പോരാട്ടം വാശിയോടെ... നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം, നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്, പത്രിക നൽകിയത് 1252 പേർ; വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ പാർട്ടികളും സ്ഥാനാർത്ഥികളും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്. 140 മണ്ഡലങ്ങളിലായി 1252 പേരാണ് പത്രിക നൽകിയത്. വിമതരെയും അപരൻമാരെയും പിന്തിരിപ്പിക്കാൻ തീവ്ര ശ്രമവുമായി പാർട്ടികളും സ്ഥാനാർത്ഥികളും രംഗത്തുണ്ട്. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ 26നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇതിന് ശേഷമാകും കേരളത്തിലെ യഥാർത്ഥ മത്സര ചിത്രം തെളിയുക. സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കാൻ വിധിയെഴുതുന്നത്.
കൊടുവള്ളിയിൽ 18 പേർ പത്രിക സമർപ്പിച്ചു. തിരുവനന്തപുരം മണ്ഡലത്തിലും മഞ്ചേശ്വരം മണ്ഡലത്തിലും 17 പേർ വീതം പത്രിക നൽകിയിട്ടുണ്ട്. ഇന്നാണ് സൂക്ഷ്മ പരിശോധന നടക്കുക. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിവരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. അന്തിമ മത്സര ചിത്രം വ്യാഴാഴ്ച വ്യക്തമാകും. സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തീയതി ഇന്നലെയാണ് അവസാനിച്ചത്. സംസ്ഥാനത്ത് 1252 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത് കൊടുവള്ളി മണ്ഡലത്തിലാണ്. ഇവിടെ 18 പേരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ ആകെ നാമനിർദേശപത്രിക സമർപ്പിച്ചത് 223 പേരാണ്. ഡമ്മി സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവരുടെ പത്രിക സമർപ്പണത്തിന്‍റെ കണക്കാണ് ഇത് എന്നതിനാൽ തന്നെ സംസ്ഥാനത്തെ അന്തിമ പോരാട്ട ചിത്രം തെളിഞ്ഞിട്ടില്ല.
സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവും മുൻ പുന്നപ്ര സൗത്ത് പഞ്ചായത്ത് പ്രസിഡന്റുമായ പി.ജി. സൈറസിനെ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. കഴിഞ്ഞ കുറച്ചു കാലമായി പാർട്ടിയുടെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. 2006-2011 കാലയളവിൽ ജി സുധാകരൻ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ സജീവമായിരുന്നു സൈറസ്. അമ്പലപ്പുഴയിലെ പാർട്ടി രാഷ്ട്രീയത്തിൽ ജി. സുധാകരന്റെ വിശ്വസ്തരിലൊരാളായാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
പുന്നപ്ര സൗത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തിയാണ് സൈറസ്. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് പുന്നപ്ര സൗത്ത് പഞ്ചായത്തിന് സംസ്ഥാനത്തെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ നാല് മാസമായി ഏരിയ കമ്മിറ്റി യോഗങ്ങളിൽ സൈറസ് പങ്കെടുക്കാത്തതാണ് നടപടിക്ക് കാരണമായി പാർട്ടി നൽകുന്ന വിശദീകരണം. നേരത്തെ പാർട്ടിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്നും സൈറസിനെ ഒഴിവാക്കിയിരുന്നു. അമ്പലപ്പുഴയിൽ സ്വതന്ത്രനായി ജി. സുധാകരൻ മത്സരിക്കുന്ന സമയത്ത് തന്നെ അദ്ദേഹത്തിന്റെ വിശ്വസ്തനായ നേതാവിനെതിരെ നടപടി വരുന്നത് രാഷ്ട്രീയമായി ശ്രദ്ധേയമാണ്.
രാഷ്‍ട്രീയ കേരളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലമായി മാറിയിരിക്കുകയാണ് അമ്പലപ്പുഴ. സിപിഎമ്മില്‍ നിന്നുള്ള ജി സുധാകരന്റെ പടിയിറക്കമാണ് അമ്പലപ്പുഴയെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി സുധാകരന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചത് കേരള രാഷ്‍ട്രീയത്തിലെ ചൂടുള്ള ചര്‍ച്ചയായി അമ്പലപ്പുഴയെ മാറ്റിയിരിക്കുകയാണ്.
ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ട
സിപിഎമ്മിന്റെ കോട്ടയായ ആലപ്പുഴ ജില്ലയിലെ സുപ്രധാന മണ്ഡലമാണ് അമ്പലപ്പുഴ. അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ 20 മുതൽ 44 വരെ വാർഡുകളും; അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകൾ ചേർന്ന ഒരു മണ്ഡലമാണ് അമ്പലപ്പുഴ നിയോജകമണ്ഡലം. കേരളത്തിന്റെ നെല്ലറയായി കണക്കാക്കപ്പെടുന്ന കുട്ടനാടിന്റെ ഹൃദയഭാഗത്താണ് അമ്പലപ്പുഴ സ്‍ഥിതി ചെയ്യുന്നത്.
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായാണ് അമ്പലപ്പുഴയെ രാഷ്‍ട്രീയ കേരളം അടയാളപ്പെടുത്തുന്നത്. നെല്‍ക്കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയവരിലെ ശക്തമായ സാന്നിദ്ധ്യം ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണായി അമ്പലപ്പുഴയെ മാറ്റുന്നു ഈഴവര്‍, പട്ടികജാതിക്കാര്‍, കൈസ്‍തവര്‍, മുസ്ലീം, എന്നിങ്ങനെ വിവിധ മത സാമുദായിക വിഭാഗങ്ങള്‍ അമ്പലപ്പുഴയുടെ ഭാഗമായതുകൊണ്ടു തന്നെ രാഷ്‍ട്രീയ ചലനങ്ങളില്‍ ഒരു പ്രത്യേക സമുദായത്തിന്റെ മേല്‍ക്കോയ്‍മ അവകാശപ്പെടാനില്ല.
വി എസ്സിന്റെയും സുധാകരന്റെയും മണ്ഡലം
അമ്പലപ്പുഴയില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തിയത് സിപിഎമ്മിന്റെ എക്കാലത്തെയും കരുത്തുറ്റ നേതാവായ വി എസ് അച്യുതാന്ദനാണ്. രണ്ട് തവണ അദ്ദേഹം നിയമസഭയില്‍ അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു- 1967ലും 1970ലും. ജി സുധാകരനാകട്ടെ തുടര്‍ച്ചയായി മൂന്ന് തവണയാണ് അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചത്- 2006ലും 2001ലും 2016ലും. 2006-2011 കാലത്ത് വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ സഹകരണമന്ത്രിയുമായിരുന്നു. 2009 വരെ ദേവസ്വം വകുപ്പും കൈകാര്യം ചെയ്‍തു. ആദ്യ പിണറായി മന്ത്രിസഭയിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു ജി സുധാകരൻ.
ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയാണെങ്കിലും രണ്ട് തവണ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസും അമ്പലപ്പുഴ മണ്ഡലത്ത പ്രതിനിധീകരിച്ചിട്ടുണ്ട്. 1982ല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വി ദിനകരൻ 1987ല്‍ കോണ്‍ഗ്രസ് ടിക്കറ്റിലും നിയമസഭയിലെത്തി. 2001ല്‍ ഡി സുഗതനായിരുന്നു ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് നിയമസഭയിലേക്കെത്തിയത്.
2021 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം
എല്‍ഡിഎഫിന്റെ സിപിഎം പ്രതിനിധി എച്ച് സലാമാണ് 2021ല്‍ അമ്പലപ്പുഴയില്‍ നിന്ന് മത്സരിച്ച് നിയമസഭയിലെത്തിയത്. എച്ച് സലാം 61,365 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എം ലിജു 50,240 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തായി. എച്ച് സലാമിന്റെ ഭൂരിപക്ഷം 11,125 വോട്ടുകളായിരുന്നു. ബിജെപി പ്രതിനിധി അനൂപ് ആന്റണി ജോസഫ് മൂന്നാം സ്ഥാനത്ത് എത്തി.
