മന്ത്രി വി. ശിവന്‍കുട്ടിയും മേയര്‍ വി.വി. രാജേഷും തമ്മിലുള്ള വാക്‌പോര്.. 2030-ലെ 'കാവിലെ പാട്ട് മത്സരത്തില്‍' വീണ്ടും കാണാമെന്ന് മേയർ..അസ്വസ്ഥതകള്‍ മാറാന്‍ മന്ത്രി യോഗ ചെയ്യുന്നത് നല്ലതാണെന്നും രാജേഷ്..

തലസ്ഥാന നഗരസഭയുടെ ഭരണത്തെച്ചൊല്ലി മന്ത്രി വി. ശിവന്‍കുട്ടിയും മേയര്‍ വി.വി. രാജേഷും തമ്മിലുള്ള വാക്‌പോര് പുതിയ തലത്തിലേക്ക്.
കുറച്ചു ദിവസമായിട്ട് മന്ത്രി വി ശിവൻകുട്ടി മേയർ വി വി രാജേഷിനെ പിന്തുടരുകയാണ് . അദ്ദേഹം കുറ്റവും കുറവുകളും കണ്ടെത്തി പറഞ്ഞു കൊണ്ടേ ഇരിക്കുന്നു . അതിനുള്ള മറുപടിയും ഇപ്പോൾ മേയർ തന്നെ നേരിട്ട് നൽകുന്നുണ്ട് . മേയറുടെ യോഗ്യത അളക്കാന്‍ മന്ത്രി വരേണ്ടെന്നും അത് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും വി.വി. രാജേഷ് ആഞ്ഞടിച്ചു. നഗരസഭയിലെ ബിജെപി ഭരണത്തിനെതിരെ മന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ അസഹിഷ്ണുതയാണ് മന്ത്രി പ്രകടിപ്പിക്കുന്നതെന്ന് മേയര്‍ പരിഹസിച്ചു. ശിവന്‍കുട്ടിക്ക് താല്പര്യമുണ്ടെങ്കില്‍ 2030-ലെ 'കാവിലെ പാട്ട് മത്സരത്തില്‍' (അടുത്ത തിരഞ്ഞെടുപ്പ്) വീണ്ടും കാണാമെന്നും തത്കാലം ജനവിധി മാനിക്കാന്‍ തയ്യാറാകണമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു. തോല്‍വി സമ്മതിക്കാന്‍ കഴിയാത്തതാണ് മന്ത്രിയുടെ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടപ്പെട്ടപ്പോള്‍ സി.പി.എമ്മിലെ ചിലര്‍ക്ക് ഇത്തരം മാനസികാവസ്ഥ ഉണ്ടായിരുന്നുവെന്ന് രാജേഷ് ഓര്‍മ്മിപ്പിച്ചു.
ഭരണം നഷ്ടപ്പെട്ടപ്പോള്‍ മീനിനെ പിടിച്ച് കരയിലിട്ട അവസ്ഥയിലാണ് ചിലരെന്നും അദ്ദേഹം പരിഹസിച്ചു. ഇത്തരം രാഷ്ട്രീയ അസ്വസ്ഥതകള്‍ മാറാന്‍ മന്ത്രി യോഗ ചെയ്യുന്നത്നല്ലതാണെന്നും രാജേഷ് ഉപദേശിച്ചു.തന്റെ മേയര്‍ സ്ഥാനത്തിനുള്ള യോഗ്യത ജനങ്ങള്‍ നിശ്ചയിച്ചതാണ്. അത് ചോദ്യം ചെയ്യാന്‍ മന്ത്രിക്കോ സര്‍ക്കാരിനോ ഭരണഘടനാപരമായ അധികാരമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ നല്‍കിയ അംഗീകാരത്തെ അവഹേളിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും മേയര്‍ ചൂണ്ടിക്കാട്ടി.
നഗരസഭയെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ് സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാനാണ് മന്ത്രി തയ്യാറാകേണ്ടതെന്ന് രാജേഷ് ഓര്‍മ്മിപ്പിച്ചു. സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പല വിദ്യാലയങ്ങളിലും പാമ്പ് ശല്യം രൂക്ഷമാണ്. ഇതാണോ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നേട്ടമെന്നും അദ്ദേഹം ചോദിച്ചു.സ്‌കൂളുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ മന്ത്രി ആദ്യം പരിഹരിക്കട്ടെ. കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നഗരസഭാ ഭരണത്തില്‍ അനാവശ്യമായി ഇടപെടുകയാണ് മന്ത്രിയെന്നും മേയര്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha

























