ഒൺലിഫാൻസിന്റെ ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു...

സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്‌ഠിത സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഒൺലിഫാൻസിൻ്റെ (OnlyFans) ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി (43) അന്തരിച്ചു. അർബുദബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. കമ്പനിയാണ് മരണവാർത്ത പുറത്തുവിട്ടത്. ഇന്നലെയായിരുന്നു അന്ത്യം. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ കമ്പനി ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
യുക്രേനിയൻ-അമേരിക്കൻ ശതകോടീശ്വരനായ റാഡ്വിൻസ്‌കി, 2018-ലാണ് ഒൺലിഫാൻസിൻ്റെ മാതൃകമ്പനിയായ ഫെനിക്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് സ്വന്തമാക്കിയത്. മുതിർന്നവർക്കുള്ള ഉള്ളടക്കത്തിന് (adult content) പേരുകേട്ട ഈ പ്ലാറ്റ്‌ഫോം, കോവിഡ് കാലത്താണ് ആഗോളതലത്തിൽ വലിയ ജനപ്രീതി നേടിയത്.
2024-ലെ കണക്കുകൾ പ്രകാരം 37.7 കോടിയിലധികം വരിക്കാരും 46 ലക്ഷത്തോളം ക്രിയേറ്റർമാരും ഈ സൈറ്റിലുണ്ട്. ക്രിയേറ്റർമാർക്ക് അവരുടെ വരുമാനത്തിൻ്റെ 80 ശതമാനം നൽകുന്ന രീതിയാണ് ഒൺലിഫാൻസ് പിന്തുടരുന്നത്, ബാക്കി 20 ശതമാനം കമ്പനിയെടുക്കുന്നു.
"https://www.facebook.com/Malayalivartha