പ്രായ പരിധിയും പരസ്യ ശാസനയും
സിപിഎമ്മില്‍ നിയമസഭയിലേക്ക് മത്സരിക്കുന്നതിനും പാര്‍ട്ടി ചുമതലകള്‍ വഹിക്കുന്നതിനും ടേം വ്യവസ്ഥയും പ്രായപരിധിയും മാനദണ്ഡമായപ്പോഴാണ് ജി സുധാകരന് 2021ല്‍ സീറ്റില്ലാതെ പോയത്. സിപിഎം ജില്ലാ സെക്രട്ടിയായിരുന്ന എച്ച് സലാം ജി സുധാകരന് പകരം സിപിഎമ്മിനുവേണ്ടി അമ്പലപ്പുഴയെ പ്രതിനിധീകരിക്കുകയും ചെയ്‍തു. അമ്പലപ്പുഴയില്‍ എച്ച് സലാം വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‍ച വരുത്തിയെന്ന് പാര്‍ട്ടി അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജി സുധാകരനെ പരസ്യമായി ശാസിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജി സുധാകരൻ നിഷേധ സമീപനമെടുത്തുവെന്നായിരുന്നു സെക്രട്ടറിയേറ്റ് അംഗങ്ങളായ എളമരം കരീം, കെ ജെ തോമസ് എന്നിവരുള്‍പ്പെട്ടെ അന്വേഷണ കമ്മിറ്റി കണ്ടെത്തിയത്. ഈ കണ്ടെത്തല്‍ സിപിഎം സെക്രട്ടറിയറ്റ് യോഗം ശരിവയ്‍ക്കുകയായിരുന്നു.
മാറിയ രാഷ്‍ട്രീയ കാലാവസ്ഥ
പാര്‍ട്ടിയില്‍ നിന്ന് മതിയായി പരിഗണന ലഭിക്കുന്നില്ല എന്ന ആരോപണം ഉയര്‍ത്തി അംഗത്വം പുതുക്കാതിരിക്കുകയായിരുന്നു ജി സുധാകരൻ. തുടര്‍ന്ന് പാര്‍ട്ടിയുടെ പുറത്തേയ്‍ക്കും പോയി. പാര്‍ട്ടി അനുനയങ്ങളില്‍ വഴങ്ങാതെ ജി സുധാകരൻ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്‍തു. പരശ്യ ശാസനയുടെ അടക്കം ചൊരുക്കും ജി സുധാനകരന് ഉണ്ടെന്നു വേണം കരുതാൻ. അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ജി സുധാകന് പരസ്യ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്‍തു.
അമ്പലപ്പുഴ മണ്ഡലത്തിന്റെ മുക്കും മൂലയും അറിയുന്ന രാഷ്‍ട്രീയ പ്രവര്‍ത്തകനാണ് ജി സുധാകരൻ. അഴിമതി പുരളാത്ത നേതാവ്, നേതൃപാടവവും കാര്യക്ഷമതയുള്ള മന്ത്രി എന്ന നിലയിലുള്ള പേരും ജി സുധാകരന് മുതല്‍ക്കൂട്ടായുണ്ട്. ഒരു വലിയ അനുയായി വൃന്ദവും ജി സുധാകരന് അമ്പലപ്പുഴയില്‍ ഉണ്ടെന്നു വേണം കരുതാൻ. ഇതെല്ലാം വോട്ടായാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇത്തവണ അല്‍പമൊന്നു വിയര്‍ക്കും.
പാര്‍ട്ടിയുടെ വാശി
എച്ച് സലാം തന്നൊണ് ഇത്തവണയും സിപിഎമ്മിനെ പ്രതിനിധീകരിച്ച് അമ്പലപ്പുഴയില്‍ മത്സരിക്കുന്നത്. സുധാകരൻ പാര്‍ട്ടി വിട്ട് മത്സരിക്കുമ്പോള്‍ ഇടുതുപക്ഷ വോട്ടുകള്‍ ഏകീകരിക്കും എന്നതിലാണ് സിപിഎമ്മിന്റെ പ്രതീക്ഷ. എന്തുവന്നാലും പാര്‍ട്ടി തോല്‍ക്കരുത് എന്ന വാശി എച്ച് സലാമിന് അനുകൂലമായ ഘടകമായി മാറും എന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. അമ്പലപ്പുഴയിലെ അടിത്തട്ടുവരെയുള്ള സിപിഎമ്മിന്റെ സംഘടനാ ശേഷി എന്ത് പ്രതിബന്ധങ്ങളെയും തകര്‍ക്കാൻ പോന്നതാണ് എന്ന വിശ്വാസവും എല്‍ഡിഎഫിനുണ്ട്.
