ഒടുവിൽ പിണറായി വിജയൻ ഇ.ഡി ആക്രമണകേസിൽ പ്രതിയാവുമോ? സി പി എമ്മിന്റെ മുതിർന്ന നേതാക്കളെകൂടി പ്രതിചേർക്കാൻ നീക്കം.. കോടതിയെ സമീപിക്കാനാണ് ഇഡിയുടെ തീരുമാനം..

ഒടുവിൽ പിണറായി വിജയൻ ഇ.ഡി ആക്രമണകേസിൽ പ്രതിയാവുമോ? ഇ ഡി ആസ്ഥാനത്ത് നടക്കുന്ന ചർച്ചകളിൽ നിന്നും ഇതാണ് വ്യക്തമാവുന്നത്. പശ്ചിമ ബംഗാളിലെ സന്ദേശ് ഖാലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖ് 2024 ജനുവരി 5 ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഇഡി ആക്രമണ കേസിന് സമാനമാണ് പിണറായി വിജയന്റെ വീട്ടിന് സമീപം നടന്ന ആക്രമണവും. ഈ കേസിൽ ഷാജഹാനെ ഇഡി പ്രതിയാക്കി ജയിലിൽ അടച്ചു. പിണറായിയുടെ വീട്ടിൽ റെയ്ഡ് കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ സ്ഥലത്തുണ്ടായിരുന്ന സി പി എമ്മിന്റെ മുതിർന്ന നേതാക്കളെകൂടി പ്രതിചേർക്കാൻ നീക്കം തുടങ്ങി കഴിഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട്കോടതിയെ സമീപിക്കാനാണ് ഇഡിയുടെ തീരുമാനം. അങ്ങനെ വന്നാൽ പ്രതിചേർക്കാനുള്ള അനുമതി സ്വാഭാവികമായും കോടതി നൽകും.
സ്വാഭാവികമായി സ്ഥലക്കുണ്ടായിരുന്ന പിണറായി വിജയൻ കൂടി പ്രതിയാവാൻ സാധ്യതയുണ്ട്. ആക്രമണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പിണറായി ഒറ്റക്കെട്ടായി ഇത്തരം അനീതികളെ തേടണമെന്ന് ആഹ്വാനം ചെയ്യുന്നുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് നടത്തി മടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ ഒന്നു മുതൽ 5 വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. നിധിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷഹീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് റ്റാനിയ മറിയം ജോസിന്റേതാണ് ഉത്തരവ്. ഇ.ഡി പോലെയൊരു അന്വേഷണ ഏജൻസിക്ക് നേരെയുണ്ടായ അക്രമണം ഗൗരവമുള്ളതാണെന്ന നീരീക്ഷണത്തോടെയാണ് ജാമ്യം തള്ളിയത്.
പ്രതികളെ അറസ്റ്റ് ചെയ്തത് ചട്ടങ്ങള്‍ പാലിച്ചില്ല, ഉദ്യോഗസ്ഥര്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയപ്പോഴാണ് പ്രതിഷേധം നടന്നത്, അതുകൊണ്ട് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെട്ടില്ല, സ്വകാര്യ വാഹനം ആയതുകൊണ്ട് പൊതുമുതല്‍ നശിപ്പിക്കപ്പെട്ടില്ല എന്നിവയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥര്‍ രേഖകളുമായി മടങ്ങി ഓഫിസില്‍ എത്തുമ്പോഴാണ് കൃത്യനിർവഹണം പൂര്‍ത്തിയാകുന്നതെന്നും രേഖകളുമായി മടങ്ങിയ ഉദ്യോഗസ്ഥരെയാണ് ആയുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും പ്രോസിക്യൂട്ടര്‍ മനു കല്ലംപളളി കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ അവരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് ഉപയോഗിച്ച വാഹനം പൊതുമുതലായാണ് നിയമത്തില്‍ കണക്കാക്കുന്നതെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ ധരിപ്പിച്ചു.
യാതൊരു കാരണവുമില്ലാതെയാണ് പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചത്.അതുകൊണ്ട് തന്നെ പ്രതികൾക്ക് ജാമ്യം നൽകുന്നത് പ്രതികളെയും മറ്റു പ്രതിഷേധക്കാരെയും ഭാവിയിൽ സമാനമായ പ്രവൃത്തികൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കും. അതിനാൽ ഇത്തരം കേസുകളിലെ ഇരകളെ സംരക്ഷിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഇഷ്ടികകൾ, കല്ലുകൾ, വടികൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. കാർ ഡ്രൈവറുടെ രണ്ട് കണ്ണുകൾക്കും പരുക്കേറ്റു. ഇരകൾ അനുഭവിച്ച മാനസികവും ശാരീരികവുമായ സമ്മർദത്തിന് നേരെ കോടതിക്ക് കണ്ണടയ്ക്കാൻ കഴിയില്ല. ഈ ആക്രമണത്തെ സംസ്ഥാനത്തിനെതിരായ കുറ്റകൃത്യമായി കണക്കാക്കാമെന്നും കോടതി പറഞ്ഞു.ഈ ഘട്ടത്തിൽ ഹർജിക്കാർക്ക് ജാമ്യം നൽകുന്നത് സമൂഹത്തിൽ മനോവീര്യം കെടുത്തുന്ന ഫലമുണ്ടാക്കും. നടന്നത് സംഘടിത രാഷ്ട്രീയ ആക്രമണമായിരുന്നു.
കേസിൽ അന്വേഷണം പുരോഗമിക്കേണ്ടതുണ്ട്. കൂടുതൽ പേരെ ഇനിയും അറസ്റ്റ് ചെയ്യാനുമുണ്ട്. അതിനാൽ ജാമ്യാപേക്ഷ തള്ളുന്നു എന്നാണ് കോടതി വ്യക്തമാക്കിയത്.കേസിൽ 6 പേരെക്കൂടി മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. സിപിഎം നേതാവ് ചാല ഉണ്ണി, വിജയ്, സിദ്ധാര്‍ഥ്, ഷാജു, നിഷാന്ത്, ആറ്റുകാല്‍ ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 25 ആയി. പ്രതികളെ പലയിടത്തുനിന്നും അറസ്റ്റ് ചെയ്തതാണെന്നു പൊലീസ് അവകാശപ്പെടുമ്പോള്‍ കീഴടങ്ങിയതാണെന്നാണു നേതാക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുന്നത്.സിപിഎം പാളയം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറുമായ ഐ.പി.ബിനു (48) ഉള്‍പ്പെടെ എല്ലാ പ്രതികളും സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയ 2 കേസുകളാണുള്ളത്.
ഇ.ഡി സംഘത്തിന്റെ പരാതിയില്‍, കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയും പരുക്കേറ്റ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ സിപിഒ രഞ്ജിത്തിന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന ഒരാളുള്‍പ്പെടെയുള്ള സംഘത്തിനെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്.
'ഇവന്‍മാരെ കൊല്ലെടാ' എന്ന് ആക്രോശിച്ച് 3 കാറുകള്‍ വളഞ്ഞെന്നും ദേഹോപദ്രവം ചെയ്തു ഡ്യൂട്ടി തടസ്സപ്പെടുത്തണമെന്നും വധിക്കണമെന്നുമുള്ള ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി ഏകദേശം 300 പേര്‍ ചേര്‍ന്ന് ആക്രമിച്ചെന്നും ആദ്യ കേസിലെ എഫ്‌ഐആറില്‍ പറയുന്നു. തടയാന്‍ ശ്രമിച്ച പൊലീസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വടിയും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചു. 3 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നും കേസുണ്ട്. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന വധശ്രമക്കുറ്റം, 6 മാസം മുതല്‍ 5 വര്‍ഷം വരെ തടവു ലഭിക്കാവുന്ന മറ്റു കുറ്റങ്ങള്‍ (മാരകായുധവുമായി ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, സായുധകലാപം) എന്നിവയാണു ചുമത്തിയിട്ടുള്ളത്. വധശ്രമം ഒഴികെയുള്ള കുറ്റങ്ങള്‍ പൊലീസുകാരനെതിരായ ആക്രമണത്തിലും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പിണറായി വിജയനും മകൾ വീണാ വിജയനും താമസിക്കുന്ന ബേക്കറി ജങ്ഷനിലെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇ.ഡി. ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. സിഎംആർഎൽ-എക്‌സാലോജിക്ക് പണമിടപാടുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇ.ഡി. റെയ്ഡ്. പരിശോധന കഴിഞ്ഞ് വാഹനങ്ങളിൽ മടങ്ങിയ ഉദ്യോഗസ്ഥരെ പുറത്തുനിന്നിരുന്ന സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് കാറുകളും തകർത്തു.സംഭവത്തിൽ കണ്ടാലറിയാവുന്ന 300-ഓളം പേർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 200 പേരെയെങ്കിലും അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായുള്ള പട്ടിക പോലീസ് തയ്യാറാക്കിവരികയാണ്. അതേസമയം, അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് സമരത്തിനെത്തിയ പല പ്രവർത്തകരും ഒളിവിൽപോയിരിക്കുകയാണ്.
