കൊച്ചിയിലെ പുതിയ ഐബിഎസ് ടാക്സി ഫ്ലീറ്റ്; ഡ്രൈവിംഗ് സീറ്റിൽ വനിതകൾ...

വനിതകൾക്ക് ടാക്സി ഡ്രൈവര്‍മാരായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഐബിഎസ് സോഫ്റ്റ്‌വെയർ ആരംഭിച്ച സാമൂഹിക ഉത്തരവാദിത്ത (സി.എസ്.ആർ) സംരംഭമായ ഫ്യൂച്ചര്‍പോയിന്റ് ക്യാബ്സ് വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന് കീഴിൽ, ഡ്രൈവിംഗ്, ആതിഥ്യമര്യാദ, സോഫ്റ്റ് സ്കില്ലുകള്‍, സ്വയം പ്രതിരോധം എന്നിവയില്‍ വനിതകൾക്ക് രണ്ട് മാസത്തെ സൗജന്യ പരിശീലനം കമ്പനി നൽകുന്നു.
പരിശീലനം പൂർത്തിയാക്കുകയും സാധുവായ ലൈസൻസ് നേടുകയും ചെയ്യുന്ന എല്ലാവര്‍ക്കും 'ഫ്യൂച്ചർപോയിന്റ് ക്യാബ്‌സിന്റെ ഡ്രൈവർ സർട്ടിഫിക്കറ്റ് ലഭിക്കും. ഐബിഎസ് സോഫ്റ്റ്‌വെയർ പുതിയ കാറുകൾ വാങ്ങിയാണ് ഈ സർട്ടിഫൈഡ് ഡ്രൈവർമാർക്ക് നൽകുന്നത്. നിലവിൽ പരിശീലനം കഴിഞ്ഞ 13 ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്, കൊച്ചിയിൽ അവര്‍ പത്ത് കാറുകള്‍ ഓപ്പറേറ്റ് ചെയ്യുന്നു.
ഇൻഫോപാർക്കിലെ കൊച്ചിയിലെ ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ കാമ്പസിൽ നടന്ന ചടങ്ങിൽ മന്ത്രി കാറുകൾ ഫ്ലാഗ് ഓഫ് ചെയ്തു. പരിശീലനത്തിനുള്ള അവസരങ്ങൾ ലഭിച്ചാൽ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകാൻ കഴിവുള്ള, വിദ്യാസമ്പന്നരായ വീട്ടമ്മമാരുടെ നിര തന്നെ സംസ്ഥാനത്തുണ്ടെന്ന് മന്ത്രി പറഞ്ഞു. ലിംഗസമത്വ കേരളമെന്ന ആശയത്തിനും ദീർഘവീക്ഷണത്തോടെയുള്ള ഗുണഫലങ്ങള്‍ക്കും ഇടയാക്കുന്ന സാമൂഹിക കാഴ്ചപ്പാട് ഈ ഉദ്യമത്തിനുണ്ട്. സ്ത്രീ ശാക്തീകരണത്തിൽ കേരളം കൈവരിക്കുന്ന പുതിയ മുന്നേറ്റങ്ങൾ ജനാധിപത്യ സംവിധാനത്തില്‍ സംസ്ഥാനത്തിന്റെ ശക്തിയെയാണ് സൂചിപ്പിക്കുന്നത്.
'ഫ്യൂച്ചർപോയിൻ്റ് ക്യാബ്‌സ്' എന്ന ഹ്രസ്വചിത്രം ഉമ തോമസ് എംഎൽഎ പ്രകാശനം ചെയ്തു. പ്രകൃത്യാതന്നെ ഒരേസമയം വിവിധ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് സ്ത്രീകള്‍ക്കുണ്ടെന്ന് അവര്‍ പറഞ്ഞു. ഐബിഎസിന്റെ ഈ സംരംഭം സ്ത്രീകള്‍ക്കുള്ള ആദരവാണ്.
യാത്രക്കാർക്ക് ടാക്സി ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്ന 'ഫ്യൂച്ചർപോയിൻ്റ് ക്യാബ്‌സ്' ആപ്പ് ട്രാൻസ്‌പോർട്ട് കമ്മീഷണർ സി. നാഗരാജു പുറത്തിറക്കി. ജില്ലാ കളക്ടർ ജി. പ്രിയങ്ക, ഡിസിപി വി. മഹേഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
സമൂഹത്തിലെ സ്ത്രീകളുടെ വൈദഗ്ധ്യം, പ്രൊഫഷണലിസം, ആത്മവിശ്വാസം എന്നിവയ്ക്ക് സംഭാവന നൽകി അവരെ ശാക്തീകരിക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ് പറഞ്ഞു. 'ഫ്യൂച്ചർപോയിൻ്റ് ക്യാബ്‌സ്' വനിതകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം നൽകുക മാത്രമല്ല, കൊച്ചിയിലെ ജനങ്ങളുടെ യാത്രാനുഭവം ശ്രദ്ധേയമായി മെച്ചപ്പെടുത്തുകയും ചെയ്യും. വനിതാ യാത്രക്കാർക്കും മുതിർന്ന പൗരന്മാർക്കും 'ഫ്യൂച്ചർപോയിൻ്റ് ക്യാബ്‌സ്' ഏറ്റവും ഉപകാരപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിൽ, ഐബിഎസ് സോഫ്റ്റ്‌വെയറിലെ ജീവനക്കാരുടെ യാത്രാവശ്യങ്ങൾക്കായി കൊച്ചി നഗരത്തിൽ മാത്രമാണ് ഈ സേവനം പരിമിതപ്പെടുത്തിയിരിക്കുന്നത്. സമീപഭാവിയില്‍ തന്നെ ഈ സംരംഭം ഗണ്യമായി വികസിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. നിലവിൽ 25 വനിതാ ഡ്രൈവർമാരുടെ പുതിയ ബാച്ചിന് കമ്പനി പരിശീലനം നൽകുന്നുണ്ട്. 2025 ഡിസംബറിൽ ആകെ 25 വാഹനങ്ങളുമായി കൊച്ചിയിലെ എല്ലാ കോർപ്പറേറ്റുകൾക്കും ഈ സേവനം ലഭ്യമാകും. 2026 പകുതിയോടെ ഈ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കും. വരും വര്‍ഷങ്ങളില്‍ വാഹനങ്ങളുടെ എണ്ണം ആയിരമായി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
https://www.facebook.com/Malayalivartha