മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു... സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവോ, പിഴയോ, അതല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയത്.

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. മാധ്യമപ്രവര്‍ത്തക കോഴിക്കോട് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്.നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. 354 A (A (ലൈംഗികാതിക്രമം)വകുപ്പ് പ്രകാരമാണ് കേസ്. മാധ്യമപ്രവര്‍ത്തകയോട് തോളില്‍ കൈവെച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ആണ്ന ടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് . . സ്റ്റേഷന്‍ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം വരെ തടവോ, പിഴയോ, അതല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയത്.
ബിജെപിയുടെ കേരളത്തിലെ ഭാവിയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ ദേഹത്താണ് സുരേഷ് ഗോപി അനുവാദമില്ലാതെ കൈവെച്ചത്. ബിജെപി കേരളത്തില്‍ അധികാരത്തിലെത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ ഒന്നും നടക്കുന്നില്ലല്ലോ എന്ന തരത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് ‘പറ്റുവോന്നു നോക്കട്ടെ മോളെ’ എന്ന ദ്വയാര്‍ത്ഥ പ്രയോഗത്തോടെയുള്ള മറുപടിയാണ് സുരേഷ് ഗോപി നല്‍കിയത് എന്നും പരാതിയിൽ പറയുന്നു. തുടര്‍ന്ന് ദേഹത്തു കൈവെക്കുകയും ചെയ്തു. ആദ്യം ചിരിച്ചു തള്ളിയെങ്കിലും സുരേഷ് ഗോപി വീണ്ടും ദേഹത്ത് കൈവെച്ചതോടെ യുവതി കൈ തട്ടി മാറ്റുകയായിരുന്നു. അശ്ലീലത കലര്‍ന്ന തരത്തില്‍ സംസാരിക്കുകയും ദേഹത്ത് കൈവെക്കുകയും ചെയ്ത നടന്റെ കൈ തട്ടി മാറ്റിയ യുവതിയെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തിയിരുന്നു. .
സ്ത്രീത്വത്തെ അപമാനിക്കുകയും, മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തക ഇന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമായതിനാല്‍ പരാതി നടക്കാവ് പോലീസിന് കൈമാറുകയായിരുന്നു.
പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കോഴിക്കോട് പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണം. സുരേഷ് ഗോപിയുടേത് തുറന്നുള്ള മാപ്പ് പറച്ചിലായി മാധ്യമ പ്രവർത്തക പോലും കാണുന്നില്ല. മാപ്പ് കൊണ്ട് അവസാനിക്കുന്ന പ്രശ്നവുമല്ല. സുരേഷ് ഗോപിയെ പിന്തുണച്ച് മാധ്യമപ്രവര്‍ത്തകയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചാല്‍ ശക്തമായ നടപടിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ മുന്നറിയിപ്പ് നല്‍കി
അതേസമയം സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയയോട് ക്ഷമ ചോദിച്ചിരുന്നു. സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പുപറച്ചില്‍ അല്ലെന്നും ചൂണ്ടിക്കാണിച്ചാണ് മാധ്യമപ്രവര്‍ത്തക നിയമ നടപടിയുമായി മുന്നോട്ട് പോയത്. തനിക്ക് തെറ്റായി തോന്നിയെങ്കില്‍ എന്നല്ല, അത് തെറ്റാണെന്ന് സുരേഷ് ഗോപിയാണ് മനസ്സിലാക്കേണ്ടതെന്നായിരുന്നു മാധ്യമപ്രവര്‍ത്തക നേരത്തെ പ്രതികരിച്ചിരുന്നു.
സാധാരണ എല്ലാവരോടും പെരുമാറുന്ന രീതിയിലാണ് പെരുമാറിയത് എന്നും തെറ്റായ ഉദ്ദേശമുണ്ടായിരുന്നില്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. 'തെറ്റായ വിചാരത്തിലോ അങ്ങനെ ഒരു തോന്നലിലോ ഒന്നും ചെയ്തതല്ല. തീര്‍ത്തും സാധാരണ പെണ്‍കുട്ടികളോട് പെരുമാറുന്നത് പോലെയാണ് പെരുമാറിയത്. അത് ഒരു റോങ് ടച്ച് ആയി അല്ല. പക്ഷേ ആ കുട്ടിക്ക് അങ്ങനെയാണ് തോന്നിയതെങ്കില്‍ സമൂഹത്തിന് മുന്നില്‍ മാപ്പ് പറയുന്നു.
ഇത് പറയാന്‍ ഇന്നലെ തന്നെ ഞാന്‍ ആ കുട്ടിയെ വിളിച്ചിരുന്നു. പക്ഷേ ഫോണ്‍ എടുത്തില്ല. അവരുടെ ഭര്‍ത്താവിന്റെ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു, ഞാന്‍ അതിന് തയ്യാറായി. ഇതിന് ശേഷവും പരാതിയുമായി മുന്നോട്ട് പോകാനാണ് തീരമാനമെങ്കില്‍ അതും നേരിടാന്‍ തയ്യാറാണ്. ഞാന്‍ തെറ്റ് ചെയ്തില്ല എന്നു തന്നെ പറയുന്നു. എങ്കിലും അവരുടെ തെറ്റിനാണ് സ്ഥാനമെങ്കില്‍ ഞാന്‍ ആ തെറ്റിന് മാപ്പ് പറയുന്നു,' സുരേഷ് ഗോപി പറഞ്ഞു.
https://www.facebook.com/Malayalivartha





















