രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, ദേശീയ രാഷ്ട്രീയം ചൂടുപിടിക്കുന്നു... ജൂൺ 18-ന് നടക്കുന്ന തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു..

രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയം ചൂടുപിടിക്കുന്നു. ജൂൺ 18-ന് നടക്കുന്ന തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ 8 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും സ്ഥാനാർഥി നിർണ്ണയത്തിനുമുള്ള ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ക്രോസ് വോട്ടിങ് സാധ്യതകൾ ഇരു മുന്നണികളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്.നിലവിൽ രാജ്യസഭയിൽ 148 എംപിമാരുള്ള എൻഡിഎ, ഈ തിരഞ്ഞെടുപ്പോടെ തങ്ങളുടെ അംഗസംഖ്യ 150 കടത്താമെന്ന പ്രതീക്ഷയിലാണ്.
27 സീറ്റുകളിൽ 17 മുതൽ 18 വരെ സീറ്റുകൾ നേടാനായാൽ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് മുന്നണി കൂടുതൽ അടുക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, രവ്‌നീത് സിങ് ബിട്ടു തുടങ്ങിയ പ്രമുഖരുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക തിരഞ്ഞെടുപ്പ്. ഇതിൽ ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നും ബിട്ടു രാജസ്ഥാനിൽ നിന്നും ബിജെപി സ്ഥാനാർഥികളായി മത്സരിക്കാൻ സാധ്യതയുണ്ട്.വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറുന്നത് രാഷ്ട്രീയ കക്ഷികളെ ആശങ്കപ്പെടുത്തുന്നുണ്ട്. മധ്യപ്രദേശിൽ ഒരു സീറ്റ് ഉറപ്പിക്കാൻ കോൺഗ്രസിന് ആവശ്യമായ ഭൂരിപക്ഷമുണ്ടെങ്കിലും ആറ് വോട്ടുകളുടെ മാത്രം അധിക പിന്തുണയുള്ളത് ക്രോസ് വോട്ടിങ് ഭീഷണി ഉയർത്തുന്നു.
ദിഗ്‌വിജയ് സിങ് ഇത്തവണ മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയതോടെ കോൺഗ്രസിന് അവിടെ കരുത്തനായ സ്ഥാനാർഥിയെ കണ്ടെത്തേണ്ടി വരും. കർണാടകയിൽ നിന്നുള്ള മല്ലികാർജുൻ ഖാർഗെയുടെ പുനർതിരഞ്ഞെടുപ്പ് ഏകദേശം ഉറപ്പാണ്. രാജസ്ഥാനിൽ ബിജെപി രണ്ട് സീറ്റുകളും കോൺഗ്രസ് ഒരു സീറ്റും നേടുമെന്ന് കരുതപ്പെടുന്നു; അശോക് ഗെഹ്‌ലോട്ട്, പവൻ ഖേര എന്നിവരാണ് കോൺഗ്രസിന്റെ പരിഗണനയിലുള്ളത്.ഗുജറാത്തിൽ ചരിത്രത്തിലാദ്യമായി രാജ്യസഭയിൽ കോൺഗ്രസിന് പ്രാതിനിധ്യമില്ലാത്ത സാഹചര്യം ഉണ്ടായേക്കാം എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ മറ്റൊരു വശം. നിലവിലെ ഏക എംപി ശക്തിസിൻ ഗോഹിലിന്റെ കാലാവധി ജൂൺ 21-ന് തീരുന്നതോടെ, മതിയായ എംഎൽഎമാരുടെ പിന്തുണയില്ലാത്തത് കോൺഗ്രസിന് വലിയ തിരിച്ചടിയാകും. ഝാർഖണ്ഡിൽ ഭരണകക്ഷിയായ ജെഎംഎം പിന്തുണയോടെ ഒരു സീറ്റ് നേടാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
ഷിബു സോറന്റെ മരണം മൂലം ഒഴിവു വന്ന സീറ്റിലടക്കം മൂന്ന് ഉപതിരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കുന്നുണ്ട്.എന്താണീ ലോക്‌സഭയും രാജ്യസഭയും? ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന് എല്ലാവർക്കുമറിയാം. ജനാധിപത്യമെന്നാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തെരഞ്ഞെടുക്കുന്ന ഭരണസംവിധാനം. രാജ്യത്തെ വോട്ടവകാശമുള്ള, അതായത് 18 വയസ്സ് പൂർത്തിയായ, പൗരൻമാർ ചേർന്നാണ് തങ്ങളെ ഭരിക്കേണ്ടവരെ തെരഞ്ഞെടുക്കുന്നത് എന്നർഥം. ഇങ്ങനെ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ പ്രധാന ജോലിയാണ് നിയമനിർമാണം. ജനങ്ങളുടെ പ്രതിനിധികൾ തയാറാക്കുന്ന നിയമങ്ങൾ നടപ്പാക്കലാണ് ഉദ്യോഗസ്ഥരുടെയും പൊലിസിന്റെയും കോടതികളുടെയുമെല്ലാം ജോലി. അപ്പോൾ ജനാധിപത്യത്തിൽ ജനങ്ങളുടെ വില മനസ്സിലായില്ലേ.
