തദ്ദേശഭരണ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ അമിത ആത്മവിശ്വാസം വേണ്ടെന്ന് സഖാക്കളോട് സി.പി.എം

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവരിച്ചെങ്കിലും അതിന്റെ പേരില്‍ അമിത ആത്മവിശ്വാസം വേണ്ടെന്ന് അണികളോട് സി.പി.എം. 65 ശതമാനം സീറ്റുകള്‍ നേടിയിരുന്നു ഇടതുമുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍. വോട്ട് നിലയില്‍ ഈ നേട്ടം അത്രകണ്ട് ഇല്ല. 41.81ശതമാനം വോട്ട് ഇടതുമുന്നണി നേടിയപ്പോള്‍ യു.ഡി.എഫ് നേടിയത് 40.23 ശതമാനമാണ്. ഈ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസം അണികളെ ജാഗ്രതപ്പെടുത്തുകയാണെന്ന് സി.പി.എം സംസ്ഥാനകമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പി തദ്ദേശതിരഞ്ഞെടുപ്പില്‍ നേടിയത് 14.21 ശതമാനം വോട്ടാണ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഇടതുമുന്നണിയേക്കാള്‍ 0.9 ശതമാനം വോട്ടേ കൂടുതല്‍ കിട്ടിയിട്ടുള്ളൂ. അന്ന് 72 68 എന്നായിരുന്നു കക്ഷിനില. അതിനേക്കാള്‍ വോട്ട് നില ഇപ്പോള്‍ എല്‍.ഡി.എഫിന് ലഭിച്ചിട്ടുണ്ടെങ്കിലും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. അന്താരാഷ്ട്ര പഠന കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് എ.കെ.ജി പഠനഗവേഷണകേന്ദ്രം വികസനരേഖ പ്രസിദ്ധീകരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഓരോ വീടുകളിലും പാര്‍ട്ടിയുടെ വികസനസമീപനം എത്തിക്കാനായി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്താന്‍ സംസ്ഥാനകമ്മിറ്റിയോഗം തീരുമാനിച്ചു. അസംബ്ലി മണ്ഡലാടിസ്ഥാനത്തില്‍ വികസനസെമിനാറുകള്‍ ഫെബ്രുവരിയില്‍ സംഘടിപ്പിക്കണം. ആ സെമിനാറുകളില്‍ ഇപ്പോള്‍ പാര്‍ട്ടി മുന്നോട്ടുവച്ച വികസനപദ്ധതികള്‍ക്ക് പുറമേ ഓരോ മണ്ഡലത്തിലെയും പ്രത്യേക പ്രശ്‌നങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാക്കും. താല്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാനും അഭിപ്രായം പറയാനും അവസരമുണ്ടാകും. എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക സാധാരണനിലയില്‍ ഒരു സമിതിയാണ് തീരുമാനിക്കാറ്. എങ്കില്‍ ഇക്കുറി ബഹുജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ചാവും. ജനങ്ങള്‍ക്ക് അഭിപ്രായം വെബ്‌സൈറ്റ് വഴി അറിയിക്കാം.
2009ലെ ലോക്‌സഭാതിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയായ പരാജയമായിരുന്നു. അതില്‍ മാറ്റമുണ്ടായത് തദ്ദേശതിരഞ്ഞെടുപ്പിലാണ്. 941ല്‍ 577 ഗ്രാമപഞ്ചായത്തുകളിലും പ്രസിഡന്റുമാര്‍ എല്‍.ഡി.എഫിന്റേതാണ്. 546 ഇടത്ത് ഇതില്‍ കേവലഭൂരിപക്ഷമുണ്ട്. യു.ഡി.എഫ് പ്രസിഡന്റുമാരുള്ളത് 347 ഇടത്താണ്. ബി.ജെ.പിക്ക് 12 പഞ്ചായത്തുകളില്‍ പ്രസിഡന്റുമാരുണ്ട്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 92ഇടത്താണ് ഇടത് പ്രസിഡന്റുമാര്‍. 60 ഇടത്ത് യു.ഡി.എഫിനും. 45 മുനിസിപ്പാലിറ്റികളില്‍ ഇടതുപക്ഷവും 40 ഇടത്ത് യു.ഡി.എഫും നേടി. ഒന്ന് ബി.ജെ.പിക്ക് ലഭിച്ചു. ജില്ലാപഞ്ചായത്തുകളില്‍ 7 7 ആണ് നില. കോര്‍പ്പറേഷനുകളില്‍ ആറില്‍ അഞ്ചിലും എല്‍.ഡി.എഫ് മേയര്‍മാരാണ്.
