തട്ടുകടയില്‍ നിന്നും മന്ത്രി മന്ദിരത്തിലേക്ക് എത്തിയത് അടികളികള്‍ പലതും പഠിച്ചു തന്നെ, പടിയിറങ്ങുന്നത് മുഖ്യന്റെ വലം കൈ

ഉപ്പു തിന്നവര്‍ വെള്ളം കുടിച്ചു തുടങ്ങി. ഇനി ആരെന്ന ചോദ്യം ബാക്കിയാക്കി കെ ബാബു.ബിജുരമേശെന്ന ബാര്‍ മുതലാളി തുറന്നുവിട്ട ഭൂതം വിഴുങ്ങുന്ന രണ്ടാമന്‍ കെ ബാബു.ഒടുവിലിതാ ഇടുത്തീപോലെ തൃശൂര്‍ വിജിലന്‍സ് കോടതി വിധിയും. അങ്ങനെ മന്ത്രിസഭയില്‍ നിന്ന് ബാബുവും പടിയിറങ്ങുന്നു.
കെ. ബാബുവിന്റെ ഓഫീസില്‍ നേരിട്ടു ചെന്ന് താന്‍ പണം നല്കിയെന്നും, തന്റെ പരാതി ഒഴിവാക്കാന്‍ മന്ത്രി സ്വാധീനിച്ചു എന്നുമൊക്കെയുള്ള ബിജു രമേശിന്റെ ആരോപണമാണ് ബാബുവിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. അന്നും ഇന്നും ബിജു രമേശ് ചോദിക്കുന്ന ചോദ്യമിതാണ്: വെറും സാധാരണക്കാരനില്‍ സാധാരണക്കാരനായ ബാബു ഇന്നത്തെ നിലയിലെത്താനുള്ള സാമ്പത്തികസ്രോതസെന്താണ്?
അങ്കമാലി പഴയ മാര്‍ക്കറ്റ് റോഡിലുള്ള രണ്ടരസെന്റ് പുറമ്പോക്കില്‍നിന്നാണു കെ ബാബുവിന്റെ കുടുംബം ഇന്നത്തെ മന്ത്രിമന്ദിരം വരെയെത്തിയത്. ബാബുവിന്റെ അച്ഛന്‍ കെ. കുമാരന്‍ റോഡു പുറമ്പോക്കില്‍ അന്നു ചെറിയൊരു ചായപ്പീടിക നടത്തിയിരുന്നു, കുന്നുംപുറത്തു ചായപ്പീടിക എന്നായിരുന്നു പേര്. ബാബു അന്നു വിദ്യാര്‍ത്ഥി. അല്പം മാറി 10 സെന്റില്‍ ചെറിയൊരു വീട്. കുമാരനും ആറ് ആണ്‍മക്കളും. ബാബു രണ്ടാമന്‍. മൂത്തയാള്‍ സുഗതന്‍.അഡ്വക്കേറ്റായിരുന്നു, ജീവിച്ചിരുപ്പില്ല. ബാബുവിനു താഴെ രാജീവന്‍, സജീവന്‍, ജോഷി, ഷിബു. ചായക്കട പൊളിഞ്ഞപ്പോള്‍, പൊലീസ് സ്‌റ്റേഷനിലേക്കും മറ്റും പരാതിയെഴുതിക്കൊടുക്കല്‍, വില്ലേജ് ഓഫീസിലേക്കും പഞ്ചായത്തിലേക്കുമൊക്കെയുള്ള അപേക്ഷ തയാറാക്കല്‍ തുടങ്ങിയ പൊതുജനകാര്യങ്ങള്‍ തുച്ഛമായ ഫീസ് വാങ്ങി സഹായിച്ചായിരുന്നു അന്നത്തെ ജീവിതമാര്‍ഗം.
കാലടി ശ്രീശങ്കര കോളജില്‍ പഠിക്കുമ്പോള്‍ കെ എസ് യുവിലൂടെ രാഷ്ട്രീയത്തില്‍ കടന്ന കെ ബാബു മികച്ച ഫുട്‌ബോളറായിരുന്നു. പരിവര്‍ത്തനവാദി നേതാവ് എം എ ജോണ്‍ നമ്മെ നയിച്ച കാലഘട്ടത്തില്‍ ഒപ്പം കൂടി, പിന്നീടു വഴിമാറി വ്യവസ്ഥാപിത കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനമായി. പിന്നെ എസ്എന്‍ഡിപി നേതാവ് വേലായുധന്റെ മകളെ വിവാഹം ചെയ്തു തൃപ്പൂണിത്തുറയിലേക്കു മാറിത്താമസിച്ചു. പിന്നെ തട്ടകം തൃപ്പൂണിത്തുറയായി, അവിടെനിന്നു നിയമസഭയിലേക്കു പലകുറി മത്സരിച്ചു വിജയിച്ചു.
അങ്കമാലിയിലെ പഴയ തട്ടുകടയിരിക്കുന്നിടത്തു ഇന്നും കച്ചവടം നടക്കുന്നുണ്ട്, ഒന്നല്ല രണ്ടെണ്ണം. ബാബുവിന്റെ ഇളയ രണ്ടു സഹോദരന്മാരാണു കച്ചവടം നടത്തുന്നത്. ഒന്നില്‍ നാരങ്ങാവില്പന. മറ്റേതില്‍ സ്‌പോര്‍ട്‌സ് സാമഗ്രികളുടെ വില്പന. ചെറിയ രണ്ടു കച്ചവടസ്ഥാപനങ്ങളാണെങ്കിലും ഇതുമൂലം അങ്കമാലി പഴയ മാര്‍ക്കറ്റ് റോഡ് വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഈ പുറമ്പോക്കുഭൂമിയിലെ കച്ചവടസ്ഥാപനങ്ങള്‍ തടസമായിരിക്കുന്നുവെന്നാണു നാട്ടുകാരുടെ പരാതി. ജോസ് തെറ്റയില്‍ എം എല്‍ എ പഴയ മാര്‍ക്കറ്റ് റോഡ് വീതികൂട്ടാന്‍ വന്‍പദ്ധതിയിട്ടിട്ടും അതിനു തടസം സൃഷ്ടിക്കുന്നതു ബാബുവിന്റെ സഹോദരങ്ങളുടെ കടകളാണത്രേ. ആരുടെ സ്വാധീനമാണെന്ന് ഊഹിക്കാമല്ലോ. ബാബുവിന്റെ ഒരു സഹോദരന്‍ കര്‍ണാടകയില്‍ കള്ളനോട്ടു കേസില്‍പ്പെട്ടു പിന്നീടു കേസില്‍നിന്നൊക്കെ ഒഴിവായി.
ബാബുവിന്റെ ബന്ധുക്കളില്‍ ബഹുഭൂരിപക്ഷവും എല്‍ഡിഎഫുകാരാണ്. കാലടി കോളേജില്‍ കലാലയ രാഷ്ട്രിയ പ്രവര്‍ത്തനത്തിലൂടെ കേരള യൂണിവേഴ്‌സിറ്റിയില്‍ കെ എസ് യു വിന്റെ വൈസ് ചെയര്‍മാനായി. കലാലയജിവിതത്തിനു ശേഷം 1977 ല്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റായും പിന്നീടു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
1980 ല്‍ അങ്കമാലി പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറിയപ്പോള്‍ ബാബു മുനിസിപ്പല്‍ കൗണ്‍സിലറായി ജയിച്ചു. ഇടതുപക്ഷത്തിനു ഭുരിപക്ഷമുണ്ടായിരുന്നു എങ്കിലും വലിയ അട്ടിമറിയിലൂടെ ബാബു അങ്കമാലിയിലെ ആദ്യത്തെ മുനിസിപ്പല്‍ ചെയര്‍മാനായി. ഒന്നര വര്‍ഷത്തെ ആയുസേ ചെയര്‍മാന്‍ സ്ഥാനത്തിനുണ്ടായിരുന്നുള്ളുവെങ്കിലും അത് ബാബു എന്ന യുവരാഷ്ട്രിയ നേതാവിന്റെ ഭാഗ്യവളര്‍ച്ച ആയിരുന്നു. പിന്നിട് 1991ല്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ അന്നത്തെ അനുകുല രാഷ്ട്രിയ സാഹചര്യം കണക്കിലെടുത്തു നിയമസഭ പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പ് വന്നപ്പോള്‍ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ ബാബു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയി.
അന്ന് തൃപ്പൂണിത്തുറ എറണാകുളം ജില്ലയിലെ ഇടതുപക്ഷത്തിന്റെ ചുവപ്പുകോട്ടയായിരുന്നു. എം എം ലോറന്‍സ്് ആയിരുന്നു ബാബുവിന്റെ എതിരാളി. ജയിക്കാന്‍ യാതൊരു സാധ്യതയും ഇല്ലാത്ത ബാബുവിന് അന്ന് ഭാഗ്യമായി വന്നത് രാജിവ് ഗാന്ധി ആയിരുന്നു. രാജിവ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് അന്നത്തെ ആ തെരഞ്ഞെടുപ്പു മുന്നാഴ്ചത്തേക്ക് മാറ്റിവച്ചു. ആ സഹതാപതരംഗത്തില്‍ ബാബു എംഎ!ല്‍എ ആയി. പിന്നീടു 1996 2001 ലും ബാബു തൃപ്പൂണിത്തുറയില്‍ ജയിച്ചു കയറി. 2006 ലെ തിരഞ്ഞെടുപ്പില്‍ പ്രതികൂലതരംഗം ഭീഷണിയായിരുന്നെങ്കിലും രവിന്ദ്രനാഥ് എന്ന അത്ര ശക്തനല്ലാത്ത എതിരാളി വിണ്ടും ഭാഗ്യമായെത്തി.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലം പുനര്‍വിഭജനം നടത്തിയപ്പോള്‍ പുതിയ തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം ശക്തമായ മാര്‍ക്‌സിസ്റ്റ് സീറ്റ് ആയി മാറി തൊട്ടപ്പുറത്ത് തൃക്കാക്കര മണ്ഡലം ശക്തമായ യു.ഡി.ഫ്. മണ്ഡലമായി. അവിടെ മത്സരിക്കാനുള്ള ബാബുവിന്റെ ശ്രമം നടന്നില്ല. ബാബു വിണ്ടും തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയായി. അന്ന് ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി ഗോപി കോട്ടമുറിക്കലിനു പകരം ദിനേശ് മണിയിലേക്ക് മാറിയത് അനുഗ്രഹമായപ്പോള്‍ വിജയം ബാബുവിനായി. ജയിച്ചുവന്ന പ്രമുഖ ഈഴവ സമുദായാംഗങ്ങളില്‍ രണ്ടു പേരായ അടൂര്‍ പ്രകാശും കെ . ബാബുവും മന്ത്രിയായി. എക്‌സൈസ് തുറമുഖം വകുപ്പുകള്‍ ബാബുവിന് സ്വന്തമായി. കുരുക്കുകള്‍ മുറുകി എത്തുക അടുത്തത് ആരിലേക്ക്. കാത്തിരിക്കുക തന്നെ. ഇനിയുമുണ്ടല്ലോ ഉപ്പു തിന്നവര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