സംഭവത്തിൽ പോലീസും സി പി എമ്മും ഒത്തു കളിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇഡി റെയ്ഡിന്റെ കാര്യം അറിഞ്ഞില്ലെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പരസ്യപ്രസ്താവന പോലീസിന് ഗുണമായി ഭവിച്ചു. എന്നാൽ ഇക്കാര്യത്തിൽ പോലീസും സി പി എമ്മും തമ്മിൽ ധാരണയിലാണ് നീങ്ങിയതെന്ന വാർത്തകൾ പുറത്തുവന്നു. കലന്റാൺമെന്റിൽ ഉൾപ്പെടെ പ്രവർത്തിക്കുന്നത് സിപി എമ്മിന്റെ വിശ്വസ്തരായ ഉദ്യോഗസ്ഥരാണ്. തമ്പാനൂരിലും സ്ഥിതി വ്യത്യസ്തമല്ല. സർക്കാർ മെല്ലെ പോക്ക് നയം സ്വീകരിച്ചതോടെയാണ് ഇ.ഡി.ക്കെതിരായ ആക്രമണം കണ്ട് പോലീസ് മാറിനിന്നത്. ശക്തിയായി പ്രതിരോധിച്ചിരുന്നെങ്കിൽ കേന്ദ്ര ഉദ്യോഗസ്ഥർക്ക് ഇത്തരം ഒരു അപമാനം ഉണ്ടാകുമായിരുന്നില്ല. അതിനുള്ള സാഹചര്യം സർക്കാർ തന്നെ ഒരുക്കിയില്ലെന്ന് പറയുന്നതാവും ശരി. പറ്റുമെങ്കിൽ സി പി എമ്മിന് ഒരു പണി ഇരിക്കട്ടെയെന്ന് സർക്കാർ കരുതികാണും.നിരാലംബരായ കുറെ സാധാരണ സി പി എം പ്രവർത്തകർ കേസിൽ പ്രതിയായതോടെയാണ് ആക്രമണ ഗൂഢാലോചനയിലേക്ക് തിരിയാൻ ഇഡിയെ പ്രേരിപ്പിച്ചത്.
പിടിയിലായ പലരും സാധാരണ കുടുംബങ്ങളിലെ അംഗങ്ങളാണ്. ചിലർക്ക് നിത്യവ്യത്തിക്ക് തന്നെ വകയില്ല. അവരിൽ പലരും പാർട്ടി പറഞ്ഞിട്ടാണ് ഇഡിയെ ആക്രമിച്ചതെന്ന് മൊഴി നൽകിയിട്ടുണ്ട്. പാർട്ടിയുടെ നിർദ്ദേശാനുസരണം കുറ്റക്യത്യത്തിൽ ഏർപ്പെട്ടവരിൽ നിന്നും കൃത്യമായ വിവരങ്ങൾ ഇഡി ശേഖരിച്ചു. ഏതെല്ലാം നേതാക്കളുടെ നിർദ്ദേശാനുസരണമാണ് ആക്രമണം നടന്നതെന്ന വ്യക്തമായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി മുന്നോട്ടുപോകുന്നത്. മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇ.ഡി. ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർക്കാരിൽനിന്ന് റിപ്പോർട്ട് തേടി. പോലീസിന്റെ ഭാഗത്തുനിന്ന് വൻ സുരക്ഷാവീഴ്ച ഉണ്ടായതായാണ് വിലയിരുത്തൽ. സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ ഇ.ഡി. ഡയറക്ടർ രാഹുൽ നവീനും റിപ്പോർട്ട് തേടിയിട്ടുണ്ട്.
