കളമശ്ശേരിയിലുണ്ടായ സ്ഫോടന പരമ്പരയിൽ പരിക്കേറ്റവരുടെ സംഖ്യ ഉയരുന്നു:- മുപ്പത്തിയഞ്ചുപേർ ഗുരുതരാവസ്ഥയിൽ, 7പേരുടെ നില അതീവ ഗുരുതരം:- യഹോവാ സാക്ഷികളായി ഹാളിൽ ഉണ്ടായിരുന്നത് 2500പേർ; നടന്നത് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച് കളക്ടർ: കേന്ദ്ര സര്‍ക്കാർ വിവരങ്ങൾ തേടി, ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം...

കളമശ്ശേരിയിലുണ്ടായ സ്ഫോടന പരമ്പരയിൽ പരിക്കേറ്റവരുടെ എണ്ണം ഉയരുന്നു. മുപ്പത്തിയഞ്ചുപേർ ഗുരുതരാവസ്ഥയിലാണെന്നും, ഏഴുപേരുടെ നില അതീവ ഗുരുതരമാണെന്നുമാണ് റിപ്പോർട്ട്. നടന്നത് സ്ഫോടനമാണെന്ന് കളക്ടർ സ്ഥിരീകരിച്ചു. സ്ഫോടനത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാരും വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം. സംഭവത്തെ കുറിച്ച് സംസ്ഥാന പൊലീസിനോട് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക റിപ്പോർട്ട് തേടിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഫോടനം ഗൗരവകരമായ പ്രശ്നമായി കാണുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോൾ ജനശ്രദ്ധ തിരിക്കാൻ കഴിയുന്ന സംഭവം. കർശനമായ നിലപാടെടുക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജനാധിപത്യബോധമുള്ള മനുഷ്യർ ഒറ്റക്കെട്ടായി ഈ സംഭവത്തെ അപലപിക്കണം. രാഷ്ട്രീയമായി പരിശോധിച്ചാൽ ഈ സംഭവം ഭീകരാക്രമണമെന്ന് പറയേണ്ടിവരും. ആസൂത്രിതമാണെന്ന് പറയാനായിട്ടില്ല.
മുൻവിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്‍ററില്‍ ഇന്ന് രാവിലെ 9.30 ഓടെയാണ് സ്ഫോടനമുണ്ടായത്. മൂന്ന് തവണ തുടർ സ്‌ഫോടനങ്ങളുണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പൊലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.
പരിക്കേറ്റവരെ കളമശേരി മെഡിക്കൽ കോളജിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. ഓഡിറ്റോറിയത്തിലെ മുഴുവൻ ആളുകളെയും പുറത്തിറക്കി ഹാൾ സീൽ ചെയ്തിട്ടുണ്ട്. ഹാളിന്റെ മധ്യഭാഗത്താണ് പ്രധാന സ്‌ഫോടനമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സ്‌ഫോടനത്തിന്റെ കാരണമെന്താണ് എന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.
സ്ഫോടനത്തെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം നല്കിട്ടുണ്ട്. ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകി. സംസ്ഥാന തീവ്രവാദ സ്‌ക്വാഡ് കളമശേരിയിൽ എത്തിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയും, ഇന്റലിജൻസ് ഡിജിപിയും കൊച്ചിയിൽ എത്തി.
സംഭവത്തിൽ കൊല്ലപ്പെട്ട സ്ത്രീ കത്തികരിഞ്ഞുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ചിലരെ പ്രാഥമിക ചികിത്സക്ക് ശേഷം മറ്റൊരാശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിന് പിന്നാലെ പൊലീസ് സംസ്ഥാനത്താകെ ജാഗ്രത നിർദേശം നൽകുകയായിരുന്നു. ഉന്നത പൊലീസ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്ന് ദിവസമായി തുടരുന്ന പ്രാർഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്ഫോടനം.
ജനപ്രതിനിധികളും സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. ഫയർഫോഴ്സ് അടക്കമുള്ള റെസ്ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. സംസ്ഥാനത്താകെ പരിശോധന നടത്താനും നിർദേശം നൽകി. കേന്ദ്ര അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചു. ഏത് തരത്തിലുള്ള സ്ഫോടനമാണ് നടന്നതെന്ന് വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമേ പറയാനാകൂ. അന്വേഷണത്തിന് ശേഷം മാത്രമേ അഭിപ്രായം പറയാൻ സാധിക്കൂവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എല്ലാ തരത്തിലുമുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏകദേശം 2400ലേറെപ്പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു.
അതേ സമയം കളമശേരിയില്‍ സ്ഫോടനം ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.
കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി.
അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘം കളമശേരി മെഡിക്കലെത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. കോട്ടയം മെഡിക്കല്‍ കോളേജും സജ്ജമാണ്. മതിയായ കനിവ് 108 ആംബുലന്‍സുകള്‍ ലഭ്യമാക്കാനും നിര്‍ദേശം നല്‍കി
https://www.facebook.com/Malayalivartha





















