ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പഞ്ചാബ് കിങ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും.ഈ സീസണിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമായ പഞ്ചാബ് തങ്ങളുടെ അഞ്ചാം വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.
മറുഭാഗത്ത്, തുടർച്ചയായ രണ്ട് തോൽവികളോടെ തളർന്ന ലഖ്നൗവിന് വിജയവഴിയിലേക്ക് തിരിച്ചെത്തേണ്ടത് ടൂർണമെന്റിലെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത് അവരുടെ ബാറ്റിങ്ങ് നിരയുടെ മോശം പ്രകടനമാണ്. ടൂർണമെന്റിലെ ഏറ്റവും കുറഞ്ഞ റൺ റേറ്റ് (8.1) ഉള്ള ടീമായി ലഖ്നൗ മാറി. ഓപ്പണിംഗിൽ ഒരു അർദ്ധസെഞ്ചുറി കൂട്ടുകെട്ട് പോലും ഇതുവരെ കണ്ടെത്താനായി അവർക്ക് സാധിച്ചിട്ടില്ല.
നിക്കോളാസ് പൂരന്റെ അവിശ്വസനീയമായ കുറഞ്ഞ സ്ട്രൈക്ക് റേറ്റും അബ്ദുൾ സമദിന്റെ ഫോമില്ലായ്മയും ടീമിനെ പ്രതിരോധത്തിലാക്കുകയാണ്. എന്നാൽ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ ഋഷഭ് പന്ത് പൂർണ്ണ കായികക്ഷമത വീണ്ടെടുത്ത് തിരിച്ചെത്തുന്നത് ടീമിന് വലിയ ആശ്വാസമേകുന്നുണ്ട്.
പഞ്ചാബ് കിങ്‌സിന്റെ കുതിപ്പിന് കരുത്തേകുന്നത് അവരുടെ ഓപ്പണർമാരായ പ്രഭ്സിമ്രാൻ സിംഗും പ്രിയാൻഷ് ആര്യയുമാണ്. പവർപ്ലേയിൽ 11.5 എന്ന ഉയർന്ന റൺ റേറ്റ് നിലനിർത്താൻ ഇവർക്ക് സാധിക്കുന്നുണ്ട്. മധ്യനിരയിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യർ മൂന്ന് അർദ്ധസെഞ്ചുറികളുമായി ടീമിനെ നയിക്കുന്നു.
200-ലധികം റൺസ് പിന്തുടർന്ന് രണ്ട് തവണ വിജയിച്ച പഞ്ചാബിന്റെ ബാറ്റിങ്ങ് കരുത്തിനെ തളയ്ക്കുക എന്നത് മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ലഖ്നൗ ബൗളിങ്ങ് നിരയ്ക്ക് കടുത്ത പരീക്ഷണമായിരിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha


