കേന്ദ്രത്തിൽ പാർലമെൻറും സംസ്ഥാനങ്ങളിൽ നിയമസഭകളുമാണ് നിയമനിർമാണ സഭകൾ. ഇതിനു താഴെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകൾ, ഗ്രാമ പഞ്ചായത്ത് എന്നിങ്ങനെ ജനപ്രതിനിധികളുടെ സഭകളുണ്ടെങ്കിലും ഇവക്കൊന്നും നിയമം നിർമിക്കാനുള്ള അധികാരമില്ല. പ്രാദേശിക തലത്തിലുള്ള വികസനപ്രവർത്തനങ്ങളും നികുതിപിരിവുമെല്ലാമാണ് ഇവയുടെ പ്രധാന ചുമതലകൾ.പാർലമെൻറിന് ഭരണഘടന ഭേദഗതി ചെയ്യാനും രാഷ്ട്രപതിയെയും സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെയും പുറത്താക്കാനും വരെ അധികാരമുണ്ട്. രാജ്യഭരണത്തിന് മേൽനോട്ടം വഹിക്കുക, ബജറ്റ് പാസാക്കുക, ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും വികസന പദ്ധതികളും അന്താരാഷ്ട്ര ബന്ധങ്ങളും ദേശീയ നയങ്ങളുമെല്ലാം ചർച്ച ചെയ്യുക തുടങ്ങിയവയും പാർലമെന്റിന്റെ ചുമതലകളാണ്.
ഹിന്ദിയിൽ ലോക് എന്നാൽ ജനം. അപ്പോൾ ലോക്‌സഭ എന്നാൽ ജനസഭ. ഇതിലെ അംഗങ്ങളെ പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ നേരിട്ടാണ് തെരഞ്ഞെടുക്കുന്നത്.ഭരണഘടന അനുസരിച്ച് ലോക്‌സഭയിലെ പരമാവധി അംഗസംഖ്യ 552 ആണ്. 530 അംഗങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 20 പേർ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ജയിച്ചെത്തുന്നു. ആംഗ്ലോ ഇന്ത്യക്കാർക്ക് സഭയിൽ മതിയായ പ്രാതിനിധ്യമില്ലെന്ന് രാഷ്ട്രപതിക്ക് തോന്നുകയാണെങ്കിൽ രണ്ടു സീറ്റിലേക്ക് അവരുടെ പ്രതിനിധികളെ രാഷ്ട്രപതിക്ക് നാമനിർദേശം ചെയ്യാം. പട്ടികജാതി,പട്ടിക വർഗക്കാർക്ക് സഭയിൽ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്താനായി ഏതാനും സീറ്റുകൾ അവർക്കായി സംവരണം ചെയ്തിട്ടുണ്ട്.
