പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..

സംസ്ഥാന പോലീസ് മേധാവി രവാഡാ ചന്ദ്രശേഖറിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്. പോലീസ് ആസ്ഥാനത്ത് നിന്ന് എടുക്കുന്ന സുപ്രധാന തീരുമാനങ്ങൾ മന്ത്രി അറിഞ്ഞിരിക്കണം എന്നാണ് പുതിയ നിർദ്ദേശം. ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതിയാണ് പാവം ഡി ജി പി വിവാദ തീരുമാനമെടുത്തത്. സംസ്ഥാനത്തെ പൊലീസ് സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ 59 പൊലീസ് സ്റ്റേഷനുകൾ ദത്തെടുത്ത സംഭവത്തിലാണ് വിവാദം.. താനറിയാതെ ഇറക്കിയ ഉത്തരവ് പിൻവലിക്കാൻ മന്ത്രി നിർദ്ദേശിച്ചു. മണിക്കൂറുകൾക്കകം ഉത്തരവ് പിൻവലിച്ചു. മന്ത്രിയുടെ മുന്നിൽ നിന്ന് സംസ്ഥാന പോലീസ് മേധാവി വിറച്ചെന്നാണ് വിവരം.
സംസ്ഥാന പോലീസ് മേധാവി ഇറക്കിയ ഉത്തരവ് ആഭ്യന്തരമന്ത്രി റദ്ദാക്കുന്നത് ആദ്യ സംഭവമാണ്. ഇത് സംസ്ഥാന പോലീസ് മേധാവിയെ സംബന്ധിച്ചിടത്തോളം നാണക്കേടായി.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സാധാരണഗതിയിൽ ആരോടും ക്ഷോഭിക്കാറുള്ള വ്യക്തിയല്ല. പക്വതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട് . മുഖ്യമന്ത്രി പോലും ദിവസങ്ങൾക്കുള്ളിൽ നിരവധി വിവാദങ്ങളിൽ അകപ്പെട്ടിട്ടും രമേശ് ചെന്നിത്തല ഇതുവരെയും ഒരു വിവാദത്തിലും പങ്കാളിയായില്ല . അദ്ദേഹത്തിൻറെ പരിചയസ മ്പത്തും പക്വതയും തന്നെയാണ് കാരണം. ആരോടും അദ്ദേഹം മോശമായി സംസാരിക്കാറില്ല . പോലീസ് ഉദ്യോഗസ്ഥരോട് മമതയോടെ പെരുമാറാൻ പെരുമാറാൻ നന്നായി അറിയാം.
തൻറെ രാഷ്ട്രീയ നിലപാടുകൾക്ക് എതിരാണെന്ന് തോന്നുന്ന ഉദ്യോഗസ്ഥരോട് പോലും അദ്ദേഹം സ്നേഹത്തോടെയാണ് ഇടപെടാറുള്ളത്. എന്നാൽ എം.ആർ. അജിത്തിന്റെ കാര്യത്തിൽ മാത്രമാണ് ഒരു വിട്ടുവീഴ്ചയ്ക്കും മന്ത്രി തയ്യാറാകാതിരുന്നത്. അങ്ങനെ തയ്യാറായാൽ പാർട്ടിയും പൊതുസമൂഹവും തനിക്കെതിരാകുമെന്ന് മന്ത്രിക്ക് നന്നായി അറിയാം. സസ്പെൻഷനിൽ ഉള്ള അജിത് കുമാറിനെ പുതിയ ചുമതല ഏൽപ്പിച്ച വിവരം മന്ത്രിയോ അദ്ദേഹത്തിൻറെ ഓഫീസോ അറിഞ്ഞതുമില്ല. ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്ന ഉടൻ മന്ത്രി തന്നെയാണ് ഇക്കാര്യം സംസ്ഥാന പോലീസ് മേധാവിയോട് അന്വേഷിച്ചത്. തുടർന്ന് സംസ്ഥാന പോലീസ് മേധാവി മന്ത്രിയെ കാണാൻ നിർദ്ദേശിക്കപ്പെട്ടു. ഈ കൂടിക്കാഴ്ചയിലാണ് മന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും തമ്മിൽ ഹിതകരമല്ലാത്ത രീതിയിൽ സംസാരം ഉണ്ടായത്.
