സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു

സങ്കടക്കാഴ്ചയായി... കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു. കോട്ടയം ചെങ്ങളം സൗത്ത് വലിയകളപ്പത്തറ വീട്ടിൽ മുഹമ്മദ് നസീറിന്റെയും ആരിഫയുടെയും മകൻ മുഹമ്മദ് ആദം ആണ് മരിച്ചത്. അഞ്ച് വയസ്സായിരുന്നു നഗരത്തിലെ പ്രമുഖ പ്രീസ്‌കൂളിലെ വിദ്യാർഥിയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1.15ഓടെയായിരുന്നു അപകടം.
സംസാരവൈകല്യമുള്ള ആദത്തിന്റെ പഠനത്തിനായി മാതാവും മുത്തശ്ശിയും തമ്മനത്ത് വീടെടുത്ത് താമസിക്കുകയാണ്. കുട്ടിയുടെ പിതാവ് വിദേശത്താണ് സ്‌കൂളിന്റെ പാലാരിവട്ടത്തെയും മാമലയിലേയും കേന്ദ്രങ്ങളിൽ നിന്നുള്ള 25 കുട്ടികളാണ് അധ്യാപകർക്കൊപ്പം പാർക്ക് കാണാനെത്തിയത്.
കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനായി കൊണ്ടു വരുന്നതിനിടെ ഒരു കുട്ടി മുറിയിൽ നിന്ന് ഇറങ്ങി ഓടി. പ്രത്യേക ശ്രദ്ധ വേണ്ടതിനാൽ ഒരു അധ്യാപികയുടെ കൈയിലായിരുന്നു ആദം. കുട്ടി ഇറങ്ങി ഓടുന്നതു കണ്ട അധ്യാപിക ആദത്തെ നിലത്തു നിർത്തി ഓടിപ്പോയ കുട്ടിയുടെ പുറകെ ഓടി.
ആ കുട്ടിയുമായി തിരികെ എത്തി എല്ലാവർക്കും ഭക്ഷണം നൽകി. തുടർന്ന് കുട്ടികളുടെ എണ്ണം എടുത്തപ്പോഴാണ് ആദത്തെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് നടന്ന തിരച്ചിലിനൊടുവിലാണ് പാർക്കിന്റെ പിന്നിലായുള്ള ചാലിലെ വെള്ളത്തിനടിയിൽ ആദത്തിനെ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.തുടർന്ന് പഴങ്ങനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല... പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























