ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത... യുവാവ് മരിച്ചു... ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം...ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ്..
കൊച്ചിയിൽ ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത ഉണ്ടായ യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്‌ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചെമ്മീൻ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നികിത (20) ആണു മരിച്ചത്.
ചെമ്മീന്‍ കറി കഴിച്ചതിച്ചതിനെ തുടർന്നുണ്ടായ അലര്‍ജിയാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ശനിയാഴ്ചയാണ് നികിത ചെമ്മീൻ കറി കഴിച്ചത്. ഇതിനു പിന്നാലെ ശരീരം ചൊറിഞ്ഞുതടിക്കുകയായിരുന്നു. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിറ്റേന്നു ശ്വാസതടസ്സം ഉണ്ടായതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഞായറാഴ്ച രാത്രി പതിനൊന്നോടെ മരിച്ചു. വിഷബാധയെ തുടർന്ന് ആന്തരിക അവയവങ്ങള്‍ തകരാറിലായതിനു പിന്നാലെ ഹൃദയാഘാതം സംഭവിച്ചു എന്നതാണ് മരണ കാരണം.തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഒപ്റ്റോമെട്രിസ്റ്റ് ആണ് നികിത.അതേസമയം ആശുപത്രിയുടെ ഭാഗത്തു ചികിത്സപ്പിഴവ് ഉണ്ടായതായി ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, വെന്റിലേറ്ററിലായിരുന്ന യുവതിയെ വേറെ ആശുപത്രിയിലേക്കു മാറ്റാവുന്ന സാഹചര്യമല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.
ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നു തൊടുപുഴ പൊലീസ് പറഞ്ഞു. നികിതയുടെ സഹോദരൻ: ജിഷ്ണു.മുമ്പും ചെമ്മീൻ കഴിച്ചതിനെ തുടർന്നുണ്ടായ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പലർക്കും ചെമ്മീൻ, പാൽ തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളോട് അലർജി ഉണ്ട്. എന്നാൽ വളരെ ചുരുക്കം പേരിൽ മാത്രമാണ് ഇത് മരണ കാരണം ആകാറുള്ളു. ഭക്ഷണ പദാർത്ഥങ്ങളോടു അലർജി ഉള്ളവർ സൂക്ഷിക്കേണ്ടതുണ്ട്. വളരെ ചെറിയ അളവിൽ ഇവ ഉള്ളിൽ ചെന്നാൽ പോലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം. ഭക്ഷണം കഴിച്ച ഉടനെ അലർജിയുടെ ലക്ഷണങ്ങൾ കണ്ടേക്കണമെന്നില്ല. ചിലപ്പോൾ രണ്ടോ മൂന്നോ മണിക്കൂറിനുള്ളിലോ ദഹനം നടന്നു കഴിഞ്ഞ ശേഷമോ ആകാം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതു. മുട്ട, പാൽ, മാംസം, ചെമ്മീൻ, കക്കഇറച്ചി, കൊഞ്ച്. ചിലതരം മീനുകൾ, നിലക്കടല. ഗോതമ്പ് എന്നിവയാണ് സാധാരണയായി ആളുകളിൽ അലർജി ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്.
സാധാരണയായി പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണ പദാർഥങ്ങളാണ് അലർജിക്ക് കാരണമാകുന്നത്.ഭക്ഷണത്തിലുള്ള പ്രോട്ടീനെതിരെ ശരീരം ആന്റിബോഡികൾ ഉണ്ടാക്കുകയും ഇവ തമ്മിൽ പ്രതിപ്രവർത്തനം നടക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഹിസ്റ്റമിൻ എന്ന രാസവസ്തു ആണ് അലർജിക്ക് കാരണമാകുന്നത്. ശരീരം ചൊറിഞ്ഞു തടിക്കുക, ഛർദി, വയറിളക്കം, വയറുവേദന, കണ്ണിലെ വീക്കം, ചുണ്ടിലും വായിലും വീക്കം തുടങ്ങിയ ലക്ഷണങ്ങൾ അത്ര ഗുരുതരമല്ല. എന്നാൽ ചിലർക്ക് ശ്വാസതടസം, തലകറക്കം, വേഗത്തിലുള്ള ശ്വസോച്ഛ്വാസം, ബോധക്ഷയം, ക്രമം തെറ്റിയ ഹൃദയമിടിപ്പ് എന്നിവ കണ്ടേക്കാം. ഇത് ശ്രദ്ധിക്കേണ്ടതാണ്.അലർജിയുടെ ഏറ്റവും അപകടകരമായ അനഫൈലാറ്റിക് ഷോക്ക് എന്ന അവസ്ഥയുടെ ലക്ഷണമാവാം ഇത്. ശ്വാസതടസ്സവും രക്തസമ്മർദം കുറയുന്നതുമാണ് പ്രധാന ലക്ഷണം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ തേടേണ്ടതാണ്. മലിനമായതോ പഴകിയതോ സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷണമോ ജലമോ കഴിച്ചത് കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് പൊതുവായി പറയുന്ന പേരാണ് ഭക്ഷ്യവിഷബാധ.
https://www.facebook.com/Malayalivartha