താൻ അറിയാതെ തൻറെ വകുപ്പിൽ പരിഷ്കാരങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്ന് വ്യക്തമായ സന്ദേശം മന്ത്രിനൽകി. എന്നാൽ ഇത് കേന്ദ്ര പദ്ധതിയാണെന്ന് ഡിജിപി പറഞ്ഞു. ഡി ജി പിയുടെ അഭിപ്രായം മന്ത്രി കണക്കിലെടുത്തില്ല. താൻ അറിയാതെ ഒരു പദ്ധതിയും തൻറെ വകുപ്പിൽ നടപ്പാക്കേണ്ടതില്ലെന്നും മന്ത്രി ക്കൂട്ടിച്ചേർത്തു. ഡി ജി പി യെ സംബന്ധിച്ചിടത്തോളം ഇത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇത്തരം കാര്യങ്ങളിൽ ഇതൊന്നും ഇടപെട്ടിരുന്നില്ല. പകരം എം ആർ അജിത്താണ് മുഖ്യമന്ത്രിക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്തത്. പഴയ പതിവ് തന്നോട് വേണ്ട എന്ന് വ്യക്തമായ സന്ദേശമാണ് മന്ത്രി ഡിജിപിക്ക് നൽകിയത്. മന്ത്രിയെ കണ്ട് ഡി ജി പി പേടിച്ചെന്നാണ് വിവരം. ഒടുവിൽ മന്ത്രിയുടെ ഉപദേഷ്ടാവാണ് സംസ്ഥാന പോലീസ് മേധാവിയെ സമാധാനിപ്പിച്ചത്.
അജിത് കുമാറിനെ മാറ്റാനല്ല മന്ത്രി നിർദ്ദേശിച്ചത് . പകരം ഡിജിപി അദ്ദേഹത്തിൻറെ തീരുമാനപ്രകാരം ഇറക്കിയ ഉത്തരവ് റദ്ദാക്കാനായിരുന്നു നിർദ്ദേശം. നയപരമായ ഒരു തീരുമാനവും സർക്കാർ അറിയാതെ ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതില്ലെന്ന വ്യക്തമായ നിർദ്ദേശവും മന്ത്രി നൽകി. കഴിഞ്ഞ പത്തു കൊല്ലം ഇവിടെ ഇതായിരുന്നില്ല സ്ഥിതി. ഉദ്യോഗസ്ഥരാണ് അക്കാലയളവിൽ തീരുമാനങ്ങളെല്ലാം എടുത്തിരുന്നത്. മന്ത്രിയെയും മന്ത്രിസഭയെയും നോക്കുകുത്തിയാക്കി കൊണ്ടായിരുന്നു തീരുമാനങ്ങൾ എടുത്തത്. ഉമ്മൻചാണ്ടി സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴും രമേശ് ചെന്നിത്തല ഇത്തരം ഒരു നിലപാട് തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. പഴയകാല ഉദ്യോഗസ്ഥർക്ക് ഇക്കാര്യം നന്നായി അറിയാം. അതിനാൽ അവർ ആഭ്യന്തര മന്ത്രിയെ ശ്രദ്ധിച്ചാണ് കൈകാര്യം ചെയ്യുന്നത്. എന്നാൽ റവാഡാ ചന്ദ്രശേഖറിന് മന്ത്രിയെ നന്നായി അറിയുമായിരുന്നില്ല.
അതുതന്നെയാണ് അദ്ദേഹം വിയർക്കാനുള്ള കാരണം. ആലപ്പുഴയിലെ രക്ഷാപ്രവർത്തനക്കേസിൽ സസ്‌പെന്‍ഷനിലുള്ള എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ ഇതിൽ ഉള്‍പ്പെട്ടതോടെയാണ് പട്ടിക വിവാദമായത്. പത്ത് വർഷത്തിലധികം സർവിസുള്ള ജില്ല പൊലീസ് മേധാവിയായോ അതിന് മുകളിലുള്ള റാങ്കിലോ പ്രവർത്തിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനുകൾ വീതം ദത്തെടുത്തത്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി രവാഡ ചന്ദ്രശേഖർ കഴിഞ്ഞദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയുടെ ‘വികസിത് ഭാരത് - 2047’ന്‍റെ ഭാഗമായി മാതൃക പൊലീസ് സ്റ്റേഷനുകൾ വാർത്തെടുക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു നടപടി.ഈ ഉത്തരവിലാണ് സസ്‌പെന്‍ഷന്‍ നടപടി നേരിടുന്ന എം.ആര്‍. അജിത് കുമാറിന് വര്‍ക്കല സ്റ്റേഷന്‍റെ ദത്തെടുക്കൽ ചുമതല നല്‍കിയത്.
