സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി വേനൽമഴ തുടരും, ഇന്ന് ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ നേരിയ തോതിൽ മഴ ലഭിച്ചു. തെക്കൻ ജില്ലകളിലാണ് മഴയെത്തിയതെങ്കിലും ഇന്നും നാളെയും വടക്കൻ ജില്ലകളിലും മഴയെത്താൻ സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം ഇന്നും നാളെയും മറ്റെന്നാളും വിവിധ ജില്ലകളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് ആറ് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മഴ പ്രതീക്ഷിക്കുന്നണ്ട്.
ഞായറാഴ്ച എറണാകുളത്തും തിങ്കളാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം 28ന് ശക്തമായ വേനൽ മഴയാണ് ലഭിച്ചത്. വൈകിട്ട് മുതലാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായി പെയ്ത മഴയ്ക്കൊപ്പം ഇടിയും കാറ്റുമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ മലയോര മേഖലകളിലെ സ്ഥലങ്ങളിൽ വേനൽമഴ പെയ്തിരുന്നു. ഇത്രയും ശക്തമായി മഴ എത്തുന്നത് ഈ മാസത്തിൽ ആദ്യമായിട്ടാണ്.
അതേസമയം സംസ്ഥാനത്ത് താപനില ഉയരും. ഏപ്രില്‍ ഒന്ന് വരെ സംസ്ഥാനത്ത് കനത്ത് ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ സാഹചര്യത്തിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലാണിത്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും, ആലപ്പുഴ,കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും (സാധാരണയെക്കാള്‍ 2 - 3 ഡിഗ്രി കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്തെ മിക്ക കേന്ദ്രങ്ങളിലും 36 ഡിഗ്രിക്കു മുകളിലാണ് താപനില. പുനലൂരിലാണ് ഏറ്റവും കൂടുതല്‍ (39.5 ). തൃശൂര്‍ വെള്ളാനിക്കര (39), പാലക്കാട് (38.4) എന്നിങ്ങനെയാണു കണക്ക്. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെ മിക്ക സ്റ്റേഷനുകളിലും കുറഞ്ഞ താപനില 27 ഡിഗ്രിക്കു മുകളിലാണ്.
സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ - എച്ച്.ഐ.വി., കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചിക്കന്‍ പോക്‌സ് രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഉപദേശം തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha