കോട്ടയം വെള്ളൂരിൽ കെ.പി.പിഎല്ലിൽ ഉണ്ടായത് വൻ തീ പിടുത്തം : പ്രധാന മിഷൻ കത്തി നശിച്ചു; തീ നിയന്ത്രണ വിധേയമാക്കിയത് ആറ് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്ന്...

കഴിഞ്ഞ ദിവസം വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിലുണ്ടായ വൻ തീപിടിത്തത്തിൽ പ്രധാന മെഷീനുകൾ ഉൾപ്പെടെ പ്ലാന്റ് പൂർണമായും കത്തിനശിച്ചു. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള പേപ്പർ പ്രോഡക്റ്റ് ലിമിറ്റഡിന്റെ പ്രധാന മെഷീനാണ് തീപിടിച്ചത്. വണ്ടിയും പുകയും കണ്ടതോടെ ജീവനക്കാരുടെ നേതൃത്വത്തിൽ ഇവിടെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. വെള്ളൂർ പോലീസും ആറ് ഫയർഫോഴ്സ് യൂണിറ്റുകൾ ചേർന്ന് ഒരു മണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പരിസരമാകെ മണിക്കൂറുകളോളം കറുത്ത പുക നിറഞ്ഞു. കൈയ്ക്ക് പൊള്ളലേറ്റ തൊഴിലാളി ടൈസനെയും, ശ്വാസതടസം നേരിട്ട വിനോദിനെയും ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് പേപ്പറുകൾ പുറത്തേക്ക് വരുന്ന പ്രധാന മെഷീന്റെ ഭാഗത്ത് നിന്ന് തീ പടർന്നത്. തുടർന്ന് ന്യൂസ് പ്രിന്റിലേക്കും പരിസരത്തേക്കും തീ പടർന്നു. ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ആദ്യം പ്ലാന്റിലെ രണ്ടംഗ ഫയർഫോഴ്സ് യൂണിറ്റ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തുടർന്ന് ജില്ലയിലെയും, സമീപ ജില്ലകളിലെയും ഫയർഫോഴ്സെത്തിയെങ്കിലും കറുത്ത പുക മൂലം അകത്തേക്ക് കടക്കുന്നത് ബുദ്ധിമുട്ടായി.
പുക ശ്വസിക്കുന്നത് ശ്വാസതടസ്സത്തിന് കാരണമായതിനാൽ മറ്റുള്ളവരെ നീക്കി ഗേറ്റടച്ച ശേഷമായിരുന്നു രക്ഷാപ്രവർത്തനം. തീപിടിത്തത്തിന് കാരണമെന്തെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല. പഴയ മെഷീൻ ചൂടായി തീപിടിച്ചതാണെന്നാണ് തൊഴിലാളികൾ പറയുന്നത്. കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കഴിഞ്ഞ വർഷമാണ് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്.
രാജ്യത്തെ പത്തിലേറെ പത്രങ്ങൾക്ക് ന്യൂസ് പ്രിന്റും നൽകിത്തുടങ്ങിയിരുന്നു. കാരിബാഗും ടിഷ്യൂപ്പേപ്പറും ഉൾപ്പെടെ മൂല്യവർദ്ധിത ഉത്പന്നങ്ങളിലൂടെ ലാഭത്തിലെത്തിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അപ്രതീക്ഷിത തീപിടിത്തം.
https://www.facebook.com/Malayalivartha