മാസങ്ങള്‍ക്കകം വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥരും ഡെപ്യൂട്ടേഷനില്‍ പോയ ഉദ്യോഗസ്ഥരും പട്ടികയില്‍ ഉൾപ്പെട്ടത് പാകപ്പിഴവായി ചൂണ്ടിക്കാട്ടപ്പെട്ടു. പിന്നാലെ പട്ടിക വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് സര്‍ക്കാര്‍ ഇത് പിന്‍വലിക്കാന്‍ തീരുമാനമെടുത്തത്. അജിത് കുമാറിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിൽ ആഭ്യന്തരമന്ത്രിക്കടക്കം വലിയ അതൃപ്തി ഉണ്ടായിരുന്നു എന്നാണ് വിവരം.യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി ആഗസ്റ്റ് 15 മുതൽ സംസ്ഥാനത്ത് നടപ്പാക്കിയ ‘മൈ പൊലീസ് സ്റ്റേഷൻ പ്രോജക്ട്’ പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസറായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി പി. വിജയനെ നിയോഗിച്ചിട്ടുണ്ട്. അതിന് പുറമെയാണ് തെരഞ്ഞെടുത്ത പൊലീസ് സ്റ്റേഷനുകൾ ഉന്നത ഉദ്യോഗസ്ഥർ ദത്തെടുത്തിട്ടുള്ളതും.
ദത്തെടുത്ത സ്റ്റേഷനുകളിലെ പുരോഗതി ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണം. പദ്ധതിയുടെ പുരോഗതി വിലയിരുത്തി ആവശ്യപ്പെടുന്ന സമയത്ത് കൃത്യമായ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.ദത്തെടുക്കുന്ന പൊലീസ് സ്റ്റേഷനുകളിൽ ക്രമസമാധാന പാലനവും മറ്റ് സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രം നൽകിയ ശിപാർശകളിൽ അഞ്ച് ശതമാനമെങ്കിലും നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നു. ഡി.ജി.പി റാങ്കിലുള്ള യോഗേഷ് ഗുപ്ത തിരുവനന്തപുരം നഗരത്തിലെ തമ്പാനൂർ പൊലീസ് സ്റ്റേഷനും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനും ദത്തെടുത്തു.
ഡി.ജി.പി സുരേഷ്രാജ് പുരോഹിത് കിളിമാനൂർ സ്റ്റേഷനും ജയിൽ ഡി.ജി.പി എസ്. ശ്രീജിത്ത് തുമ്പ സ്റ്റേഷനും ദത്തെടുത്തിട്ടുണ്ട്.എഡിജിപി എം.ആര്‍.അജിത് കുമാറിനെ സർക്കാർ സസ്‌പെന്‍ഡ് ചെയ്തിട്ട് ആഴ്ചകളായി . ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ നടപടി. റിപ്പോര്‍ട്ട് തിരുത്തിയ മൂന്ന് ഡിവൈഎസ്പിമാര്‍ക്കും നിര്‍ദേശം നല്‍കിയ രണ്ടു ഗ്രേഡ് എസ്‌ഐമാര്‍ക്കെതിരെയും വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ട്. ഡിവൈഎസ്പിമാരായ തോംസണ്‍, സുനില്‍രാജ്, കെ.എസ്.അരുണ്‍ എന്നിവര്‍ക്കെതിരെയും ഗ്രേഡ് എസ്‌ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവര്‍ക്കെതിരെയുമാണ് വകുപ്പുതല നടപടിയെടുത്തത്.
