സ്ഫോടനം നടത്തിയത് യഹോവാ സാക്ഷികൾ തെറ്റായ ആശയം പ്രചരിപ്പിക്കുന്നതിനാലെന്ന് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഡൊമനിക് മാർട്ടിൻ...

കളമശ്ശേരിയിലെ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുന്നതിനിടെ, ബോംബ് വെച്ചത് താനാണെന്ന് വെളിപ്പെടുത്തി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ എറണാകുളം തമ്മനം സ്വദേശി ഡൊമനിക് മാർട്ടിൻ. കീഴടങ്ങും മുമ്പ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. സ്ഫോടനം നടത്തിയത് യഹോവാ സാക്ഷികൾ തെറ്റായ ആശയം പ്രചരിപ്പിക്കുന്നതിനാലെന്ന് മാർട്ടിൻ വിഡിയോയിൽ പറയുന്നു.
പതിനാറു വർഷമായി സഭയിൽ അംഗമായിരുന്നെന്ന് ഇയാൾ വിഡിയോയിൽ പറയുന്നു. രാജ്യ ദ്രോഹ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായി ആറ് വര്ഷം മുമ്പ് മനസിലായതായി ഇയാൾ പറയുന്നു. പോലീസിൽ കീഴടങ്ങുന്നു എന്ന് പറഞ്ഞാണ് ഇയാൾ വീഡിയോ അവസാനിപ്പിക്കുന്നത്. തെറ്റായ പ്രസ്ഥാനത്തെ തിരുത്താനാണ് താൻ ശ്രമിച്ചതെന്നും ആറു വർഷം മുമ്പ് തനിക്ക് തിരിച്ചറിവുണ്ടായെന്നുമാണ് ഇയാൾ ലൈവിൽ പറയുന്നത്. മൂന്ന് മണിക്കൂർ മുമ്പായിരുന്നു ലൈവ്. ലൈവിൽ പറയുന്ന കാര്യങ്ങൾ സത്യമാണോ എന്നും ഇതേ മാർട്ടിൻ തന്നെയാണോ തൃശൂരിൽ കീഴടങ്ങിയതെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് അടക്കം ഡിലീറ്റ് ആയ നിലയിലാണ്.
അതേ സമയം കളമശേരി സ്ഫോടനത്തിന് നിമിഷങ്ങൾക്ക് മുമ്പ് ഓഡിറ്റോറിയത്തിന് പുറത്ത് പോയ കാറിനെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. 52 പേര്‍ക്ക് സ്‌ഫോടനത്തിൽ പരിക്കേൽക്കുകയും ഒരു സ്ത്രീ മരിക്കുകയും ചെയ്തു. യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനമാണ് കളമശേരിയിലെ സമ്ര കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്നത്. സ്‌ഫോടനമുണ്ടായ സമയത്ത് സംഭവ സ്ഥലത്തു നിന്നും ഒരു നീല മാരുതി സുസുകി ബലേനോ കാര്‍ പുറത്തേക്ക് പോയിരുന്നു. ഇതിന്റെയടക്കമുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചു.
കാറിലുണ്ടായിരുന്നവരാണോ സ്‌ഫോടനത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. എന്നാല്‍, ഇതുസംബന്ധിച്ച വിവരങ്ങളൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സ്‌ഫോടനസ്ഥലത്തു നിന്നു തന്നെ പിന്നിലുള്ളവരിലേക്ക് എത്തുന്ന വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജന്‍സികള്‍. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വാഹനങ്ങള്‍ പരിശോധിച്ചുവരികയാണ്.
സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുത്തവരെ പോകാന്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അവരുടെ കൈവശമുണ്ടായിരുന്ന വസ്തുക്കളും വാഹനങ്ങളും കൊണ്ടുപോകാന്‍ അനുവദിച്ചിട്ടില്ല. മൂന്ന് ദിവസമായി തുടരുന്ന പ്രാർഥന ഇന്നവസാനിക്കാനിരിക്കെയാണ് സ്ഫോടനം നടന്നത്.
സ്ഥലത്ത് എയർഫോഴ്സിന്റെ ഹെലികോപ്ടർ നിരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്. കൊച്ചിഉൾപ്പെടെ സംസ്ഥാനത്ത് മുഴുവൻ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപക പരിശോധന നടത്താൻ ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിരിക്കുകയാണ്. പട്രോളിംഗും ശക്തമാക്കും. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. നാളെ രാവിലെ പത്തുമണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം ചേരുന്നത്.
എല്ലാ കക്ഷികൾക്കും യോഗത്തിലേക്ക് ക്ഷണമുണ്ട്.ജനക്കൂട്ടമുള്ള സ്ഥലങ്ങളിലും പ്രാർത്ഥനാ കേന്ദ്രങ്ങളിലും പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. യുപിയിലും ഡൽഹിയിലും മഹാരാഷ്ട്രയിലും കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഇന്നുരാവിലെ ഒമ്പതരയോടെ ഉണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും മുപ്പത്തഞ്ചിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിൽ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 80 ശതമാനത്തോളം പൊള്ളലേറ്റ കുട്ടി വെന്റിലേറ്ററിലാണെന്നും റിപ്പോർട്ടുണ്ട്. കളമശേരിയിൽ മെഡിക്കൽ കോളേജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലാണ് പൊട്ടിത്തെറിയുണ്ടായത്. ഈ മാസം 27 മുതൽ നടന്നുവരുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്. ഏകദേശം 2000ത്തിൽ അധികം പേർ സമ്മേളനത്തിൽ പങ്കെടുത്തതായാണ് വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