മണ്ഡലത്തിലെ അടിസ്ഥാന വിഷയങ്ങള്‍
ഇത്തവണ ജി സുധാകരൻ മത്സരിക്കുന്നു എന്ന ഘടകമുണ്ടെങ്കിലും അമ്പലപ്പുഴയെ സംബന്ധിച്ച് കാര്‍ഷിക പ്രശ്‍നങ്ങളും പ്രചാരണത്തില്‍ പ്രധാന വിഷയമായി വരാനുള്ള സാധ്യതയുണ്ട്. നെല്ല് കര്‍ഷകരുടെ പ്രശ്‍നങ്ങളും സാധ്യതകളും പ്രധാന പ്രചരണ വിഷയമായി ഉയര്‍ത്തിക്കാട്ടാൻ മൂന്ന് മുന്നണികളും ശ്രമിക്കുമെന്നത് തീര്‍ച്ച. നെല്ല് സംഭരണത്തിലെ കാലതാമസവും സംഭരണ വില കൃത്യമായി ലഭിക്കാത്തതുമെല്ലാം മണ്ഡലത്തില്‍ ചര്‍ച്ചയാകും. ക്ഷേമ പെൻഷനും ഭവന പദ്ധതികള്‍ പോലുള്ളവയും മണ്ഡലത്തിലെ വോട്ടര്‍മാരെ സ്വാധീനിക്കും.
മൈലാട്ടിയിൽ ദേശീയപാതയ്ക്കരികിൽ സ്ഥാപിച്ച എൽ ഡി എഫിന്റെ പ്രചാരണ ബോർഡ് നശിപ്പിച്ചതായി പരാതി. പ്രചാരണ ബോർഡിൽ മുഖ്യമന്ത്രിയുടെ മുഖം കീറിയെടുത്തു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പ്രചാരണ ബോർഡാണ് നശിപ്പിച്ചത്. സിപിഎം പനയാൽ ലോക്കൽ സെക്രട്ടറി ഒ നാരായണൻ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകർ പ്രചാരണ ബോർഡ് നശിപ്പിച്ചുവെന്നാണ് പരാതി. ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനും സ്വത്തുവകകൾ നശിപ്പിച്ച് നഷ്ടമുണ്ടാക്കിയതിനും ഭാരതീയ ന്യായ സംഹിതയിലെ 324(4), 329(3),192 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 35000 രൂപയുടെ നഷ്ടമുണ്ടായതായി എഫ്ഐആറിൽ പറയുന്നു. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ലേബർ ക്യാമ്പിന് സമീപത്തുള്ള ഭീമൻ ബോർഡാണ് കീറിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പണം പൂർത്തിയായതോടെ പ്രമുഖർക്കുൾപ്പെടെ വെല്ലുവിളിയായി അപരൻമാർ. പറവൂരിൽ വി ഡി സതീശനും കളമശേരിയിൽ പി രാജീവിനും അപരൻമാരുണ്ട്. കൈതാരം സ്വദേശി കെബി സതീശൻ ആണ് വിഡി സതീശൻ്റെ അപരൻ. ഈ സ്ഥാനാർഥി ഇന്ന് പത്രിക നൽകി. ബിനാനിപുരം സ്വദേശി രാജീവ് ആണ് പി രാജീവിൻ്റെ അപരൻ. വട്ടിയൂർക്കാവിൽ കെ മുരളീധരന് രണ്ട് അപരന്മാരുണ്ട്. പി മുരളീധരൻ, മുരളി എൻ എന്നിവരാണവർ. അരുവിക്കരയിൽ ജി സ്റ്റീഫന് അപരനായി സ്റ്റീഫനും വിഎസ് ശിവകുമാറിന് രണ്ട് ശിവകുമാറുമാരും അപരന്മാരായി ഉണ്ട്. നേമത്ത് രാജീവ് ചന്ദ്രശേഖറിന് അപരനായി രാജീവ് കുമാർ പത്രിക നൽകി.