ആകെ സീറ്റിനെ ജനസംഖ്യാടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി വീതിച്ചിരിക്കുന്നു. 18 വയസ്സ് പൂർത്തിയായവർക്ക് ലോക്‌സഭയിലേക്ക് വോട്ട്‌ചെയ്യാമെങ്കിലും മത്സരിക്കാൻ 25 വയസ്സ് തികയണം. ഇന്ത്യൻ പൗരനുമായിരിക്കണം. മറ്റൊരു യോഗ്യതയും നിർബന്ധമില്ല. രാജ്യത്തെ ഏതു മണ്ഡലത്തിൽ നിന്നും മൽസരിക്കുകയും ചെയ്യാം. അഞ്ചു വർഷമാണ് ലോക്‌സഭയുടെ കാലാവധി. എന്നാൽ, അടിയന്തരാവസ്ഥ പ്രാബല്യത്തിലുണ്ടെങ്കിൽ പാർലമെൻറിന് ഇത് ഒരുസമയം ഒരുവർഷം എന്നതോതിൽ നീട്ടിയെടുക്കാം. പ്രധാനമന്ത്രി ശിപാർശ ചെയ്താൽ രാഷ്ട്രപതിക്ക് ലോക്‌സഭ പിരിച്ചുവിടാം. ലോക്‌സഭയുടെ അധ്യക്ഷൻ സ്പീക്കറാണ്. അദ്ദേഹത്തിന്റെ അഭാവത്തിൽ ഡപ്യൂട്ടി സ്പീക്കർ സഭ നിയന്ത്രിക്കും.
രാജ്യസഭ എന്നാൽ സംസ്ഥാനങ്ങളുടെ പ്രതിനിധികളടങ്ങുന്ന സഭയാണ് . രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആണ്. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രതിനിധീകരിച്ച് 238 പേരും രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന 12 പേരുമുണ്ടാകും. ആറുവർഷമാണ് അംഗങ്ങളുടെ കാലാവധി. കല, സാഹിത്യം, ശാസ്ത്രം, സാമൂഹികസേവനം എന്നീ മേഖലകളിൽ നിന്നുള്ള പ്രഗൽഭരെയാണ് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുക.ലോക്‌സഭയിൽ നിന്ന് വ്യത്യസ്തമായി രാജ്യസഭ സ്ഥിരം സഭയാണ്. ഇത് ഒരിക്കലും പിരിച്ചുവിടുന്നില്ല. പക്ഷേ മൂന്നിലൊന്നു അംഗങ്ങൾ ഓരോ രണ്ടുവർഷം കൂടുമ്പോഴും ആറുവർഷ കാലാവധി പൂർത്തിയാക്കി പിരിഞ്ഞുപോകുന്നു. പകരം അത്രയും പേർ പുതുതായി വരും. രണ്ടുവർഷം കഴിയുമ്പോൾ കാലാവധി പൂർത്തിയാക്കിയ അടുത്ത മൂന്നിലൊന്ന് സംഘം പിരിയുന്നു.
അതുകൊണ്ട് തന്നെ രാജ്യസഭ എല്ലാകാലത്തും നിലവിലുണ്ടാകും. അംഗങ്ങൾ മാറിക്കൊണ്ടിരിക്കുകയും ചെയ്യും.ജനങ്ങൾക്ക് നേരിട്ട് ഈ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനാവില്ല. ആനുപാതിക പ്രാതിനിധ്യ വോട്ടിങ് രീതിയനുസരിച്ച് അതത് സംസ്ഥാനത്തെ നിയമസഭാംഗങ്ങൾക്കാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളത്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനത്ത് നിന്നുമുള്ള രാജ്യസഭാ അംഗങ്ങളുടെ എണ്ണം കണക്കാക്കുന്നത്. കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനത്തിന് കൂടുതൽ പ്രതിനിധികളുണ്ടാകും. കേരളത്തിന്റെ രാജ്യസഭാ പ്രാതിനിധ്യം ഒമ്പതാണ്. ഇവരെ കേരളത്തിലെ എം.എൽ.എമാർ ചേർന്ന് തെരഞ്ഞെടുക്കുന്നു. രാജ്യസഭയിലേക്ക് മൽസരിക്കാനുളള ചുരുങ്ങിയ പ്രായം 30 ആണ്.
