയ്യലും കുറ്റക്കാരെ ഒളിവില്‍ പാര്‍പ്പിക്കലും ) , 29 ( ലഹരിക്കടത്ത് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കല്‍ , ബോധപൂര്‍വ്വം സഹായിക്കല്‍ , ക്രിമിനല്‍ ഗൂഢാലോചനയിലേര്‍പ്പെടല്‍ ) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചത്.
"
https://www.facebook.com/Malayalivartha






















