കളമശേരി തീവ്രവാദ സ്വഭാവമുള്ള സ്ഫോടനം; കോട്ടയം നഗരത്തിൽ ജില്ലാ പൊലീസിന്റെ പരിശോധന; കെ എസ് ആർ ടി സി യിലും റെയിൽവേ സ്റ്റേഷനിലും കർശന പരിശോധന; കേരളത്തിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന നഗരങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി

കളമശേരിയിൽ തീവ്രവാദ സ്വഭാവമുള്ള സ്ഫോടനത്തിൽ കോട്ടയം ജില്ലയിലും കർശന പരിശോധന. കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലുടനീളം പ്രധാന കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കോട്ടയത്തും വ്യാപക പരിശോധന നടത്തുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശ പ്രകാരമാണ് ജില്ലാ പൊലീസ് വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയത്.
കോട്ടയം ചങ്ങനാശ്ശേരി വൈക്കം തുടങ്ങിയ സ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷനിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും ഡോഗ്സ്കോഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ടിബി റോഡിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വഴിയോര കച്ചവട കേന്ദ്രങ്ങൾ, കെഎസ്ആർടിസി, നാഗമ്പടം ബസ് സ്റ്റാന്റ്, തിരുനക്കര മൈതാനം തുടങ്ങിയിടങ്ങളിൽ പോലീസ് പരിശോധന നടത്തി.
വിവരങ്ങളും ഇവർ ശേഖരിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ്, ഷോപ്പിംങ് കേന്ദ്രങ്ങൾ, പ്രാർത്ഥന കേന്ദ്രങ്ങൾ ആളുകൾ കൂടുന്ന മറ്റിടങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തുന്നുണ്ട്. സംശയമുള്ള വാഹനങ്ങളടക്കം പരിശോധിക്കുവാൻ നിർദ്ദേശമുണ്ട്. ടൂറിസം കേന്ദ്രങ്ങളിൽ പ്രത്യേക ജാഗ്രതനിർദ്ദേശം നൽകി.
അതേസമയം, പത്തനംതിട്ട പരുമലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. പരുമലയിൽ പെരുന്നാൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. കേരളത്തിലെ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന നഗരങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ദില്ലിയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha





















