കളമശേരി സ്ഫോടന പരമ്പരയിൽ പൊട്ടിത്തെറിച്ചത് ടിഫിൻ ബോക്സ്; സ്ഫോടനമുണ്ടാകുന്നതിന് തൊട്ട് മുമ്പ് നീല കാർ കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്ത് പോകുന്ന ദൃശ്യങ്ങൾ പുറത്ത്:- കാർ കേന്ദ്രീകരിച്ച് അന്വേഷണം:- കതിന പൊട്ടുന്നതിനേക്കാൾ തീവ്ര ശബ്ദവും, പുകയുമായിരുന്നെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ:- കൊച്ചിയിൽ ബോംബ് വച്ചത് താനാണെന്ന് വെളിപ്പെടുത്തി സ്റ്റേഷനിൽ കീഴടങ്ങി യുവാവ്...

കളമശേരി സ്ഫോടന പരമ്പരയിൽ പൊട്ടിത്തെറിച്ചത് ടിഫിൻ ബോക്സ് ബോംബെന്ന് കണ്ടെത്തിയതിന് പിന്നാലെ കാർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. സ്ഫോടനമുണ്ടാകുന്നതിന് തൊട്ട് മുമ്പ് നീല കാർ കൺവെൻഷൻ സെന്ററിൽ നിന്ന് പുറത്ത് പോകുന്ന ദൃശ്യങ്ങൾ കണ്ടെടുത്തു. സ്ഫോടനം ആസൂത്രിതമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഇന്ന് തന്നെ രൂപീകരിക്കുമെന്ന് ഡി ജി പി മാധ്യമങ്ങളോട് പറഞ്ഞു.
ഐഇഡി മാതൃകയിലുള്ള വീര്യം കുറഞ്ഞ ബോംബാണ് ഉപയോഗിച്ചതെന്നും ടിഫിന്‍ ബോക്സില്‍ ഘടിപ്പിച്ചിരിക്കാമെന്നുമാണ് പ്രാഥമിക നിഗമനമെന്നും ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മാധ്യമങ്ങളോട് പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടിത്തത്തിലാണ് സ്ത്രീ മരിച്ചതെന്നും 36 പേര്‍ക്ക് പരുക്കേറ്റുവെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും വിദ്വേഷജനകമായ പോസ്റ്റുകളോ, വാര്‍ത്തകളോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി.
കമ്മിഷണറും വിവിധ അന്വേഷണ ഏജന്‍സികളുമുള്‍പ്പടെ സംഭവ സ്ഥലത്തുണ്ടെന്നും താന്‍ വൈകുന്നേരം സ്ഥലത്തെത്തുമെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണമെന്ന് നിലവില്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്നും അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഫോടനത്തില്‍ ഭീകരാക്രമണം സംശയിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി.
സംഭവത്തെ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഫോടനം ഗൗരവകരമായ പ്രശ്നമായി കാണുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോൾ ജനശ്രദ്ധ തിരിക്കാൻ കഴിയുന്ന സംഭവം. കർശനമായ നിലപാടെടുക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ജനാധിപത്യബോധമുള്ള മനുഷ്യർ ഒറ്റക്കെട്ടായി ഈ സംഭവത്തെ അപലപിക്കണം.
രാഷ്ട്രീയമായി പരിശോധിച്ചാൽ ഈ സംഭവം ഭീകരാക്രമണമെന്ന് പറയേണ്ടിവരും. ആസൂത്രിതമാണെന്ന് പറയാനായിട്ടില്ല. മുൻവിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെ എന്നായിരുന്നു എംവി ഗോവിന്ദൻ പ്രതികരിച്ചത്. ഹാളിന്റെ മധ്യഭാഗത്താണ് പ്രധാന സ്‌ഫോടനമുണ്ടായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. മൂന്ന് ദിവസമായി തുടരുന്ന പ്രാർഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്ഫോടനം നടന്നത്.
ഒരേ സമയം ഒന്നിലധികം സ്ഥലത്ത് സ്ഫോടനമുണ്ടായെന്ന് രക്ഷപെട്ടവര്‍ പറയുന്നു. ഹാളിന്‍റെ മുകള്‍ഭാഗം വരെ വലിയ രീതിയില്‍ തീ ഉയര്‍ന്നുവെന്നും ആളുകള്‍ ചിതറിയോടിയെന്നും ദൃക്സാക്ഷികള്‍ വെളിപ്പെടുത്തുന്നു. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനത്തില്‍ ഇന്നലെ തിരിച്ചറിയല്‍ രേഖകളില്ലാതെ ഒരാള്‍ എത്തിയിരുന്നുവെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയെന്നും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പറയുന്നു.
അതേ സമയം കളമശ്ശേരിയിലെ സ്‌ഫോടനസ്ഥലത്ത് കടുത്ത തീയും പുകയും അനുഭവപ്പെട്ടതായും വളരെ ഉയരത്തില്‍ തീപടര്‍ന്നതായും ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. മൂന്നുതവണ സ്‌ഫോടനശബ്ദം കേട്ടു. ഹാളിന്റെ മധ്യഭാഗത്ത് വഴിയിലാണ് ആദ്യം പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്‌സാക്ഷിയായ ദേവസ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ കൊച്ചുദേവസ്യയുടെ ബന്ധുക്കളായ കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. അഗാധമായ പുകയായിരുന്നു.
പിന്നെ ഒന്നും അറിയാന്‍പാടില്ല. ആള്‍ക്കാരെല്ലാം വേഗം പുറത്തുകടന്നു. മധ്യഭാഗത്ത് ഭയങ്കര തീയും പുകയുമാണ് ഉണ്ടായത്. മൂന്നുതവണ സ്‌ഫോടന ശബ്ദം കേട്ടു. എല്ലാവരും ആ സമയത്ത് കണ്ണടച്ചുനില്‍ക്കുകയായിരുന്നു. ഉയരത്തില്‍ തീപടര്‍ന്നുപിടിച്ചു. എല്ലാവരും വേഗം പുറത്തിറങ്ങി. കസേരയെല്ലാം നീക്കി തിക്കിതിരക്കിയാണ് പുറത്തിറങ്ങിയത്. ഞായറാഴ്ചയായതിനാല്‍ കുറേ ആളുകളുണ്ടായിരുന്നു.
കുട്ടികളും പ്രായമായവരും കുറേയുണ്ട്. ഞാന്‍ മക്കളോടൊപ്പം ഒരുമിച്ചായിരുന്നു ഇരുന്നത്. കുട്ടികളുടെ വസ്ത്രങ്ങളില്‍ തീപടര്‍ന്നു. ഭയങ്കര ശബ്ദമായിരുന്നു. പെരുന്നാളിന് കതിന പൊട്ടിക്കുമ്പോള്‍ കേള്‍ക്കുന്നതിനെക്കാള്‍ വലിയ ശബ്ദമാണ്. ഇത്രയുംവലിയ ശബ്ദം ലോകത്ത് വേറെ ഞാന്‍ കേട്ടിട്ടില്ല. ഇതിലും കൂടുതല്‍ ഇനി പേടിക്കാനില്ല''- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















