ജിഷ വധം; പ്രതി പിടിയിലെന്ന് സൂചന

കുറുപ്പുംപടിയില്‍ പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന. ജിഷയുടെ അയല്‍വാസിയാണ് കസ്റ്റഡിയിലെന്നാണ് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതിയെന്ന് കരുതപ്പെടുന്ന ഇയാളെ അല്‍പംമുമ്പ് പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഓഫിസില്‍ എത്തിച്ചിട്ടുണ്ട്. ഐജിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഉച്ചക്ക് ഒരു മണിക്ക് ഐ.ജി വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.ജിഷക്കും അമ്മക്കുമെതിരെ നിരന്തരം ഭീഷണികളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ജിഷയുടെ അമ്മ പഞ്ചായത്തംഗത്തിന്റെ ബന്ധുവിനെതിരെ നേരത്തെ കുറുപ്പുംപടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ ജിഷയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും അശ്‌ളീല സന്ദേശം അയക്കുകയും ചെയ്തിരുന്നതായി അമ്മ രാജേശ്വരി പറഞ്ഞു. ഇതേച്ചൊല്ലി അമ്മയും ഇയാളും തമ്മില്‍ തര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ വ്യക്തമാക്കി.ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു ജിഷയുടെ അമ്മ രാജേശ്വരിയെന്ന് ആരോപിച്ചാണ് അന്വേഷണത്തില്‍ പൊലീസ് അനാസ്ഥ കാണിച്ചത്. ഇതിനുശേഷം മൂന്ന്് മാസം മുമ്പാണ് ജിഷയുടെ അമ്മക്ക് നേരെ ആക്രമണമുണ്ടായത്. രണ്ട് പേര്‍ അമ്മയെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. വീട്ടുജോലിക്കാരിയായ രാജേശ്വരി തിരിച്ചുവരുന്ന സമയത്ത് വീടിന് സമീപത്ത് കാത്തുനിന്ന പ്രതികള്‍ മന:പൂര്‍വം ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.ശബ്ദം കേട്ട് ഓടിയെത്തിയ ജിഷയും അക്രമികളുമായി വാക്കുതര്‍ക്കം ഉണ്ടായി. ബൈക്കിന്റെ താക്കോല്‍ ജിഷ ഊരിയെടുക്കുകയും അമ്മയെ ആശുപത്രിയിലെത്തിച്ച ശേഷമേ താക്കോല്‍ തിരിച്ചുനല്‍കൂ എന്ന് പറഞ്ഞിരുന്നതായും ജിഷയുടെ അമ്മായി ലൈല പറഞ്ഞു. അന്ന് നാട്ടുകാര്‍ ഇടപെട്ട് താക്കോല്‍ അക്രമികള്‍ക്ക് തിരിച്ചു നല്‍കുകയായിരുന്നു.ഇതേക്കുറിച്ചും പരാതിപ്പെട്ടെങ്കിലും പൊലീസ് നടപടിയെന്നും സ്വീകരിച്ചില്ല. അമ്മയേയും മകളേയും കൊലപ്പെടുത്തിയാല്‍ പോലും തങ്ങളെ ആരും ചേദ്യം ചെയ്യില്ലെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അമ്മ ജോലിക്ക് പോകുമ്പോള്‍ വീട്ടില്‍ തനിയെയായിരുന്ന മകള്‍ക്ക് കാമറ ഘടിപ്പിച്ച പേന അമ്മ വാങ്ങിനല്‍കിയിരുന്നു. ജിഷയുടെ അമ്മ രാജേശ്വരിക്ക് മകളുടെ ഭാവിയെക്കുറിച്ചോര്‍ത്തുള്ള ഉത്കണ്ഠ മാത്രമാണുണ്ടായിരുന്നതെന്നും ഇത് മാനസിക രോഗമായി ചിത്രീകരിക്കപ്പെടുകയായിരുന്നുവെന്നും ലൈല പറഞ്ഞു. നിരാലംബരായ രണ്ട് സ്ത്രീകള്‍ നല്‍കിയ പരാതികളിലെല്ലാം പൊലീസ് പ്രകടിപ്പിച്ച അലംഭാവമാണ് അക്രമികള്‍ക്ക് കരുത്തു നല്‍കിയതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























