സംസ്ഥാനം കടുത്ത സാമ്പത്തിപ്രതിസന്ധിയില്‍; മുഖ്യന് കുളിക്കാന്‍ നമ്മടെ 42 ലക്ഷം കൊടുത്തത് സ്വന്തം മരുമോന്‍...ഒരു പാവപ്പെട്ടവനും ഭാര്യയും മക്കളും സുരക്ഷിതമായി അന്തിയുറങ്ങാനായി, വീട് പണിയാനായി നല്‍കുന്ന അത്രയും തുക മുഖ്യമന്ത്രിക്ക് നീന്താനായി അനുവദിച്ചു.... ധനമാര്‍ഗങ്ങള്‍ കണ്ടെത്തുകയോ, നികുതിപിരിവ് ഊര്‍ജ്ജിതമാക്കുകയോ ചെയ്യുന്നില്ല.....

സംസ്ഥാനം കടുത്ത സാമ്പത്തിപ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലെ നീന്തല്‍ക്കുളം നവീകരിക്കാന്‍ ടൂറിസംവകുപ്പ് ഞായറാഴ്ച 4 ലക്ഷം രൂപ കൂടി അനുവദിച്ചു. ഇതൊടെ സി.പി.എം അധികാരത്തിലേറിയ 2016 മുതല്‍ ഇതുവരെ പൊതുജനത്തിന്റെ നികുതി പണത്തില്‍ നിന്ന് 42 ലക്ഷം രൂപയാണ് പിണറായിക്കുളം വിഴുങ്ങിയത്. സാമൂഹ്യസുരക്ഷാ പെന്‍ഷനും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും മറ്റുള്ളവര്‍ക്ക് ആനുകൂല്യങ്ങളും കൊടുക്കാനായി ധനവകുപ്പ് നട്ടംതിരിയുകയാണ്. ഹൈക്കോടതി ഇടപെട്ടതോടെയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്നത് തന്നെ. കേന്ദ്രവിഹിതം വാങ്ങിയെടുക്കാന്‍ യു.ഡി.എഫ് എം.പിമാര്‍ ഒപ്പം നിന്നില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. പക്ഷെ, വിനോദസഞ്ചാരവകുപ്പ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും നീരാടാനായി നാല് ലക്ഷം അനുവദിക്കാനൊക്കില്ലെന്ന നിലപാടെടുത്തില്ല.
സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ ലൈഫ് മിഷനിലൂടെ ഒരു കുടുംബത്തിന് വീട് വെച്ച് നല്‍കാന്‍ കൊടുക്കുന്ന തുകയാണ് നാല് ലക്ഷം. ഏതെങ്കിലും ഒരു പാവപ്പെട്ടവനും ഭാര്യയും മക്കളും സുരക്ഷിതമായി അന്തിയുറങ്ങാനായി വീട് പണിയാനായി നല്‍കുന്ന അത്രയും തുക മുഖ്യമന്ത്രിക്ക് നീന്താനായി അനുവദിച്ചു എന്നത് ഇടതുപക്ഷ സര്‍ക്കാരിന് ചേര്‍ന്ന പരിപാടിയല്ല. അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ക്ലിഫ്ഹൗസില്‍ നീന്തല്‍ക്കുളം പണിതത്. അന്ന് അതിനെതിരെ എന്തെല്ലാം സമരകോലാഹലങ്ങള്‍ സി.പി.എം സംഘടിപ്പിച്ചിരുന്നെന്ന് മുഖ്യമന്ത്രി ഓര്‍മിക്കുന്നത് നന്നായിരിക്കും.മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും കറക്ക് കമ്പനിയെന്ന് പ്രതിപക്ഷം ആരോപിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് നീന്തല്‍ക്കുളത്തിന്റെ നവീകരണ ചുമതല നല്‍കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2022 ജനുവരി മുതല്‍ ഇതുവരെ മെയിന്റനന്‍സിനായി അഞ്ച് തവണയാണ് പൊതുഖജനാവില്‍ നിന്ന് പണമൊഴുക്കിയത്. അതിന്റെ കണക്ക് ഇങ്ങിനെയാണ്,
2,28,330 രൂപ, 2,51,163 രൂപ 3,84,356 രൂപ, 3,84,356 രൂപ, 4, 03,383 രൂപ. ക്ഷേമ പെന്‍ഷന്‍ മൂന്ന് മാസമാണ് സംസ്ഥാനത്ത് മുടങ്ങിയത്. കെ.എസ്.ആര്‍.സി ജീവനക്കാര്‍ കോടതി കയറിയാലേ ശമ്പളം ലഭിക്കൂ എന്ന അവസ്ഥയാണുള്ളത്. സാമ്പത്തിക സഹായമില്ലാത്തതിനാല്‍ ക്ഷേമപദ്ധതികളടക്കമുള്ള നിരവധി സര്‍ക്കാര്‍ പദ്ധതികള്‍ മാസങ്ങളായി അവതാളത്തിലാണ്. പാവപ്പെട്ടവര്‍ക്ക് വീട് വെച്ചുകൊടുക്കുന്ന ലൈഫ് മിഷന്‍ അടക്കമുള്ള പദ്ധതികളും ഇക്കൂട്ടത്തിലുണ്ട്. അംഗനവാടി ജീവനക്കാരുടെ ഓണറേറിയും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ്, കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍, ഭിന്നശേഷി കുട്ടികള്‍ക്കും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും നല്‍കേണ്ട തുക അങ്ങനെ നിരവധി കാര്യങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്. അവരെല്ലാം ദു:ഖവും ദുരിതവും പേറി കണ്ണീരോടെ കഴിയുമ്പോഴാണ് ഔദ്യോഗികിക വസതിയിലെ കുളത്തില്‍ കുളിച്ച് കുട്ടപ്പനാകാന്‍ മുഖ്യമന്ത്രിക്ക് നാല് ലക്ഷം മരുമോന്റെ വകുപ്പ് കൊടുത്തത്.
സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് സര്‍ക്കാര്‍ വകുപ്പുകളും സഹായം നല്‍കുന്ന സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും സെമിനാറുകളും മീറ്റിംഗുകളും മറ്റും നടത്തുമ്പോള്‍ ഗവണ്‍മെന്റ് സൗകര്യങ്ങള്‍ മാത്രം ഉപയോഗിക്കണമെന്ന് കഴിഞ്ഞ ശനിയാഴ്ച ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. അതിന് തൊട്ടടുത്ത ദിവസമാണ് മരുമോന്‍ അമ്മായ്യച്ഛന് നീന്തിക്കുളി മുടങ്ങാതിരിക്കാനുള്ള സെറ്റപ്പിനുള്ള വെറും നാല് ലക്ഷം സ്വന്തം വകുപ്പില്‍ നിന്ന് അനുവദിച്ചത്. ഈ ടൂറിസം വകുപ്പിന് ധനമന്ത്രി പറയുന്നതൊന്നും ബാധകമല്ലേ, അതോ ബാലഗോപാലിനെ എണ്ണതേപ്പിച്ച് കുളിപ്പിച്ച് കിടത്തിയതാണോ? സര്‍ക്കാര്‍ പരിപാടികള്‍ അതത് ഓഫീസുളിലോ, ഗസ്റ്റ്ഹൗസുകളിലോ, കെ.ടി.ഡി.സിയുടെ അടക്കമുള്ള ഹോട്ടലുകളിലോ സംഘടിപ്പിക്കാതെ സ്വകാര്യഹോട്ടലുകളിലും മറ്റും പതിവായി നടത്തി കോടിക്കണക്കിന് രൂപയാണ് പൊടിപൊടിക്കുന്നത്. ഈ ഇനത്തില്‍ ചില ഉദ്യോഗസ്ഥര്‍ കമ്മിഷനടക്കുന്നകാര്യം അങ്ങാടിപ്പാട്ടാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് ധനവകുപ്പ് കര്‍ശനനിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ മുഖ്യമന്ത്രിക്ക് വേണ്ടി മരുമോന്‍ തന്നെ അത് കാറ്റില്‍പ്പറത്തി. ക്ലിഫ് ഹൗസിലെ ഇത്തരം ധൂര്‍ത്ത് മുമ്പും വിവാദമായിരുന്നു. 42 ലക്ഷം രൂപ ചെലവില്‍ കാലിത്തൊഴുത്തും ചുറ്റുമതിലും പണിയാനുള്ള നീക്കം ഏറെ വിവാദമായിരുന്നു.കോവിഡ് കാലത്ത് സൗജന്യകിറ്റ് കൊടുത്ത വകയില്‍ സപ്‌ളൈകോയ്ക്ക് സര്‍ക്കാര്‍ 3000 കോടി രൂപയാണ് കൊടുക്കാനുണ്ടായിരുന്നത്. അതില്‍ ആയിരം കോടിയിലേറെ അടുത്ത ദിവസങ്ങളിലായാണ് കൊടുത്തത്. ഭക്ഷ്യവകുപ്പിനെ ഏറ്റവും പ്രതിസന്ധിയിലാക്കിയതും ഇത് തന്നെയാണ്. സബ്‌സിഡി സാധനങ്ങളൊന്നും ഔട്ട്‌ലെറ്റുകളിലുണ്ടായിരുന്നില്ല. ഇതിന്റെ പേരില്‍ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പരസ്യപ്രതികരണം നടത്തിയ സാഹചര്യം ഉണ്ടായി. ഖാദി ബോര്‍ഡ് ചെയര്‍മാന്‍ പി.ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ വാഹനമാണ് ഏതാനും മാസം മുമ്പ് വാങ്ങിയത്. ഒരു വശത്തൂടെ മുണ്ട് മുറുക്കി ഉടുക്കണമെന്ന് ഉപദേശിക്കുകയും മറുവശത്ത് മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിയും തങ്ങള്‍ക്കിഷ്ടമുള്ള പോലെ ധൂര്‍ത്ത് നടത്തുകയും ചെയ്യുന്നു. സംസ്ഥാനത്തെ ഇപ്പോഴത്തെ ധനപ്രതിസധിക്ക് കാരണം ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് 11ാം ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട് നടപ്പിലാക്കിയതാണ്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു അത്. 5 ശതമാനം വരുന്ന ഉദ്യോഗസ്ഥരുടെ വോട്ട് പെട്ടിയിലാക്കാനായി 40,000 കോടി രൂപയുടെ അധികബാധ്യതയാണ് പിണറായി സര്‍ക്കാര്‍ വരുത്തിവച്ചത്. എന്നാല്‍ അതിനനുസരിച്ച് ധനമാര്‍ഗങ്ങള്‍ കണ്ടെത്തുകയോ, നികുതിപിരിവ് ഊര്‍ജ്ജിതമാക്കുകയോ ചെയ്യുന്നില്ല. പകരം നികുതി, സേവന ചാര്‍ജ് എന്നിവ കുത്തനെ കൂട്ടി പൊതുജനത്തിന്റെ നടുവൊടിക്കുകയാണ്.
https://www.facebook.com/Malayalivartha






