കേസ് സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി ഡിജിപി റാവാഡ എ.ചന്ദ്രശേഖറാണ് ആഭ്യന്തര വകുപ്പിനു കൈമാറിയത്. അജിത് കുമാര്‍ നല്‍കിയ വിശദീകരണം അടക്കമായിരുന്നു റിപ്പോർട്ട്. കേസ് ഡയറിയില്‍ തിരുത്തല്‍ വരുത്തിയെന്നു പറയുന്ന സമയത്ത് താന്‍ ഓഫിസില്‍ ഉണ്ടായിരുന്നില്ലെന്നും വയനാട്ടില്‍ ആയിരുന്നുവെന്നുമാണ് അജിത് കുമാര്‍ വിശദീകരിച്ചിരുന്നത്.തുടര്‍ന്ന്, ആഭ്യന്തര സെക്രട്ടറി വഴി റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മുന്നിലെത്തി. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് സസ്‌പെഷന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. അഗ്‌നിരക്ഷാസേനാ മേധാവി നിതിന്‍ അഗര്‍വാള്‍ വിരമിക്കുമ്പോള്‍ അജിത്കുമാറിന് ഡിജിപി പദവി ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്ക് നേരെ ആലപ്പുഴയില്‍ കരിങ്കൊടി കാട്ടിയ കെഎസ്‍യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ അജിത്കുമാര്‍ ഇടപെട്ടെന്ന് എസ്‌ഐടി കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിയിലേക്കു കടന്നത്.കേസ് അന്വേഷിച്ചിരുന്ന ആദ്യ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയില്‍ തിരുത്തലുകള്‍ വരുത്തിയെന്നാണ് ആക്ഷേപം. വയനാട് ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ അന്നു വയനാട്ടില്‍ ആയിരുന്നു. എഡിജിപിയുടെ ഓഫിസിലെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും ശ്രീകാന്തും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി തിരുത്തലുകള്‍ വരുത്തിയെന്നാണ് എസ്ഐടി വ്യക്തമാക്കിയത്.
ഡിവൈഎസ്പിയെയും എസ്ഐഎയും ഓഫിസില്‍ തടഞ്ഞുവച്ച് കേസ് ഡയറി തിരുത്തുകയും കോടതിയില്‍ നല്‍കാനുള്ള റിപ്പോര്‍ട്ട് അടങ്ങിയ പെന്‍ഡ്രൈവ് ഉള്‍പ്പെടെ കൊടുത്തുവിടുകയായിരുന്നു. ഈ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്ന് എഡിജിയുടെ ഓഫിസ് ഉറപ്പുവരുത്തുകയും ചെയ്തിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ എസ്ഐടിക്കു മൊഴി നല്‍കിയിരുന്നു.ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’ കേസിൽ എഡിജിപി എം.ആർ.അജിത്കുമാറിന്റെ ഇടപെടൽ സംബന്ധിച്ചുള്ള പുതിയ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് സമർപ്പിച്ചിട്ടും അജിത് കുമാറിനെ രക്ഷിക്കാൻ വ്യാപക ശ്രമങ്ങൾ നടത്തിരുന്നു. എസ്‌പി: ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാഴ്ച മുൻപു സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കൂടുതൽ വ്യക്തത തേടി ഡിജിപി റാവാഡ എ.ചന്ദ്രശേഖർ മടക്കിയിരുന്നു. ഡിജിപി നിർദേശിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയ റിപ്പോർട്ടാണ് പിന്നീട് സമർപ്പിച്ചത്.
സംഭവത്തിലെ കേസ് ഡയറി തിരുത്തിയതിൽ അടക്കം അജിത്കുമാറിന്റെ ഇടപെടൽ തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുതുക്കിയ റിപ്പോർട്ടിലുണ്ടായിരുന്നു.‘രക്ഷാപ്രവർത്തനം’ കേസിൽ അജിത്കുമാറിനെതിരെ നടപടി നീളുന്നുവെന്ന ആക്ഷേപത്തിനിടെ ആഭ്യന്തര വകുപ്പ് ഇടപെട്ടതോടെയാണ് റിപ്പോർട്ട് കൈമാറ്റം വേഗത്തിലാക്കിയത്. പുതുക്കിയ റിപ്പോർട്ട്, നടപടിക്ക് ശുപാർശ ചെയ്ത് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് സമർപ്പിച്ചു. . തുടർന്ന് ആഭ്യന്തര മന്ത്രിയാണ് വകുപ്പുതല നടപടിക്കു തീരുമാനമെടുത്തത്.ഡിജിപി സ്ഥാനത്തേക്കുള്ള അജിത്കുമാറിന്റെ സ്ഥാനക്കയറ്റം തടയുന്നതിന് അതിവേഗ നടപടി വേണമെന്നാണ് രക്ഷാപ്രവർത്തന കേസിലെ ഇരകളായ എ.ഡി.തോമസ് എംഎൽഎയുടെയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസിന്റെയും നിലപാട്.