ലോക്‌സഭാ അധ്യക്ഷനെ സ്പീക്കർ എന്നു വിളിക്കുമ്പോൾ രാജ്യസഭാ അധ്യക്ഷൻ ചെയർമാൻ എന്നാണ് അറിയപ്പെടുന്നത്. തെരഞ്ഞെടുപ്പിലുമുണ്ട് വ്യത്യാസം. ലോക്‌സഭാ സ്പീക്കറായി തങ്ങളിലൊരാളെ ലോക്‌സഭാ അംഗങ്ങൾ തന്നെ തെരഞ്ഞെടുക്കുമ്പോൾ രാജ്യസഭാ ചെയർമാനെ തെരഞ്ഞെടുക്കുന്നത് അതിലെ അംഗങ്ങൾ മാത്രമല്ല. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ എക്‌സ് ഒഫീഷ്യോ ചെയർമാൻ. ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് പാർലമെൻറിന്റെ ഇരുസഭകളും ചേർന്നാണെന്ന് അറിയാമല്ലോ. ഇദ്ദേഹത്തിന്റെ അഭാവത്തിൽ സഭ നിയന്ത്രിക്കാനായി ഡപ്യൂട്ടി ചെയർമാനെ രാജ്യസഭയിൽ നിന്ന് തന്നെ തെരഞ്ഞെടുക്കും.രണ്ടു സഭകളിൽ ലോക്‌സഭക്കാണ് പ്രാമുഖ്യം. സാധാരണ നിയമനിർമാണങ്ങളിൽ രാജ്യസഭക്ക് തുല്യഅധികാരമുണ്ടെങ്കിലും ധനകാര്യങ്ങളിൽ ലോക്‌സഭക്കാണ് പരമാധികാരം.
മറ്റേത് ബില്ലുകളും ആദ്യമായി രാജ്യസഭയിൽ അവതരിപ്പിക്കാമെങ്കിലും ധനബില്ലുകൾ ലോക്‌സഭയിലേ അവതരിപ്പിക്കാവൂ. ലോക്‌സഭ പാസാക്കിയ ധന ഇതര ബില്ലുകളും മറ്റും നിയമമാകണമെങ്കിൽ രാജ്യസഭയുടെ കൂടി അംഗീകാരം ആവശ്യമാണ്. എന്നാൽ, ധനബില്ലുകൾ ലോക്‌സഭ പാസാക്കിയാൽ രാജ്യസഭക്ക് അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. പരമാവധി 14 ദിവസം വെച്ചുതാമസിപ്പിക്കാമെന്നു മാത്രം. ഖജനാവിൽ നിന്ന് പൊതു ആവശ്യത്തിനായി പണമെടുക്കാനാണ് ധനബില്ലുകൾ പാസാക്കുന്നത്.രാജ്യസഭാ അംഗങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയിൽ ചേരാമെങ്കിലും മന്ത്രിസഭയെ പുറത്താക്കാനായി അവിശ്വാസപ്രമേയം പാസാക്കാൻ ലോക്‌സഭക്ക് മാത്രമേ അധികാരമുള്ളൂ. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തവും ലോക്‌സഭയോടാണ്. ലോക്‌സഭയിൽ ഭൂരിപക്ഷമുള്ളിടത്തോളം കാലമേ സർക്കാറിന് അധികാരത്തിൽ തുടരാനാവൂ.
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ ദശകങ്ങള്‍ നീണ്ട ആധിപത്യം തകര്‍ത്ത് ബിജെപി ചരിത്രവിജയം നേടിയെങ്കിലും, രാജ്യസഭയുടെ പൂര്‍ണ്ണ നിയന്ത്രണം പിടിച്ചെടുക്കാന്‍ എന്‍ഡിഎ സഖ്യം ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. ബംഗാളിലെ ഈ മിന്നും വിജയം പാര്‍ട്ടിക്ക് ദേശീയതലത്തില്‍ വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ ഭരണഘടനാ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ ഏകപക്ഷീയമായി കൈക്കൊള്ളാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ബിജെപിക്ക് 2029 വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ വിശകലനങ്ങള്‍ സൂചിപ്പിക്കുന്നത്.അടുത്തിടെ ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) ഏഴ് രാജ്യസഭാംഗങ്ങള്‍ ബിജെപിയില്‍ ലയിച്ചത് നരേന്ദ്ര മോദി സര്‍ക്കാരിന് വലിയൊരു രാഷ്ട്രീയ വിജയമായിരുന്നു.
