പങ്കാളിത്ത നിരക്ക് ഉയരുന്നത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു; കേരളത്തിലെ തൊഴിൽരംഗത്ത് സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഉയർത്തുകയെന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്

കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി ഉയർത്തുകയെന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. "നൂതന കുടുംബശ്രീ സംരംഭങ്ങൾ , സാധ്യത , അവലോകനം" എന്ന വിഷയത്തിൽ വനിതാ കമ്മീഷൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പങ്കാളിത്ത നിരക്ക് ഉയരുന്നത് വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുക. വീടുകളിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് കുടുംബശ്രീ വഴി അവസരം ഒരുക്കുന്നത് ഇതിന്റെ ഭാഗമായാണ്. മാത്രമല്ല കേരളത്തിലെ ഒഴിഞ്ഞുകിടക്കുന്ന കൂടുതൽ വീടുകൾ സംരംഭക കേന്ദ്രങ്ങളാകണം. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്നതിന് വേണ്ട നിയമനിർമ്മാണം നടത്തിക്കഴിഞ്ഞു.
ഇത്തരം സംരംഭങ്ങൾക്ക് വായ്പയും സബ്‌സിഡിയും ലഭിക്കും.നിയമവിധേയമായ എല്ലാ സംരംഭങ്ങൾക്കും ലൈസൻസ് നൽകുന്നതിന് വേണ്ട ചട്ടഭേദഗതി ഉടൻ ഉണ്ടാകും. അധികം വൈകാതെ തന്നെ അൻപത് ലക്ഷം അംഗങ്ങൾ എന്ന ലക്ഷ്യത്തിലേക്ക് കുടുബശ്രീ എത്തിച്ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഉപജീവനമാർഗം എന്ന നിലയിൽ ആരംഭിച്ച പ്രസ്ഥാനം ഇന്ന് ഡിജിറ്റൽ സേവനമേഖലയിലടക്കം കടന്നുകഴിഞ്ഞു. ബ്രാൻഡ് എന്ന നിലയിൽ കുടുംബശ്രീയുടെ വിശ്വസ്യത വലുതാണ്. എല്ലാമേഖലയിൽനിന്നുമുള്ള സ്ത്രീകളും അംഗങ്ങളായ ഹരിതകർമ്മസേനയ്ക്ക് കേരളത്തിൽ ലഭിച്ചുവരുന്ന സ്വീകാര്യത അവരുടെ പ്രവർത്തനമികവിനുള്ള അംഗീകാരമാണ്. കഴിവിനും അഭിരുചിക്കും അനുസൃതമായി സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ട നൈപുണ്യ പരിശീലനമാണ് കുടുംബശ്രീ ഇപ്പോൾ നൽകിവരുന്നത്. മാറ്റങ്ങൾക്കനുസരിച്ച് പുതിയ സാധ്യതകളും അവസരങ്ങളും കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ വനിതാകമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി അധ്യക്ഷത വഹിച്ചു. യുവതികൾക്കായി പുതിയ തൊഴിൽ സാധ്യതകള്‍ കണ്ടെത്തുന്നതിനും അവ ഫലപ്രദമായി നടപ്പാക്കുന്നതിന്‍റെയും ഭാഗമായിട്ടാണ് കമ്മീഷൻ മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷ പറഞ്ഞു. പരമ്പരാഗത തൊഴില്‍ മേഖലകളിലൊതുങ്ങിയിരുന്ന സ്ത്രീകള്‍ ഇന്ന് കുടുംബശ്രീയുടെ സഹായത്തോടെ നൂതന സംരംഭങ്ങള്‍ ആരംഭിച്ച് തങ്ങളുടെ കഴിവ് തെളിയിച്ചുകഴിഞ്ഞു. വിവിധ പദ്ധതികളുടെ ഗുണഫലം സ്ത്രീകളിലേക്ക് എത്തിക്കുകയെന്നതും പരിപാടിയുടെ ലക്ഷ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha