ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ബർദോളിക്ക് സമീപം രണ്ടു ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു മരണം... നാല്പതോളം പേർക്ക് പരുക്ക്

ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ ബർദോളിക്ക് സമീപം രണ്ടു ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു പേർ മരിച്ചു. ഏകദേശം 40 പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ചയാണ് സംഭവം. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (എം.എസ്.ആർ.ടി.സി) ബസുകളാണ് അപകടത്തിൽപ്പെട്ടത്.
കൂട്ടിയിടിയെ തുടർന്ന് ഒരു ബസിന് തീപിടിച്ചു. തീപിടിച്ച ബസിലുണ്ടായിരുന്നവരാണ് മരിച്ച ഏഴു പേരും. മഹാരാഷ്ട്രയെയും ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 53ൽ ഉവ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നതെന്ന് അധികൃതർ . സൂറത്തിൽ നിന്ന് ധൂലെയിലേക്ക് പോകുകയായിരുന്ന ബസും ചാലിസ്ഗാവിലെത്തി സൂറത്തിലേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
ബർദോളിയിൽ നിന്ന് വ്യാരായിലേക്കുള്ള പാതയിൽ മഹാരാഷ്ട്രയിലേക്ക് പോകുകയായിരുന്ന ബസ് ഒരു ട്രാക്ടറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഡിവൈഡർ മറിക്കടന്ന് എതിർദിശയിൽ വന്ന ബസിലിടിച്ചു.
തുടർന്ന് ബസ് മറിഞ്ഞ് റോഡിന് സമീപമുള്ള താഴ്ന്ന പ്രദേശത്തേക്ക് പതിക്കുകയും തീപിടിക്കുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ സൂറത്തിൽനിന്നും അയൽജില്ലയായ താപിയിൽ നിന്നും പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ബസുകളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷപ്പെടുത്തി പരിക്കേറ്റവരെ ബർദോളി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മഹാരാഷ്ട്ര ഗതാഗത മന്ത്രി പ്രതാപ് സർനായിക് മുംബൈയിൽ പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha






