അസംബ്ലി മണ്ഡലാടിസ്ഥാനത്തില്‍ നോക്കിയാല്‍ 87 ഇടത്ത് ഇടത് മുന്നണി മുന്നിലെത്തി. 53ഇടത്ത് യു.ഡി.എഫും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നാലിടത്ത് മുന്നിലെത്തിയ ബി.ജെ.പി ഇത്തവണ എവിടെയും മുന്നിലെത്തിയില്ല. തിരുവനന്തപുരത്തെ ആ നാല് മണ്ഡലങ്ങള്‍ക്ക് പുറമേ മഞ്ചേശ്വരവുമടക്കം അഞ്ചിടത്ത് ബി.ജെ.പി രണ്ടാംസ്ഥാനത്താണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പിറകിലായിരുന്ന 38 അസംബ്ലി മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് ഒന്നാമതെത്തി. എട്ടിടത്ത് രണ്ടാമതായി. ബി.ജെ.പിക്ക് പരമ്പരാഗതശക്തികേന്ദ്രങ്ങളായ തിരുവനന്തപുരത്തും കാസര്‍കോടും ഇടിവ് പറ്റി. എന്നാല്‍ പുതിയ മേഖലകളിലേക്ക് അവര്‍ കടന്നുകയറിയെന്നത് ഗൗരവതരമാണ്. അത് എസ്.എന്‍.ഡി.പിയോഗം, കെ.പി.എം.എസിലെ ഒരു വിഭാഗം അടക്കമുള്ള സാമുദായികസംഘടനകളുമായി കൂട്ടുകൂടിയതിനാലാണ്. സംഘടനകളുടെ പിന്തുണയുണ്ടെന്ന ആര്‍.എസ്.എസ് പ്രചാരവേല ഒരു വിഭാഗം വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആര്‍.എസ്.എസ് ഏറ്റെടുത്തു. എന്നാല്‍ മതനിരപേക്ഷ ചിന്താഗതിക്കാരും ഇടതുപക്ഷ മനസ്സുള്ളവരും ഇടതിനൊപ്പം ഉറച്ചുനിന്നു. മതന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തെയും സ്വാധീനിക്കാനായി. ഈ വിജയം സൃഷ്ടിച്ച അനുകൂലസാഹചര്യം ഉപയോഗിച്ച് കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കാന്‍ ബൂത്ത്തലം മുതലുള്ള പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഉദാരവത്കരണ സാമ്പത്തിക നയത്തിനും കോര്‍പ്പറേറ്റ് വത്കരണത്തിനും അഴിമതിക്കും വര്‍ഗീയവത്കരണത്തിനുമെതിരെ ജനങ്ങളെ അണിനിരത്തും. ഒപ്പം കേരളത്തില്‍ ഉദാരവത്കരണത്തോടും വര്‍ഗീയതയോടും സന്ധി ചെയ്യുന്നതും അഴിമതിക്കാരുമായ യു.ഡി.എഫ് സര്‍ക്കാരിനെതിരെയും ശക്തമായ പ്രചരണം നടത്തും.
4500 സ്ത്രീകള്‍ പങ്കെടുത്ത എറണാകുളത്തെ വനിതാ പാര്‍ലമെന്റ് കേരളത്തിലെ സ്ത്രീസമൂഹത്തിന്റെ നിലപാടാണ് പ്രകടമാക്കിയത്. ജില്ലാതലത്തിലും അസംബ്ലിമണ്ഡല തലത്തിലും വനിതാ പാര്‍ലമെന്റുകള്‍ പാര്‍ട്ടി സംഘടിപ്പിക്കും. സ്ത്രീസൗഹൃദ സംസ്ഥാനമായി കേരളം മാറണമെന്നതാണ് പാര്‍ട്ടി കാഴ്ചപ്പാടെന്നും കോടിയേരി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























