ഹോർമുസ് കടലിടുക്ക് തുറന്നതിനു പിന്നാലെ അടച്ച ഇറാൻ, അതുവഴിവന്ന രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിച്ചു... ശക്തമായി അപലപിച്ച് ഇന്ത്യ

ഹോർമുസ് കടലിടുക്ക് തുറന്നതിനു പിന്നാലെ അടച്ച ഇറാൻ, അതുവഴിവന്ന രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾ ആക്രമിച്ചു. ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ബോട്ടുകൾ വെടിയുതിർക്കുകയായിരുന്നു. നാശനഷ്ടമില്ല.
ജീവനക്കാർ സുരക്ഷിതരാണ്. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഇന്ത്യയിലെ ഇറാൻ അംബാസഡർ ഡോ. മുഹമ്മദ് ഫത്താലിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. വിശദീകരണവും തേടി.
സ്ഥിതിഗതികൾ സൂഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഒഫ് ഷിപ്പിംഗ് അറിയിച്ചു. ഇന്ത്യൻ നാവികരുടെയും കപ്പലുകളുടെയും സുരക്ഷയ്ക്ക് നടപടി സ്വീകരിക്കും.ഇന്നലെ ഉച്ചതിരിഞ്ഞാണ് ഇറാൻ വെടിവയ്പ് നടത്തിയത്. ഒമാന് വടക്കുകൂടി നീങ്ങിയ ജഗ് അർണവ്, 20 ലക്ഷം ബാരൽ ഇറാക്കി എണ്ണയുമായി സഞ്ചരിച്ച സൂപ്പർ ടാങ്കർ സാൻമർ ഹെറാൾഡ് എന്നിവയ്ക്കു നേരെയായിരുന്നു ആക്രമണം. ഇരു കപ്പലുകളും ഉടൻ യു ടേൺ എടുത്ത് മടങ്ങി.
ഒമാന് സമീപം ഒരു ചരക്കുകപ്പലിനു നേരെ വ്യോമാക്രമണവുമുണ്ടായി. ഏതു രാജ്യത്തിന്റേതാണെന്ന് വ്യക്തമല്ല. ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതോടെ വെള്ളിയാഴ്ചയാണ് ഹോർമുസ് ഇറാൻ തുറന്നത്. എന്നാൽ രാജ്യത്തെ തുറമുഖങ്ങൾക്കും കപ്പലുകൾക്കും ഏർപ്പെടുത്തിയ ഉപരോധം നീക്കാൻ യു.എസ് വിസമ്മതിച്ചതോടെ വീണ്ടും ഹോർമുസ് അടക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























