ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം..ഒടുവിൽ പ്രതിയെ പിടിച്ച് പോലീസ്..മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി...

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മാസങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. എം.കെ. റാം ഒടുവില്‍ പിടിയിലായി. കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. അതീവ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചത്. പിടിയിലായ റാമിനെ കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.കേസന്വേഷണം ആരംഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തത് വലിയ തോതിലുള്ള ജനരോഷത്തിന് കാരണമായിരുന്നു.
എന്നാല്‍ പ്രതിയുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുവന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം, കുടകിലെ ഒരു തോട്ടത്തില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തി കടന്ന് റെയ്ഡ് നടത്തിയത്. പ്രാദേശിക പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. നേരത്തെ പ്രതി ആന്ധ്രാപ്രദേശിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം ചിറ്റൂരിലെത്തി വിപുലമായ തിരച്ചില്‍ നടത്തിയിരുന്നു. പ്രതി താമസിച്ചിരുന്ന താവളം കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും, പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് റാം അവിടെനിന്ന് തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു.
പ്രതിക്ക് പ്രാദേശികമായി ലഭിച്ച സഹായങ്ങളെക്കുറിച്ചും ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്.കേസില്‍ അറസ്റ്റ് ഭയന്ന് ഡോ. എം.കെ. റാം നിയമപോരാട്ടങ്ങള്‍ക്ക് മുതിര്‍ന്നിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷകളുമായി ഹൈക്കോടതിയെയും പിന്നീട് സുപ്രീംകോടതിയെയും ഇയാള്‍ സമീപിച്ചു. എന്നാല്‍, കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇയാള്‍ പൂര്‍ണ്ണമായും ഒളിവില്‍ പോകാന്‍ തീരുമാനിച്ചത്. കോടതിവിധി വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇയാളെ കണ്ടെത്താനാകാത്തത് പോലീസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.
ദന്തല്‍ കോളേജിലെ മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണം ക്യാമ്പസിനെ മാത്രമല്ല, നാടിനെയാകെ നടുക്കിയ ഒന്നായിരുന്നു.
https://www.facebook.com/Malayalivartha


