ഈ ലയനത്തോടെ 245 അംഗങ്ങളുള്ള രാജ്യസഭയില്‍ എന്‍ഡിഎയുടെ ആകെ അംഗബലം 148 ആയി ഉയര്‍ന്നു. എങ്കിലും, ബില്ലുകള്‍ പാസാക്കാന്‍ ആവശ്യമായ 123 എന്ന കേവല ഭൂരിപക്ഷം സഖ്യത്തിനുണ്ടെങ്കിലും, സഭയിലെ മൊത്തം അംഗങ്ങളുടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം എന്ന 163 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താന്‍ ഇനിയും 15 സീറ്റുകളുടെ കുറവുണ്ട്. ഈ വിടവ് നികത്തുക എന്നത് നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് എളുപ്പമല്ല.ബംഗാള്‍ നിയമസഭയില്‍ ബിജെപി നേടിയ സീറ്റുകളുടെ വര്‍ദ്ധനവ് രാജ്യസഭാ സീറ്റുകളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാന്‍ സമയമെടുക്കും എന്നതാണ് പ്രധാന പ്രതിസന്ധി. ഈ വര്‍ഷം രാജ്യസഭയില്‍ ഒഴിവ് വരുന്ന 35 സീറ്റുകളില്‍ ഒന്നുപോലും ബംഗാളില്‍ നിന്നുള്ളതല്ല. ബംഗാളില്‍ നിന്നുള്ള ആറ് രാജ്യസഭാ ഒഴിവുകള്‍ വരുന്നത് 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മാത്രമാണ്.
നിലവിലെ നിയമസഭാ കണക്കുകള്‍ പ്രകാരം ഇതില്‍ നാല് സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെങ്കിലും, അത് ഉപരിസഭയിലെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഉടനടി സഹായിക്കില്ല.നിലവില്‍ രാജ്യസഭയില്‍ ബിജെപിക്ക് മാത്രമായി 113 എംപിമാരാണുള്ളത്. എഐഎഡിഎംകെ, ജെഡിയു, എന്‍സിപി തുടങ്ങിയ ഘടകകക്ഷികളുടെ പിന്തുണയോടെയാണ് എന്‍ഡിഎ 148-ല്‍ നില്‍ക്കുന്നത്. ബിജെപിയില്‍ ഔദ്യോഗികമായി ചേരാത്ത ഏഴ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും വിവിധ പ്രാദേശിക പാര്‍ട്ടികളും സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ നല്‍കുന്നുണ്ട്. എന്നിരുന്നാലും, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒഴിവുകള്‍ നികത്തപ്പെടുന്നത് വരെ ബിജെപിക്ക് കാത്തിരിപ്പ് തുടരേണ്ടി വരും.
2028 അവസാനത്തോടെ രാജ്യത്തെ 22 സംസ്ഥാനങ്ങളിലായി 83 രാജ്യസഭാ ഒഴിവുകള്‍ വരുന്നുണ്ട്. ഇതില്‍ 51 സീറ്റുകള്‍ എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നാണ് കണക്കുകൂട്ടലുകള്‍. അപ്പോഴും സഖ്യത്തിന്റെ ആകെ അംഗബലം 152-ല്‍ മാത്രമാണ് എത്തുക. 163 എന്ന ലക്ഷ്യത്തിലേക്ക് എത്തണമെങ്കില്‍ പഞ്ചാബ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൂടി ബിജെപിക്ക് വന്‍ മുന്നേറ്റം അനിവാര്യമാണ്. പഞ്ചാബില്‍ നിന്നുള്ള ഏഴ് സീറ്റുകളില്‍ ആറെണ്ണവും നിലവില്‍ എന്‍ഡിഎയുടെ പക്കലാണെങ്കിലും അത് കൂറുമാറ്റത്തിലൂടെ ലഭിച്ചതാണ് എന്നതിനാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ നിര്‍ണ്ണായകമാണ്.കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യവും ബിജെപിയുടെ രാജ്യസഭാ സ്വപ്നങ്ങള്‍ക്ക് വെല്ലുവിളിയാണ്. കേരളത്തില്‍ 2027 ഏപ്രിലില്‍ മൂന്ന് ഒഴിവുകള്‍ വരുന്നുണ്ടെങ്കിലും അവിടെ ബിജെപിക്ക് വലിയ പ്രതീക്ഷയില്ല. തമിഴ്നാട്ടില്‍ 2028-ല്‍ ആറ് ഒഴിവുകള്‍ വരുന്നുണ്ട്.
