പഴയ ഡല്‍ഹിയല്ല... മദ്യനയ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മുന്നിലെത്തും; കെജ്രിവാള്‍ അറസ്റ്റിലാകുമെന്ന അഭ്യൂഹം ശക്തം; അറസ്റ്റ് ഉണ്ടായാല്‍ അതിശക്തമായി നേരിടാനാണ് എഎപി തീരുമാനം.

ഇന്ന് ഡല്‍ഹിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലാകുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. മദ്യനയകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മുന്നിലെത്തും. കെജ്രിവാള്‍ ഇ ഡിക്ക് മുന്നിലെത്തുന്നതോടെ ഉദ്വേഗ നിമിഷങ്ങള്‍ക്കാകും രാജ്യ തലസ്ഥാനം സാക്ഷ്യം വഹിക്കുക.
കെജ്രിവാള്‍ അറസ്റ്റിലാകുമെന്ന അഭ്യൂഹം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ശക്തമായിരുന്നു. നേരത്തെ കെജ്രിവാള്‍ പോലും താന്‍ അറസ്റ്റിലായേക്കുമെന്ന് പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ചോദ്യം ചെയ്യലിനൊടുവില്‍ ദില്ലി മുഖ്യമന്ത്രിയുടെ അറസ്റ്റ് ഉണ്ടാകുമോ എന്നത് കണ്ടറിയണം. അതേസമയം അറസ്റ്റ് ഉണ്ടായാല്‍ അതിശക്തമായി നേരിടാനാണ് എ എ പി തീരുമാനം.
കെജരിവാളിനെ ജയിലിലാക്കി പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമെന്ന ആരോപണമാണ് എ എ പി പ്രധാനമായും ഉയര്‍ത്തുന്നത്. എന്നാല്‍ അറസ്റ്റ് നടന്നാലും നേതൃത്വത്തില്‍ നിന്ന് അരവിന്ദ് കെജരിവാള്‍ മാറേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്. കെജരിവാളിന് പകരം നേതാവ് എന്ന ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നാണ് പൊതുനിലപാട്. അറസ്റ്റ് നടന്നാല്‍ അതിനെതിരായ നിയമവഴികള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി തയ്യാറെടുപ്പ് തുടങ്ങിയെന്നും നേതാക്കള്‍ വിശദീകരിക്കുന്നു.
മുഖ്യമന്ത്രിയെ ഇ ഡി ചോദ്യം ചെയ്യുമ്പോള്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ത്താനും എ എ പി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതല്‍ തന്നെ പാര്‍ട്ടി ആസ്ഥാനത്തും ദില്ലിയിലെ വിവിധ ഇടങ്ങളിലും പ്രതിഷേധത്തിനാണ് എ എ പി തീരുമാനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അടക്കം ദില്ലിയിലെ എ എ പി പ്രതിഷേധത്തില്‍ പങ്കെടുക്കും. ജാഥയായി ഇ ഡി ഓഫീസിലേക്ക് നീങ്ങാനാണ് പദ്ധതി. ഇ ഡി നടപടി രാഷ്ട്രീയ വേട്ടെയെന്നാണ് എ എ പി ദേശീയ വക്താവ് പ്രിയങ്ക കക്കറിന്റെ പ്രതികരണം.
ഇന്ത്യ സഖ്യത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്നും പ്രിയങ്ക കക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളെകൂടി പ്രതിഷേധത്തിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങളും എ എ പി ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇരവാദം ഉയര്‍ത്താതെ കെജ്രിവാളും എ എ പിയും നിയമ നടപടികളെ നേരിടണമെന്നാണ് ബി ജെ പിയുടെ വെല്ലുവിളി.
അതേസമയം രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് ഇന്ത്യ ലിമിറ്റഡിന്റെ സ്വത്തുക്കള്‍ ഇ.ഡി. കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരായ പി.എം.എല്‍.ആക്ട് പ്രകാരമാണ് ജെറ്റ് എയര്‍വേസിന്റെ 538.05 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
ജെറ്റ് എയര്‍വേസിന്റെയും ഉടമ നരേഷ് ഗോയല്‍, ഭാര്യ അനിതാ ഗോയല്‍, മകന്‍ നിവാന്‍ ഗോയല്‍ എന്നിവരുടെയും ഉടമസ്ഥതയിലുള്ള 17 ഫ്‌ളാറ്റുകള്‍, ബംഗ്ലാവുകള്‍, വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ എന്നിവയാണ് ഇ.ഡി. കണ്ടുകെട്ടിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ലണ്ടന്‍, ദുബായ് എന്നിവിടങ്ങളിലുമാണ് കണ്ടുകെട്ടിയ സ്വത്തുക്കള്‍ സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ദിവസമാണ് ഇ.ഡി. നരേഷ് ഗോയലിനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കനറാ ബാങ്ക് നല്‍കിയ കേസിലാണ് ഇത്. 848 കോടി രൂപ തങ്ങള്‍ ജെറ്റ് എയര്‍വേസിന് വായ്പ നല്‍കിയെന്നും ഇതില്‍ 538 കോടി രൂപ തിരികെ കിട്ടാനുണ്ടെന്നുമാണ് കനറാ ബാങ്കിന്റെ പരാതി.
സെപ്റ്റംബര്‍ ഒന്നിന് ഇ.ഡി. അറസ്റ്റ് ചെയ്ത നരേഷ് ഗോയല്‍ ഇപ്പോള്‍ മുംബൈയിലെ ആര്‍തുര്‍ റോഡ് ജയിലില്‍ കഴിയുകയാണ്. ഗോയല്‍ മറ്റ് രാജ്യങ്ങളില്‍ ട്രസ്റ്റുകള്‍ ഉണ്ടാക്കി പണം തട്ടിയെന്നാണ് ഇ.ഡി. പറയുന്നത്. ഈ ട്രസ്റ്റുകള്‍ ഉപയോഗിച്ച് ഗോയല്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നും ഇ.ഡി. ആരോപിക്കുന്നു. ഇതിന് പുറമെ ജെറ്റ് എയര്‍വേസിന്റെ പേരിലെടുത്ത വായ്പ ഉപയോഗിച്ച് വസ്ത്രങ്ങളും ആഭരണങ്ങളും ഫര്‍ണ്ണിച്ചറുകളും വാങ്ങിക്കൂട്ടിയെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഇ.ഡി. പറഞ്ഞു.
https://www.facebook.com/Malayalivartha





