തിരുവനന്തപുരം സെൻട്രലിൽ സി.പി ജോണിന്, എസ് ജോൺ ആണ് അപരൻ. ചാലക്കുടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ബിജുവിനാണ് അതേ പേരിൽ സ്വതന്ത്ര സ്ഥാനാർത്ഥി ഉള്ളത്. തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലനും വിമതനുണ്ട്. രാജൻ എന്ന പേരിലാണ് മറ്റൊരു സ്ഥാനാർത്ഥി ഉള്ളത്. യുഡിഎഫ് സ്ഥാനാർഥി ടിഎൻ പ്രതാപന് വിമതനായി പ്രതാപൻ എന്ന പേരിൽ മറ്റൊരു സ്വതന്ത്രൻ രംഗത്തുണ്ട്. കോതമംഗലത്ത് യുഡിഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന് റണ്ട് അപരൻമാർ ഉണ്ട്. പിണ്ടിമന സ്വദേശി ഷിബുവും ചെറുവട്ടൂർ സ്വദേശി ഷിബുവും അപരൻമാരാണ്. പത്തനാപുരത്ത് എൽഡിഎഫ് - യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അപരൻമാരുണ്ട്. കെബി ഗണേഷ് കുമാറിന് അപരനായി തലവൂർ സ്വദേശി ഗണേഷ് കുമാറും ജ്യോതികുമാർ ചാമക്കാലയ്ക്ക് അപരനായി എം ജ്യോതികുമാറും ചവറയിൽ സുജിത്ത് വിജയൻപിള്ളയ്ക്ക് അപരനായി സുജിത്ത് ആർജെയും രംഗത്തുണ്ട്. തങ്കശേരി സ്വദേശിയാണ് സുജിത്ത് ആർ ജെ. ഇരവിപുരത്ത് എം നൗഷാദിന് അപരനായി നൗഷാദ് എ പത്രിക നൽകി. മുഖത്തല സ്വദേശിയാണ് അപരൻ നൗഷാദ്.
തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗം ഉൾക്കൊള്ളുന്ന തിരുവനന്തപുരം സെൻട്രൽ നിയമസഭാ മണ്ഡലത്തിൽ ഇത്തവണയും ശക്തമായ ത്രികോണപ്പോരിന് സാധ്യത തെളിഞ്ഞുകഴിഞ്ഞു. മണ്ഡലം നിലനിര്‍ത്താൻ എൽഡിഎഫിന് വേണ്ടി നടൻ സുധീര്‍ കരമനയാണ് ഇറങ്ങുന്നത്. യുഡിഎഫിന് വേണ്ടി സി പി ജോണും എൻഡിഎയ്ക്ക് വേണ്ടി കരമന ജയനും കളത്തിലിറങ്ങുന്നതോടെ പോരാട്ടം കടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഇടത് സ്വതന്ത്രനായാണ് സുധീര്‍ കരമന മത്സരിക്കുന്നത്. നടനും അധ്യാപകനുമായ സുധീര്‍ കരമന ഇതിന് മുമ്പും സിപിഎമ്മിന്റെ പ്രചാരണത്തിലൊക്കെ സജീവ സാന്നിധ്യമായിരുന്നു. സുധീര്‍ കരമനയ്ക്ക് മികച്ച വിജയസാധ്യതയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫിന്റെ പ്രഖ്യാപനമുണ്ടായത്. ജനാധിപത്യ കേരള കോൺഗ്രസിന്റെ സീറ്റായിരുന്നു ഇത്. ആന്‍റണി രാജുവായിരുന്നു എംഎൽഎ. എന്നാൽ, അദ്ദേഹത്തിന് തൊണ്ടിമുതൽ കേസിൽ അയോഗ്യത നേരിടേണ്ടി വന്നതോടെയാണ് ഇടതുപക്ഷത്തിനുള്ളിൽ വലിയ ആശയക്കുഴപ്പം ഉണ്ടായത്. തുടര്‍ന്ന് വലിയ ചര്‍ച്ചകൾക്ക് ശേഷം സുധീര്‍ കരമനയിലേയ്ക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.