ഇവിടെ വിജയിന്റെ ടിവികെ പോലുള്ള പുതിയ കക്ഷികളുമായുള്ള സഖ്യസാധ്യതകള്‍ ബിജെപി തേടുന്നുണ്ടെങ്കിലും അത് രാജ്യസഭാ സീറ്റുകളായി മാറുമോ എന്ന് കണ്ടറിയണം.ഹിമാചല്‍ പ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 2027-28 കാലയളവില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ രാജ്യസഭയിലെ ബിജെപിയുടെ കരുത്ത് നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും. ഉത്തര്‍പ്രദേശിലെ 31 രാജ്യസഭാ സീറ്റുകളില്‍ 24 എണ്ണവും നിലവില്‍ ബിജെപിയുടെ പക്കലാണ്. ഇത് നിലനിര്‍ത്തുക എന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അഭിമാനപ്രശ്‌നമാണ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി ഉയര്‍ത്തുന്ന വെല്ലുവിളി ബിജെപി ഗൗരവത്തോടെയാണ് കാണുന്നത്.
ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഇപ്പോള്‍ 2029-ലേക്ക് കേന്ദ്രീകരിച്ചിരിക്കുകയാണ്. ബംഗാളില്‍ നേടിയ വിജയം ഒരു തുടക്കം മാത്രമാണെന്നും അത് രാജ്യസഭയില്‍ പൂര്‍ണ്ണ ആധിപത്യമായി മാറാന്‍ വര്‍ഷങ്ങളുടെ പ്രയത്‌നം ആവശ്യമാണെന്നും നേതൃത്വത്തിനറിയാം. നരേന്ദ്ര മോദിയുടെ മൂന്നാം ഊഴത്തില്‍ സുപ്രധാന ഭരണഘടനാ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ബിജെപിക്ക് രാജ്യസഭയിലെ ഈ സംഖ്യാബലം വലിയൊരു കടമ്പയാണ്.പ്രതിപക്ഷ നിരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിട്ട തകര്‍ച്ച ബിജെപിക്ക് ഗുണകരമാകുമെങ്കിലും മറ്റ് പ്രാദേശിക കക്ഷികള്‍ ഒന്നിച്ചുനില്‍ക്കുന്നത് എന്‍ഡിഎയ്ക്ക് വെല്ലുവിളിയാണ്. കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് ബിജെപിയുടെ രാജ്യസഭാ മുന്നേറ്റത്തെ തടയാന്‍ ശ്രമിക്കുന്നുണ്ട്. ബംഗാളിലെ വിജയത്തിന് ശേഷം തമിഴ്നാട്ടിലും യുപിയിലും സമാനമായ അട്ടിമറികള്‍ നടന്നാല്‍ മാത്രമേ ബിജെപിക്ക് സുരക്ഷിതമായ ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിയൂ.
ചുരുക്കത്തില്‍, ലോക്‌സഭയിലും ബംഗാള്‍ നിയമസഭയിലും കരുത്ത് തെളിയിച്ച ബിജെപിക്ക് രാജ്യസഭയില്‍ പൂര്‍ണ്ണ ആധിപത്യം ലഭിക്കാന്‍ 2029-ലെ പൊതുതിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. അതുവരെ ഓരോ ബില്ലും പാസാക്കാന്‍ ഇതര കക്ഷികളുടെ സഹായം തേടേണ്ടി വരുന്ന സാഹചര്യം തുടരും. ബംഗാളിലെ വിജയം നല്‍കുന്ന ആവേശം ഉള്‍ക്കൊണ്ട് വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കൂടി മേധാവിത്വം ഉറപ്പിക്കാനാണ് ബിജെപി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അതിനുള്ള തുടക്കമാണ് സംഭവിക്കാൻ പോകുന്നത്.
https://www.facebook.com/Malayalivartha