ആക്രണത്തിൽ പരാതി നൽകി നിയമനടപടികൾ കടുപ്പിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചിരിക്കുന്നത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്തതിനും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും വധശ്രമത്തിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, സ്ഥലത്ത് സംഘർഷമുണ്ടാവാനുള്ള സാധ്യത പോലീസ് മുൻകൂട്ടി കണ്ടില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. സ്ഥലത്ത് മതിയായ പോലീസിനെ വിന്യസിക്കുന്നതിൽ തിരുവനന്തപുരം സിറ്റി പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായാണ് വിമർശനം. ആൾക്കൂട്ടത്തിനിടയിലേക്ക് ഇ.ഡിയുടെ വാഹനം കടത്തിവിട്ടതും സുരക്ഷാവീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരത്തുള്ള പിണറായി വിജയന്റെ വസതിയിൽ പരിശോധന കഴിഞ്ഞിറങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത്.
ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ച് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. പ്രവർത്തകർ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൂക്കിവിളിക്കുകയും ചെയ്തു. വീടിന്റെ കോമ്പൗണ്ടിലേക്ക് കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞു. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഇഡി സംഘം പത്ത് മിനിറ്റിലധികം പ്രകോപിതരായ ഈ ജനക്കൂട്ടത്തിനിടയിൽ കുടുങ്ങിക്കിടന്നു. പോലീസിന് പ്രവർത്തകരെ നിയന്ത്രിക്കാനോ വാഹനങ്ങൾക്ക് വഴിയൊരുക്കാനോ സാധിച്ചില്ല.റെയ്ഡ് അവസാനിപ്പിച്ച് ഇ.ഡി. ഉദ്യോഗസ്ഥര്‍ പുറത്തേക്കു വരും മുന്‍പ് പൊലീസ് വീടിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ കാറില്‍ കയറിയതു കണ്ടതോടെ കൂക്കിവിളികളുമായി കൂടുതല്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും വീടിനു പുറത്തുണ്ടായിരുന്നു.
ആദ്യം വാഹനം പുറത്തുവന്നപ്പോള്‍ തന്നെ പൊലീസിനെ തള്ളി മാറ്റി പ്രവര്‍ത്തകര്‍ കാറിന്റെ ചില്ല് അടിച്ചു തകര്‍ന്നു. ഇടുങ്ങിയ റോഡിലൂടെ വാഹനങ്ങള്‍ മുന്നോട്ടു പോയി ആള്‍ക്കൂട്ടത്തില്‍ കുടുങ്ങിയതോടെ രണ്ടുവശത്തെ ചില്ലുകളും കണ്ണാടികളും സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. വലിയ ഇഷ്ടികകള്‍ എറിഞ്ഞാണു ചില്ലുകള്‍ തകര്‍ത്തത്. കാറിലുണ്ടായിരുന്ന ഇ.ഡി. ഉദ്യോഗസ്ഥരെയും കയ്യേറ്റം ചെയ്തു. ബിനീഷ് കോടിയേരി ഉള്‍പ്പെടെ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ഇടപെടാതെ പിണറായിയുടെ വീട്ടിലേക്കു കയറിപ്പോകുകയായിരുന്നു. പുറത്ത് അക്രമം നടക്കുമ്പോള്‍ പിണറായി വിജയന്‍ വീടിനു പുറത്തിറങ്ങി അവിടേയ്‌ക്കെത്തിയ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു.
ബേക്കറി ജംക്‌ഷനില്‍നിന്നു ഒരുവിധത്തില്‍ രക്ഷപ്പെട്ട ഇ.ഡി. സംഘം തകര്‍ന്ന വാഹനങ്ങളില്‍ നേരെ തമ്പാനൂര്‍ സ്‌റ്റേഷനിലേക്കാണ് എത്തിയത്. രണ്ടു കാറുകളുടെ ചില്ലുകള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തിരുന്നു. കാറിലുണ്ടായിരുന്ന ബാങ്ക് ഉദ്യോഗസ്ഥ ഉള്‍പ്പെടെ വല്ലാതെ പരിഭ്രാന്തരായാണ് തമ്പാനൂര്‍ സ്‌റ്റേഷിലേക്കു കയറിയത്. തുടര്‍ന്ന് പരുക്കേറ്റ ഡ്രൈവറെ പൊലീസ് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. അത്രയും സിപിഎം നേതാക്കള്‍ അവിടെ ഉണ്ടായിരുന്ന സാഹചര്യത്തില്‍ ആക്രമണം നടക്കുമെന്ന് കരുതിയില്ലെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇ.ഡിയുടെ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും അധികസുരക്ഷ ആവശ്യപ്പെട്ടിരുന്നില്ലെന്നും സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. റെയ്ഡ് വിവരം രാവിലെ അറിഞ്ഞപ്പോള്‍ പൊലീസിനെ അയച്ചു.
