ആശങ്കയുണ്ടെങ്കിലും നയപ്രകാരം ഇന്ത്യ ഇസ്രയേലിനൊപ്പം.. ഹമാസും ഇസ്രയേലും തമ്മിലാണ് യുദ്ധമെന്നും ഇസ്രയേൽ-പലസ്തീൻ അതിർത്തി തർക്കങ്ങളെക്കുറിച്ച് കേന്ദ്രത്തിനു വ്യക്തമായ ധാരണയുണ്ടെന്നും ഇന്ത്യ

ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ ഇന്ത്യയ്ക്ക് അതീവ ആശങ്കയുണ്ടെങ്കിലും നയപ്രകാരം ഇസ്രയേലിനൊപ്പമാണ് രാജ്യമെന്നു കേന്ദ്രസർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ. ഒരു രാജ്യാന്തര മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസും ഇസ്രയേലും തമ്മിലാണ് യുദ്ധമെന്നും ഇസ്രയേൽ-പലസ്തീൻ അതിർത്തി തർക്കങ്ങളെക്കുറിച്ച് കേന്ദ്രത്തിനു വ്യക്തമായ ധാരണയുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
“നയതന്ത്രപരമായോ സൈനികമായോ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ മാത്രമാണ് ഇന്ത്യയ്ക്ക് ആശങ്ക. ഹമാസ് തെറ്റ് ചെയ്തു. സ്വന്തം പൗരന്മാരെയും പ്രദേശത്തെയും സംരക്ഷിക്കാൻ ഇസ്രയേലിന് സമ്പൂർണ അവകാശമുണ്ട്. സമാധാനപരമായ പരിഹാരത്തിനായി സൗദി, ഈജിപ്ത്, യുഎഇ എന്നിവയുൾപ്പെടെ എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളുമായും കേന്ദ്രസർക്കാർ ചർച്ച നടത്തുന്നുണ്ട്.’’– ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തന്നെ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഇസ്രയേലിനൊപ്പം ഇന്ത്യ നിൽക്കുമെന്ന് നെതന്യാഹുവിന് ഉറപ്പ് നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു.
ഉറച്ച പിന്തുണ നൽകുമ്പോഴും മറ്റു പല രാജ്യങ്ങളും ചെയ്തതുപോലെ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രയേൽ ബുധനാഴ്ച ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഒക്‌ടോബർ ഏഴിന് ഇസ്രയേൽ നഗരങ്ങളിൽ നടന്ന മാരകമായ ആക്രമണത്തെ തുടർന്നാണ് ഹമാസിനെ ഭീകര സംഘടനയായി നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ന്യൂഡൽഹിയിലെ ഇസ്രയേൽ അംബാസഡർ നൗർ ഗിലോൺ പറഞ്ഞു. യുഎസ്, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെ പല രാജ്യങ്ങളും ഇതിനകം ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇസ്രയേൽ അംബാസഡർ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha





















