കളമശ്ശേരി സ്ഫോടനം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി...കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടില്ല; സ്ഫോടനം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും;സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും

കളമശ്ശേരി സ്ഫോടനം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടില്ല. ഇതിനിടെയും പ്രത്യേക ലക്ഷ്യം വെച്ചുള്ള പ്രചാരണം ഉണ്ടായി. ആക്രമണത്തിന് പ്രത്യേക മാനം നല്‍കാന്‍ ശ്രമം ഉണ്ടായി. ഇത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. കേന്ദ്രമന്ത്രിമാര്‍ വരെ മോശം പ്രസ്താവന നടത്തി. വര്‍ഗീയ നീക്കം നടത്തി. എന്നാല്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാട് മാതൃകപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഫോടനം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. അന്വേഷണത്തിനായി എഡിജിപിയുടെ നേതൃത്വത്തില്‍ 20 പേരടങ്ങിയ അന്വേഷണ സംഘത്തെ രൂപവത്കരിച്ചു. കൊച്ചി ഡിസിപിയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥന്‍. കുറ്റവാളി ആരായാലും രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. സര്‍ക്കാരിന് ചെയ്യാനാകുന്ന നടപടികള്‍ സ്വീകരിക്കും. സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നിലവില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുത്തിട്ടില്ല. പൊലീസ് തന്നെ അന്വേഷണം തുടരുകയാണ്. തെറ്റായ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം നാളെ സര്‍വകക്ഷി യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കളമശ്ശേരിയിലെത്തുമെന്നും വിവരമുണ്ട്. നിലവില്‍ 41 പേരാണ് മെഡിക്കല്‍ കോളജിലും മറ്റു സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലുള്ളത്. നാലുപേരെ ഡിസ്ചാര്‍ജ് ചെയ്തു. രണ്ടുപേര്‍ മരിച്ചു. അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. 17പേരാണ് ഐസിയുവിലുള്ളത്.
ഇതിനിടെ സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ യുഎപിഎ ചുമത്തി. ഐപിസി 302, 307, എക്സ്പ്ലോസീവ് ആക്ട് 3എ എന്നീ വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തി. ഇതിനിടെ കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ആണ് സംഘത്തലവന്‍. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
നേരത്തെ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. രാവിലെ സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ആറുമാസം കൊണ്ട് ഇന്റര്‍നെറ്റിലൂടെയാണ് ഡൊമിനിക് ഐഇഡി സ്‌ഫോടനം പഠിച്ചതെന്നും പോലീസ് പറഞ്ഞു. ഇത് സാധൂകരിക്കുന്ന തെളിവുകളെല്ലാം ഇയാള്‍ പൊലീസിന് നല്‍കിയിരുന്നു. ഇതും ശരിയാണെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടെന്നാണ് വിവരം.
സ്‌ഫോടനത്തിന് പിന്നാലെ സംഭവത്തിന് പിന്നില്‍ താനാണെന്ന് അവകാശപ്പെട്ട് എറണാകുളം സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍ കൊടകര പോലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്. പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുന്നതിന് മുന്‍പ് ഡൊമിനിക് ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പേജില്‍ വീഡിയോയും പങ്കുവെച്ചിരുന്നു.
രാവിലെ 9.40ന് കണ്‍വെന്‍ഷന്‍ സെന്റെറിലെത്തിയശേഷം രണ്ട് ഐഇഡി ബോംബുകള്‍ ബോക്‌സിലാക്കി വെക്കുന്നതിന്റേയും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ട്രിഗര്‍ ചെയ്തശേഷം ഡൊമിനിക് മാര്‍ട്ടിന്‍ ഓടിപ്പോവുന്നതുമെല്ലാം ദൃശ്യത്തിലുണ്ട്. ബോംബ് വെച്ചത് താനാണെന്നും യഹോവ സാക്ഷികളോടുള്ള എതിര്‍പ്പ് മൂലമാണിതെന്നും ഡൊമനിക് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















