ചട്ടങ്ങൾ അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന; സ്പോര്‍ട്സ് ക്വോട്ടയിലെ എസ് ഐ നിയമനം: പോലീസ് ആസ്ഥാനത്തെ ഫയലുകൾ വിജിലൻസ് പൊക്കുമോ? സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി...

പോലീസ് സേനയിലെ സ്പോർട്സ് ക്വോട്ട നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ അഴിമതി ആരോപണങ്ങൾ പുറത്തുവരുന്നു. ചട്ടങ്ങൾ ലംഘിച്ച് രണ്ട് കായിക താരങ്ങളെ ഇൻസ്‌പെക്ടർമാരായി നിയമിക്കാൻ നീക്കം നടത്തിയതിനെതിരെ അഡ്വ. കെ.എം. ഷാജഹാൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി, ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഡിജിപി രവത ചന്ദ്രശേഖർ, എഡിജിപി എസ്. ശ്രീജിത്ത് എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യം. ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപ് നൽകിയ പ്രതികൂല റിപ്പോർട്ട് തള്ളിക്കൊണ്ടാണ് അഡ്മിനിസ്‌ട്രേഷൻ എഡിജിപി എസ്. ശ്രീജിത്ത് നിയമനത്തിനായി പ്രത്യേക ശുപാർശ കുറിപ്പ് തയ്യാറാക്കിയത്. ഈ കുറിപ്പ് പരിഗണിച്ച് സംസ്ഥാന പോലീസ് മേധാവി രവത ചന്ദ്രശേഖർ നിയമന ഉത്തരവിൽ ഒപ്പിടുകയായിരുന്നു.
ഈ ഫയൽ നീക്കത്തിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിനാൽ പോലീസ് ആസ്ഥാനത്തെ മുഴുവൻ ഫയലുകളും വിജിലൻസ് പിടിച്ചെടുക്കണമെന്നും ഷാജഹാൻ ആവശ്യപ്പെടുന്നു. എറണാകുളം സ്വദേശി ചിത്തരേശ് നടേശൻ, കണ്ണൂർ സ്വദേശി ഷിനു ചൊവ്വ എന്നിവരുടെ നിയമനമാണ് വിവാദത്തിലായിരിക്കുന്നത്. ശാരീരികക്ഷമതാ പരീക്ഷയിൽ ഒരാൾ പരാജയപ്പെടുകയും മറ്റൊരാൾ പങ്കെടുക്കാതിരിക്കുകയും ചെയ്തിട്ടും നിയമന നടപടികൾ തുടർന്നു. ഏറ്റവും ഒടുവിൽ നടന്ന വൈദ്യപരിശോധനയിൽ ചിത്തരേശ് നടേശൻ 'ഫ്ലാറ്റ് ഫൂട്ട്' കണ്ടെത്തിയതിനെ തുടർന്ന് പരാജയപ്പെട്ടിരുന്നു.
ഇത്തരത്തിൽ അയോഗ്യരായവരെ നിയമിക്കാൻ പി. ശശിയുടെയും എഡിജിപി ശ്രീജിത്തിന്റെയും ഭാഗത്തുനിന്ന് വലിയ ഇടപെടലുകൾ ഉണ്ടായതായാണ് പരാതിയിൽ പറയുന്നത്. വിഷയത്തിൽ വ്യക്തമായ തെളിവുകൾ ശേഖരിക്കുന്നതിനായി പി. ശശിയുടെയും എഡിജിപി എസ്. ശ്രീജിത്തിന്റെയും ഈ കാലയളവിലെ ഫോൺ രേഖകളും വാട്സ്ആപ്പ് സന്ദേശങ്ങളും വിജിലൻസ് പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ധൃതിപിടിച്ച് ഫയലുകൾ നീക്കിയതിലൂടെ രാഷ്ട്രീയ താൽപ്പര്യങ്ങളാണ് നടപ്പിലായതെന്നും ആരോപണമുണ്ട്. വിജിലൻസ് ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് അഡ്വ. കെ.എം. ഷാജഹാന്റെ തീരുമാനം.
https://www.facebook.com/Malayalivartha






