ആവശ്യത്തിനു പൊലീസ് ഉണ്ടായിരുന്നു. എന്നാല്‍ ഇടുങ്ങിയ വഴിയില്‍ വച്ച് പൊലീസിനെ മറികടന്ന് ആള്‍ക്കൂട്ടം ഇ.ഡിയുടെ കാര്‍ ആക്രമിക്കുകയായിരുന്നു.. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്യുമെന്നും റാവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. എന്നാൽ ഇത് കേന്ദ്ര സർക്കാർ ഗൗരവമായാണ് പരിഗണിച്ചത് .അതുകൊണ്ടുകൂടിയാണ് പിണറായിയുടെ വീടിനുമുന്നിലുണ്ടായിരുന്ന സി പി എം നേതാക്കളെ കൂടി പ്രതിചേർക്കാൻ തീരുമാനിച്ചത്. വി.ശിവൻകുട്ടിയും വി ജോയിയും അടക്കം പാർട്ടിയിലെ മുതിർന്ന നേതാക്കളാണ് പിണറായിയുടെ വീടിനുമുന്നിൽ തടിച്ചു കൂടിയത്. പ്രവർത്തകർ അതിരുവിട്ടപ്പോൾ നേതാക്കളിൽ പലരും നിശബ്ദതപാലിക്കുകയാണ് ചെയ്തത്.
ഗൺമാൻമാരുടെ രക്ഷാപ്രവർത്തനം പോലെ ഇതിനും കൃത്യമായ തെളിവുള്ളതാണ് പ്രശ്നം. നാട്ടിലെ ചാനലുകാർ എല്ലാം ലൈവായി സംപ്രേക്ഷണം ചെയ്തു.ഓരോരുത്തരും എങ്ങനെയാണ് ഇഡിയെ കൈകാര്യം ചെയ്തതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. രക്ഷാപ്രവർത്തനത്തിലും ദൃശ്യങ്ങൾ കൃത്യമായി ലഭിച്ചിരുന്നു. അതിനാൽ ഇവ കോടതിയിൽ ഹാജരാക്കുമെന്ന കാര്യം നിസ്തർക്കമാണ്. ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിനു പിന്നാലെ അതീവരഹസ്യമായാണ് ഇ.ഡി. പിണറായി വിജയന്റെ വീടുകളില്‍ ഉള്‍പ്പെടെ റെയ്ഡിനെത്തിയത്. സംസ്ഥാന പൊലീസിനെ വിവരം അറിയിക്കാതെ സിആര്‍പിഎഫിന്റെ സുരക്ഷയിലാണ് സംഘം രാവിലെ ആറരയോടെ ബേക്കറി ജംക്‌ഷനിലെ പിണറായി വിജയന്റെ വാടകവീട്ടില്‍ എത്തിയത്. ആരുടെ വീട്ടിലാണു പരിശോധന എന്നു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് അറിവുണ്ടായിരുന്നില്ല. പള്ളിപ്പുറം ക്യാംപില്‍നിന്നുള്ള സിആര്‍പിഎഫ് ജവാന്മാര്‍ വീടിനുള്ളില്‍ കടന്നപ്പോഴാണ് പിണറായി വിജയനെ കാണുന്നതും മുന്‍ മുഖ്യമന്ത്രിയുടെ വീട്ടിലാണ് റെയ്ഡ് എന്നും അറിയുന്നത്.
ഇ.ഡി. സംഘത്തിനു വേണ്ടിയാണ് വാഹനം വാടകയ്ക്ക് എടുക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും അറിഞ്ഞെങ്കില്‍ പോകില്ലായിരുന്നുവെന്നും തകര്‍ന്ന ഒരു വാഹനത്തിന്റെ ഡ്രൈവര്‍ പറഞ്ഞു.ഏതായാലും വരും ദിവസങ്ങൾ നിർണായകമാണ് . ബേക്കറിയിൽ നടന്നതിനൊക്കെ പിണറായിക്ക് മറുപടി പറയേണ്ടിവരും.
https://www.facebook.com/Malayalivartha






















