പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനത്തു... ആഗോള വിപണിയിൽ എണ്ണവിലയിൽ വീണ്ടും വർദ്ധനവ്

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം കനത്തതോടെ, ആഗോള വിപണിയിൽ എണ്ണവില വീണ്ടും വർദ്ധനവ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വിലയിൽ ബാരലിന് ആറു ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബാരലിന് 95 ഡോളർ കടന്നിരിക്കുകയാണ് എണ്ണവില.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കാലയളവ് അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ, ഹോർമുസ് കടലിടുക്കിന് സമീപത്ത് യുഎസ് പ്രതിരോധം മറികടക്കാനായി ശ്രമിച്ച ഇറാൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തതാണ് സംഘർഷം വീണ്ടും മൂർച്ഛിക്കാനായി കാരണം.
ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്ക് കടക്കാനായി ഇറാൻ ദേശീയ സുരക്ഷാ കൗൺസിലിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കാൻ ലക്ഷ്യമിട്ട് ഇറാൻ പാർലമെന്റ് പ്രത്യേക ബിൽ തയ്യാറാക്കിയതായാണ് റിപ്പോർട്ടുകളുള്ളത്.
അതിനിടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നു. വ്യാപാരത്തിന്റെ തുടക്കത്തിൽ 13 പൈസയുടെ നേട്ടത്തോടെ 92.78ലേക്കാണ് രൂപ കുതിച്ചത്. എണ്ണ വില ഇപ്പോഴും നൂറ് ഡോളറിൽ താഴെ നിൽക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്.
അതേസമയം ഓഹരി വിപണിയും നേട്ടത്തിലാണ്. സെൻസെക്‌സ് 300ലധികം പോയിന്റിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, എസ്ബിഐ ഓഹരികളാണ് പ്രധാനമായി നേട്ടം കരസ്ഥമാക്കിയത്.
https://www.facebook.com/Malayalivartha
