2011-ലെ മണ്ഡലം പുനർനിർണ്ണയത്തിന് ശേഷമാണ് ഈ മണ്ഡലം നിലവിലെ രൂപത്തിലായത്. 2011-ന് മുൻപ് ഇത് 'തിരുവനന്തപുരം വെസ്റ്റ്' മണ്ഡലമായിരുന്നു. 2021ൽ മൂന്ന് തവണ എംഎൽഎയും മന്ത്രിയുമായിരുന്ന വി എസ് ശിവകുമാറിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി രാജു അട്ടിമറി വിജയം നേടിയത്. തുടർന്ന് അദ്ദേഹം ഒന്നാം പിണറായി സർക്കാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയാവുകയും ചെയ്തു.
വോട്ട്ബാങ്ക് ഉണ്ടെങ്കിൽ അത് കയ്യിൽ വച്ചാൽ മതിയെന്ന് സതീശൻ. കൊച്ചി മണ്ഡലത്തിൽ സഭാ സ്ഥാനാർത്ഥിയെ പരിഗണിക്കണമെന്ന ലത്തീൻ സഭയുടെ നിർദ്ദേശത്തിനാണ് സ്ഥാനാർത്ഥിയുടെ ഗുണങ്ങൾ എണ്ണി പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവിന്റെ പ്രശംസ. കേരളത്തിലെ ജില്ലാ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്‌മാരിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്നതും വിശ്രമം ഇല്ലാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യക്‌തിയാണ് ഷിയാസെന്നുമാണ് വി ഡി സതീശൻ വിശദമാക്കുന്നത്. ഷിയാസ് പണി എടുക്കാത്തവരെ വഴക്ക് പറയും. അത് തന്റെ സ്വഭാവം കിട്ടിയതിനാലാണ് എന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. എല്ലാ ജാതിയിലും മതത്തിലും പെട്ടവർ ഷിയാസിന് വോട്ട് ചെയ്യും. നോമിനേഷൻ കൊടുത്തപ്പോൾ കേസുകളുടെ രേഖപ്പെടുത്താൻ എത്ര പേജ് ഉപയോഗിച്ചു എന്നാണ് താൻ ഷിയാസിനോട് ചോദിച്ചത്. കൊച്ചി മണ്ഡലം കൺവെൻഷനിൽ ആയിരുന്നു വി ഡി സതീശന്റെ വാക്കുകൾ. കേരളത്തിൽ പലയിടത്തും സിപിഎം ബിജെപി ഡീൽ ഉണ്ടെന്നുള്ള ആരോപണം വി ഡി സതീശൻ ആവർത്തിച്ചു. ഞങ്ങളുടെ കയ്യിൽ വോട്ടു ബാങ്കുണ്ടെന്ന് ചിലർ പറയും. ഷിയാസിനെ തകർക്കാൻ ജാതിയുടെയും മതത്തിൻ്റെയും പേരും പറഞ്ഞ് ആരും വരണ്ടെന്നും വർഗീയത പറയാൻ ആരും വരണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക ഇമെയിൽ സന്ദേശത്തോടൊപ്പമുള്ള കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. അസിസ്റ്റൻറ് സെക്ഷൻ ഓഫീസറെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. സംഭവം വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് കമ്മീഷൻ്റെ ഇടപെടൽ. നേരത്തെ, പിഴവ് സമ്മതിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തിയിരുന്നു. ഇത് തികച്ചും സാങ്കേതികമായ ക്ലെറിക്കൽ പിശക് മാത്രമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ വ്യക്തമാക്കി.
സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച 2019-ലെ മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സിഇഒ ഓഫീസിനെ സമീപിച്ചിരുന്നു. ഇതിനായി അവർ സമർപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വെച്ചിരുന്ന 2019-ലെ കത്തിന്റെ പകർപ്പിലാണ് ബിജെപിയുടെ സീൽ ഉണ്ടായിരുന്നത്. ബിജെപി നൽകിയ ഈ കത്ത് അശ്രദ്ധമൂലം മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും അയച്ചു കൊടുക്കുകയാണുണ്ടായത്. എന്നാൽ മാർച്ച് 21-ന് തന്നെ ഈ പിശക് ശ്രദ്ധയിൽപ്പെട്ടതായും ഉടൻ തന്നെ ആ നിർദ്ദേശം പിൻവലിച്ച് എല്ലാ പാർട്ടികൾക്കും ജില്ലാ കളക്ടർമാർക്കും അറിയിപ്പ് നൽകിയതായും കമ്മീഷൻ അറിയിച്ചു.
സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുകയാണെന്ന് സിപിഎം ആരോപിച്ചിരുന്നു. "ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നത്?" എന്ന ചോദ്യത്തോടെ എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിപിഎം ആരോപണം ഉന്നയിച്ചത്. ദേശീയതലത്തിൽ തന്നെ കമ്മീഷനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ സംഭവമെന്നും സിപിഎം കുറ്റപ്പെടുത്തി. ക്ലെറിക്കൽ പിഴവ് ഉയർത്തിക്കാട്ടി തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പുറത്തുനിന്നുള്ള മറ്റൊരു ശക്തിക്കും ഇടപെടാൻ സാധിക്കാത്ത വിധം പഴുതടച്ച സംവിധാനമാണ് കമ്മീഷൻ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പെട്ടെന്നായപ്പോൾ അത്രയും വേഗം എൽഡിഎഫിനെ താഴയിറക്കാമെന്ന ആശ്വാസത്തിലാണു ജനമെന്നും യുഡിഎഫ് ഭരണമാണു വരാനിരിക്കുന്നതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വണ്ടൂർ നിയോജകമണ്ഡലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ഒറ്റക്കെട്ടായാണു തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. കോൺഗ്രസിന്റെ കൈപ്പത്തി ലീഗിന്റെയും ചിഹ്നമാണ്. പാണക്കാട് കുടുംബവുമായി ഏറെ അടുപ്പമുള്ളയാളാണ് എ.പി.അനിൽകുമാർ. അദ്ദേഹം വലിയ ഭൂരിപക്ഷത്തിനു ജയിച്ചു മന്ത്രിയാകട്ടെയെന്നും സാദിഖലി ശിഹാബ് തങ്ങൾ ആശംസിച്ചു. 10 വർഷമായി സംസ്ഥാനത്തു തുടരുന്ന മുരടിപ്പിന്റെ രാഷ്ട്രീയം മുന്നോട്ടുപോയാൽ നാടിന്റെ അവസ്ഥ എന്താകുമെന്നു യുഡിഎഫുകാർക്കു മാത്രമല്ല സിപിഎം നേതാക്കൾക്കു പോലും ഭയമുണ്ടെന്നും കേരളത്തിൽ യുഡിഎഫ് ചരിത്രവിജയം നേടുമെന്നും എ.പി.അനിൽകുമാർ പറഞ്ഞു.
പി.ഖാലിദ് അധ്യക്ഷത വഹിച്ചു. എംപിമാരായ ഷാഫി പറമ്പിൽ, പി.വി.അബ്ദുൽ വഹാബ്, എഐസിസി അംഗം ഇ.മുഹമ്മദ്കുഞ്ഞി, കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, എം.കെ.മുസ്തഫ അബ്ദുൽ ലത്തീഫ്, കെ.ടി.അജ്മൽ, കെ.സി.കുഞ്ഞിമുഹമ്മദ്, ജോജി കെ.അലക്സ്, ടി.പി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. കൺവൻഷനു ശേഷം നൂറുകണക്കിനു പ്രവർത്തകർ അണിനിരന്ന കൂറ്റൻ റോഡ്ഷോയും നടന്നു.
"
https://www.facebook.com/Malayalivartha



























