സോളാറില്‍ പിടി വിടാതെ: ഐജി ജോസ് തെളിവ് നശിപ്പിച്ചത് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അറിവോടെയെന്ന് പിണറായി വിജയന്‍

സോളാര്‍ കോസിനെ വീണ്ടും പരാമര്‍ശിച്ച് സിപിഐ എം. സോളാര്‍ കേസ് പ്രതി സരിതയുടെ ഫോണ്‍ രേഖകള്‍ ഐജി ജോസ് നശിപ്പിച്ചത് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഇടപെടലിനെ തുടര്‍ന്നാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. സോളാര്‍ തട്ടിപ്പുമായി ബന്ധപെട്ട് മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളടക്കമുള്ളവരുമായി സരിത നായര്‍ നടത്തിയ ഫോണ്‍സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ഐജി നശിപ്പിച്ചുവെന്ന ഡിജിപി സെന്‍കുമാറിന്റെ വെളിപെടുത്തല്‍ നിസാരമായി കാണാനാകില്ല. ഇത്തരത്തില്‍ തെളിവ് നശിപ്പിച്ചിട്ടും ഐജിക്കെതിരെ നടപടി എടുക്കാത്തത് ഉന്നതഇടപെടല്‍ മൂലമാണ്.
ഐജി സ്വമനസാലെ രേഖകള്‍ നശിപ്പിച്ചതല്ല എന്നത് നടപടി എടുക്കാത്തതിനാല്‍ ബോധ്യമാകും. നടപടി ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും നല്‍കിയ ഉറപ്പിലാകും ഐജി തെളിവ് നശിപ്പിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു. നവകേരള മാര്‍ച്ചിന്റെ ഭാഗമായി കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
സോളാര്‍ കേസുമായി ബന്ധപെട്ട് പൊലീസില്‍ അരുതാത്തത് പലതും നടന്നിട്ടുണ്ട്. കേസില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ ചാലക്കുടിയില്‍ നിന്ന് പൊലീസ് സംഘം എത്തിയിരുന്നെങ്കിലും പെരുമ്പാവൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസറ്റ് നടന്നയുടന്‍ സരിതയുടെ വീട് റെയ്ഡ് ചെയ്യാഞ്ഞത് കേസില്‍ ഉന്നതരെ സംരക്ഷിക്കാനാണ്. സോളാര്‍ കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആദ്യം മുതലെ തങ്ങള്‍ പറഞ്ഞിരുന്നതാണ്. ഡിജിപിയുടെ വെളിപെടുത്തല്‍ അതിനെ സാധൂകരിക്കുകയാണെന്നും പിണറായി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ അഴിമതി കേസുകള്‍ പരസ്പരം പറഞ്ഞ് പോരാടുകയാണ് ഇരു പാര്‍ട്ടികളും. യുഡിഎഫ് പ്രധാന ആയുധമായി ലാവ്‌ലിന്‍ ആണ് സിപിഐ എംനെതിരെ ഉപയോഗിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന കണക്ക്കൂട്ടലിനെ മുന്‍നിര്‍ത്തിയാണ് യുഡിഎഫ് ലാവ്‌ലിന്‍ കേസ് വീണ്ടും കുത്തി പൊക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























