വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ സ്വദേശിയായ 23 വയസ്സുകാരന്റെ ഹൃദയം മലപ്പുറം സ്വദേശിയിൽ മിടിച്ചു തുടങ്ങി...

വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ സ്വദേശിയായ 23 വയസ്സുകാരന്റെ ഹൃദയം മലപ്പുറം സ്വദേശിയായ 48-കാരനിൽ മിടിച്ചു തുടങ്ങി.
വൈദ്യശാസ്ത്ര മികവിനും മാനുഷികമൂല്യങ്ങളുടെ ആഴത്തിനും അതിരുകളില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ടാണ് ആസ്റ്റർ മെഡ്‌സിറ്റിയിൽ ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
കണ്ണൂരിൽ നിന്ന് എയർ ആംബുലൻസിലെത്തിച്ച ഹൃദയം, ആസ്റ്റർ മെഡ്‌സിറ്റിയിലെ ഹെലിപ്പാഡിൽ നേരിട്ടെത്തുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ ഹൃദയം ഓപ്പറേഷൻ തിയേറ്ററിലെത്തിക്കുകയും ഹൃദയമാറ്റ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കണ്ണൂർ സ്വദേശിയായ 23 വയസ്സുകാരനാണ് അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ നൽകിയത്.
കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലാണ് യുവാവിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. യുവാവിന്റെ അവയവങ്ങൾ ദാനംചെയ്യാൻ മാതാപിതാക്കൾ സന്നദ്ധരാകുകയായിരുന്നു. ഹൃദയം കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ രോഗിക്കും കരൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ രോഗിക്കും, വൃക്കകളിൽ ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസിലെ രോഗിക്കും രണ്ടാമത്തേത് മെഡിക്കൽ കോളേജിനുമാണ് നൽകിയത്.
ഹൃദയസ്തംഭനംമൂലം അതീവ ഗുരുതരാവസ്ഥയിലാണ് സ്വീകർത്താവായ മലപ്പുറം സ്വദേശിയെ ആസ്റ്റർ മെഡ്‌സിറ്റിയിൽ എത്തിച്ചത്. ഇൻറർവെൻഷണൽ കാർഡിയോളജി സീനിയർ കൺസൾട്ടന്റ് ഡോ. രാജീവ് സിയുടെ മേൽനോട്ടത്തിൽ ചികിത്സയിലായിരുന്ന രോഗി. ഗുരുതരമായ ഹൃദയാഘാതത്തെത്തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലായ അവസ്ഥയിലായിരുന്നു. ശരീരത്തിനാവശ്യമായ ഓക്സിജൻ എത്തിക്കാൻ ഹൃദയത്തിന് കഴിയുന്നുണ്ടായിരുന്നില്ല. രക്തസമ്മർദം നിലനിർത്താനുള്ള മരുന്നുകളുടെയും ഇൻട്രാ അയോർട്ടിക് ബലൂൺ പമ്പിന്റെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
അടിയന്തരമായി ആൻജിയോപ്ലാസ്റ്റി നടത്തിയ ശേഷവും പലതവണ ഹൃദയമിടിപ്പ് നിലയ്ക്കുകയും ഷോക്ക് നൽകി ജീവൻ തിരികെ പിടിക്കേണ്ടിയും വന്നു. ഈ സാഹചര്യത്തിൽ ഹൃദയം മാറ്റിവെയ്ക്കൽ മാത്രമായിരുന്നു ആകെയുള്ള വഴി. കണ്ണൂരിൽ നിന്ന് എയർ ആംബുലൻസിലെത്തിയ ഹൃദയം ആസ്റ്റർ മെഡ്‌സിറ്റിയിലെ എമർജൻസി വിഭാഗം മേധാവി ഡോ. ജോൺസൺ കെ. വർഗീസ്, എമർജൻസി ഫിസിഷ്യൻ ഡോ. ഭരത് സജിത്ത് എന്നിവർ ഏറ്റുവാങ്ങി. വെറും രണ്ടുമിനിറ്റിനുള്ളിൽ ഹൃദയം ഓപ്പറേഷൻ തിയേറ്ററിലെത്തിച്ചു.
ഈ വെല്ലുവിളി വിജയകരമായി നേരിടാൻ ആസ്റ്റർ ശൃംഖലയിലെ വിവിധ ടീമുകൾ അണിനിരന്നതായി ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓഫ് മെഡിക്കൽ സർവിസസ് ഡോ. ദിലീപ് പണിക്കർ പറഞ്ഞു. ആസ്റ്റർ മെഡ്‌സിറ്റിയിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ കൂട്ടായ പരിശ്രമമാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാനായത്.
https://www.facebook.com/Malayalivartha

























