സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ

സംസ്ഥാനത്ത് വേനൽക്കാലത്ത് സ്കൂളുകളിലും ട്യൂഷൻ സെന്ററുകളിലും ക്ലാസ് നടത്തുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ, കോടതി ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിട്ട് ബാലാവകാശ കമ്മിഷൻ . ഇത് ലംഘിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും എതിരേ നടപടിയെടുത്ത് 15 ദിവസത്തിനുള്ളിൽ അറിയിക്കണമെന്നും കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ, അംഗം ഡോ. എഫ്. വിൽസൺ എന്നിവർ നിർദേശം നൽകി.
പൊതുവിദ്യാഭ്യാസ ഡയറക്ടർ, സി.ബി.എസ്.സി. റീജണൽ ഓഫീസർ, ഐ.സി.എസ്.ഇ. ചെയർമാൻ, തദ്ദേശ സ്വയംഭരണവകുപ്പ് ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി എന്നിവർക്കാണ് റിപ്പോർട്ട് സമർപ്പിക്കാനായി കമ്മിഷൻ നിർദേശം നൽകിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ഡോ. ജിതിൻ നൽകിയ പരാതിയിലാണ് നടപടി.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പഠനപിന്തുണാക്ലാസുകളുടെ സമയക്രമം സർക്കാരിന്റെയും കോടതിയുടെയും മുൻ ഉത്തരവിന് വിരുദ്ധമാണെന്നും കമ്മിഷൻ നിരീക്ഷിച്ചു. അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസുകൾക്കുള്ള പഠനപിന്തുണാക്ലാസുകൾ 9.30 മുതൽ 12.30 വരെയാണ് തീരുമാനിച്ചിരിക്കുന്നത്. ഈ ക്ലാസുകൾ രാവിലെ 10.30-ന് അവസാനിപ്പിക്കുന്ന തരത്തിൽ ക്രമപ്പെടുത്തണമെന്നും നിർദേശിച്ചു. സി.ബി.എസ്.സി., ഐ.സി.എസ്.ഇ. സ്കൂളുകളും കേന്ദ്രീയവിദ്യാലയങ്ങളും ഹൈക്കോടിവിധിപ്രകാരം രാവിലെ 7.30 മുതൽ 10.30 വരെ ക്ലാസുകൾ ക്രമപ്പെടുത്തണം.
ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനവും 7.30 മുതൽ 10.30 വരെയാക്കണം. ഇത് പോലീസും വിദ്യാഭ്യാസവകുപ്പ് അധികൃതരും ഉറപ്പുവരുത്തണം. പ്രൈമറിമുതൽ ഹയർസെക്കൻഡറിവരെയുള്ള ക്ലാസുകൾക്കാണ് ഉത്തരവ് ബാധകമായിട്ടുള്ളത്.
https://www.facebook.com/Malayalivartha

























