മുൻകൂറായി പണമടക്കാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കരുത്..... സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി, ക്ലിനിക്കൽ ഫീസുകൾ പ്രദർശിപ്പിക്കണം, പരാതികൾ ഡിജിപിക്ക് നേരിട്ടു നൽകാം...

വളരെ അപകട നിലയിൽ എത്തുന്നവരുടെ ജീവൻ രക്ഷിക്കാനാവശ്യമായ അടിയന്തര ചികിത്സ നൽകുന്നതിൽ ഒരാശുപത്രിയും വീഴ്ച വരുത്താൻ പാടില്ലെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. പണം മുൻകൂർ ലഭിച്ചില്ലെന്ന് സ്വാകാര്യ ആശുപത്രികളും നിഷ്കർഷിക്കരുത്. രേഖകൾ കൈവശമില്ലെന്ന കാരണത്താലും ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഇവരെ മാറ്റുമ്പോൾ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമം ഭരണഘടനയ്ക്ക് അനുസൃതമാണെന്നും രാജ്യാന്തര നിലവാരത്തിന് അനുയോജ്യമാണെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തു. സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ ആശുപത്രികൾക്കും ഉത്തരവ് ബാധകമാണ്.
ആശുപത്രികളിലും ബന്ധപ്പെട്ട വെബ്സൈറ്റുകളിലും ചികിത്സാഫീസും പാക്കേജുകളുടെ തുകയും രോഗികളുടെ അവകാശങ്ങളുടെ വിവരങ്ങളും പ്രദർശിപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും അറിയിപ്പുകൾ നൽകണം. എല്ലാ ആശുപത്രികളിലെയും ജീവനക്കാരുടെ സമഗ്ര വിവരങ്ങൾ രജിസ്ട്രേഷൻ അതോറിട്ടിക്ക് സമർപ്പിക്കേണ്ടതാണ്.
ചികിത്സാന്യൂനത സംബന്ധിച്ച പരാതികൾ ഉപഭോക്തൃകോടതിയിലും തട്ടിപ്പ്, വഞ്ചനാപരാതികൾ പൊലീസിലും സമർപ്പിക്കാവുന്നതാണ്. ഗുരുതരസ്വഭാവമുള്ള പരാതികൾ രോഗികൾക്ക് ചീഫ് സെക്രട്ടറിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ നേരിട്ട് നൽകാമെന്നും കോടതി വ്യക്തമാക്കി.
എല്ലാ സ്ഥാപനങ്ങളും നിർദ്ദേശങ്ങൾ പാലിക്കുമെന്ന ഉറപ്പ് ജില്ല രജിസ്ട്രേഷൻ അതോറിട്ടിക്ക് 30 ദിവസത്തിനകം രേഖാമൂലം നൽകണം. അതോറിട്ടി 60 ദിവസത്തിനകം പരിശോധന നടത്തി വീഴ്ച വരുത്തുന്നവർക്കെതിരേ നടപടിയെടുക്കണമെന്നും വ്യക്തമാക്കി കോടതി.
"
https://www.facebook.com/Malayalivartha

























