മക്കളെല്ലാം വലിയ പൊസിഷനിലാ...ഒട്ടും സമയമില്ല... തയ്യല്‍ പണി ചെയ്ത് ഒറ്റയ്ക്ക് മക്കളെ വളര്‍ത്തിയ ഈ അമ്മയ്ക്ക് ആശ്രയമായത് തെരുവ്

അമ്മയെ നോക്കാത്ത മക്കളുടെ വാര്‍ത്തയ്ക്ക് പുതുമയില്ല. കാരണം അത്തരം നടതള്ളല്‍ കര്‍മ്മം ദിവസേന ധാരാളം സാംസ്‌കാരിക കേരളത്തില്‍ നടക്കുന്നുണ്ട്. അമ്മ ശപിക്കില്ലെങ്കിലും എവിടെ തീര്‍ക്കും ഈ പാപങ്ങള്‍. ആനയറ ശ്രീനാരായണ സാംസ്‌കാരിക വനിതാ സമിതിയുടെ വയോധിക സദനത്തിലെ അന്തേവാസിയും കടയ്ക്കാവൂര്‍ സ്വദേശിനിയുമായ ജി. സുധാദേവിയാണ് ഇവിടെ നിര്‍ഭാഗ്യവതിയായി അമ്മ. മകളെ പണിയെടുത്ത് ഡോട്കറും മകനെ ഉദ്യോഗസ്ഥനുമാക്കിയ ഈ അമ്മയ്ക്ക് അവസാന കാലത്ത് ഇവരാരും തുണയായില്ല. വയോധികസദനത്തിലാണ് താമസിച്ചിരുന്നത്.
അമ്മ രോഗക്കിടക്കയിലായ വിവരം ഡോക്ടറായ മകളെയും മകനെയും വനിതാ സമിതി അറയിച്ചിരുന്നു. മക്കള്‍ തിരിഞ്ഞു നോക്കതായതോടെ വനിതാ കമ്മീഷന്‍ ഇടപെട്ടു. അന്ത്യം അടുത്തുവെന്ന് വ്യക്തമായതോടെ ഡോക്ടര്‍മാരും മക്കളെ വിളിച്ചു. എന്നാല്‍ ഫലമുണ്ടായില്ല. സുധാദേവിയുടെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന പണം ഉപയോഗിച്ചാണ് ചികിത്സ നടത്തിയിരിന്നത്. ഇന്നലെ ഉച്ചയ്ക്ക് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് സുധാദേവി മരിച്ചത് . കണ്ണൂര്‍ പയ്യന്നൂരില്‍ ആയുര്‍വേദ ഡോക്ടറാണ് മകള്‍. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ മകന്‍. പക്ഷേ ജീവിതത്തിലെ അനാഥത്വം മരണത്തിലും തുടരുന്നു
മക്കളുടെ ചെറുപ്രായത്തിലേ ഭര്‍ത്താവ് സുധാദേവിയെ ഉപേക്ഷിച്ചു പോയി. തുടര്‍ന്ന് കടയ്ക്കാവൂരിലെ വസ്തുവകകള്‍ വിറ്റ് തേക്കുംമൂട്ടിലേക്ക് താമസംമാറ്റി. ആനടിയില്‍ ആശുപത്രിക്ക് സമീപം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ എന്ന തയ്യല്‍ സ്ഥാപനം നടത്തിയാണ് സുധാദേവി കുട്ടികളെ പഠിപ്പിച്ച് മിടുക്കരാക്കിയത് . പ്രശസ്തമായ തയ്യല്‍ക്കടയായിരുന്നു. പിന്നീട് മക്കളോടൊപ്പം താമസിച്ചുവരുമ്പോള്‍, ചില അസ്വാരസ്യങ്ങളുടെ പേരില്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോന്നു. തുടര്‍ന്ന് ആനയറ ശ്രീനാരായണ വനിതാ സമിതിയുടെ വയോധികസദനത്തില്‍ ( തപസ്യ ) അന്തേവാസിയായി.
വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് സുധാദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയ്ക്ക് സുഖമില്ലെന്ന വിവരം അറിയിക്കാനായി വയോധികസദനത്തിലെ അന്തേവാസികളും ആശുപത്രി അധികൃതരും മക്കളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ല. നില വഷളായപ്പോള്‍ മരണസമയത്തെങ്കിലും മക്കളെ കാണാന്‍ അമ്മ ആഗ്രഹം പ്രകടിപ്പിച്ചു. അതും നടന്നില്ല. മരണവിവരം അറിയിക്കാന്‍ ശ്രമിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ ഡി. എം. ഒ, പയ്യന്നൂര്‍ പൊലീസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ടാണ് വിവരമറിയിച്ചത്.
എല്ലാം മനസ്സിലാക്കിയ മാദ്ധ്യമപ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ ഫോണെടുത്തെങ്കിലും നിഷേധാത്മകമായ മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് അന്തേവാസികള്‍ മുന്‍കൈ എടുത്ത് സംസ്‌കാരത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. പുതിയ കാലമല്ലേ ഒട്ടും സമയമില്ലായിരിക്കും. പ്രായമായ അമ്മ വലിയ ബാധ്യതയല്ലേ അതാവാം. ഈ വാര്‍ത്ത വായിച്ച് രോഷം കൊണ്ട് പ്രതികരണത്തിന് ഇറങ്ങുന്നവരോട് ഒരു വാക്ക്. നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കളോട് എങ്ങനെയാണ് പെരുമാറുന്നത്. അത് ശ്രദ്ധാപൂര്‍വ്വം കാണുന്ന തലമുറ പിന്നാലെയുണ്ട്. മാതാ പിതാ ഗുരു...അമ്മേ മാപ്പ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























