കരുണാകരന് ജീവിച്ചിരുന്നുവെങ്കില്‍ ചാട്ടവാറിന് അടിച്ചേനെയെന്ന് വി.എസ്, സ്വന്തം മകന് ചേര്‍ന്നതെന്ന് കെ. മുരളീധരന്‍

കെ മുരളീധരനെ പരിഹസിച്ച് വീണ്ടും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. മുരളീധരന്‍ ഗ്രൂപ്പ് മാറി ഉമ്മന്‍ചാണ്ടിക്കൊപ്പം കൂടി എന്ന് വാര്‍ത്തകള്‍ ഉണ്ട്. അത് കാണാന്‍ കരുണാകരന്‍ ഇല്ലാതിരുന്നത് നന്നായെന്നും വിഎസ് പറഞ്ഞു. കരുണാകരന്‍ ഉണ്ടായിരുന്നെങ്കില്‍ മുരളീധരനെ ചാട്ടവാറിന് അടിച്ചേനെയെന്നും വിഎസ് പറഞ്ഞു. ഡിഐസിയുമായി വള്ളിനിക്കറിട്ട് എല്‍ഡിഎഫിന്റെ പുറകെ നടന്ന കാലം മറക്കരുതെന്നും വിഎസ് പറഞ്ഞു. എന്നാല്‍ വിഎസിന്റെ പരാമര്‍ശങ്ങള്‍ അതിരു കടക്കുന്നു എന്ന് ചൂട്ടിക്കാട്ടി ഭരണപക്ഷ അംഗങ്ങള്‍ വിഎസിന്റെ പ്രസംഗത്തെ തടസ്സപ്പെടുത്തി.
എന്നാല്‍, വി എസ് നിയമസഭയ്ക്കു പുറത്ത് തന്നെക്കുറിച്ച് നടത്തിയ പരാമര്‍ശം സ്വന്തം മകന് ചേര്‍ന്നതെന്ന് കെ. മുരളീധരന്‍ തിരിച്ചടിച്ചു. ഇരുവരുടെയും വാദപ്രതിവാദങ്ങള്‍ക്കിടെ സഭയില്‍ ബഹളമായി. മുരളീധരനെ അധിക്ഷേപിച്ചുകൊണ്ടുള്ള വാക്കുകള്‍ പറയാന്‍ അനുവദിക്കരുതെന്ന് എംഎല്‍എമാര്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ ആ വിഷയത്തില്‍ ഊന്നിയായിരിക്കണം സംസാരിക്കേണ്ടതെന്നും ഭരണപക്ഷം പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതേത്തുടര്‍ന്ന് സ്പീക്കര്‍ സഭ താല്‍ക്കാലികമായ നിര്‍ത്തിവച്ചു.
മാനവും മര്യാദയുമുള്ള വിമര്‍ശനം വിഎസില്‍ നിന്ന് ഒരിക്കലും ഉണ്ടായിട്ടില്ല. ഇഎംഎസും കെ.കരുണാകരനും നായനാരും അടക്കമുള്ള മഹാന്മാര്‍ ഇരുന്ന കസേരയിലാണ് വി എസ് ഇരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേല്‍ നന്ദിപറയുമ്പോഴായിരുന്നു മുരളീധരന്റെ പരാമര്‍ശങ്ങള്‍. ഇതാണ് അച്യുതാനന്ദനെ ചൊടുപ്പിച്ചത്. ഇതിന് പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കി. ഇന്ന് നിയമസഭയില്‍ മുരളിയെ കടന്നാക്രമിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