ഇരുവരും മുഖ്യമന്ത്രിയെ കാണാനിരിക്കെയാണ് റിപ്പോർട്ട് ഡിജിപിക്കു മുന്നിലെത്തിയത്.എസ്ഐടി ഡിജിപിക്ക് സമർപ്പിച്ച ആദ്യ റിപ്പോർട്ടിൽ കേസ് ഡയറി തിരുത്തിയതിൽ അജിത്കുമാറിനെക്കാൾ അദ്ദേഹത്തിന്റെ ഓഫിസിലുള്ള 2 ഗ്രേഡ് എസ്ഐമാരുടെ ഇടപെടലുകളെക്കുറിച്ചാണു പരാമർശമുണ്ടായിരുന്നത്. കേസിൽ തിരിമറി നടക്കുമ്പോൾ അജിത്കുമാർ തന്റെ ഓഫിസിലുണ്ടായിരുന്നില്ല എന്നും വാദമുണ്ട്. ഈ സാഹചര്യത്തിൽ അജിത്കുമാറിനെതിരെ നടപടിയെടുത്താലും കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ വ്യക്തത തേടി അന്വേഷണ റിപ്പോർട്ട് മടക്കിയത്.സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ കഴിഞ്ഞ സർക്കാരിൽ സമ്മർദ്ദമുണ്ടായത് അജിത് കുമാറിന് വേണ്ടിയാണ്.
30 വർഷത്തെ സർവീസും ഡി.ജി.പി റാങ്കും ഉള്ളവരെയാണ് യു.പി.എസ്.സി സംസ്ഥാന മേധാവി പൊലീസ് സ്ഥാനത്തേക്ക് പരിഗണിക്കുക.സംസ്ഥാന പോലീസ് മേധാവി ആകാൻ പരിഗണിക്കപ്പെടുന്നവരുടെ ചുരുക്ക പട്ടികയിൽ എം ആർ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു പിണറായി സർക്കാരിന്റെ ആവശ്യം. എ.ഡി.ജി.പി റാങ്കിലുള്ളവരെ നേരത്തെ പരിഗണിച്ചിട്ടുണ്ടെന്നാണ് സർക്കാർ വാദം.ഇതിനിടെ ഡി.ജി.പി റാങ്കിലുള്ള ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ ഒഴിവാക്കി അജിത് കുമാറിന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം അന്ന് ആഭ്യന്തരവകുപ്പ് നടത്തി.സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്ക് എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെ കൊണ്ടുവരാനുള്ള ആഭ്യന്തര വകുപ്പിന്റെ നീക്കത്തിന് പിന്നിൽ സി.പി.എം സെക്രട്ടേറിയറ്റിന്റെ പച്ചക്കൊടിയുമുണ്ടായിരുന്നു. കഴിഞ്ഞ മാർച്ചിൽ നടന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതിയ ഡി.ജി.പി നിയമനകാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചിരുന്നു.
അജിത്കുമാറിനെ സ്വാഭാവികമായും പട്ടികയിൽ ഉൾപ്പെടുത്തേണ്ടിവരുമെന്ന് അദ്ദേഹം കമ്മറ്റിയെ അറിയിച്ചിരുന്നു.പിണറായി മന്ത്രിസഭയിലെ രണ്ടാമനായ റവന്യുമന്ത്രി കെ.രാജൻ വരെ അജിത് കുമാറിനെതിരെ മൊഴി നൽകിയിരുന്നു. തൃശൂർ പൂരം കലക്കിയത് സുരേഷ് ഗോപിയുടെ ജയത്തിന് വേണ്ടിയാണെന്നാണ് മന്ത്രി രാജന്റെ അഭിപ്രായം.മുൻമന്ത്രി സുനിൽ കുമാറിന്റെ വാക്കുകൾ പിണറായി പൂർണമായി തള്ളി.സുനിലിനെ തോൽപ്പിച്ചത് അജിത് കുമാറാണെന്നാണ് സി പി ഐയുടെ വിശ്വാസം. ഇക്കാര്യം സി പി എം നേതാക്കളെ അറിയിച്ചെങ്കിലും തത് കാലം പിണറായിക്കെതിരായ ഒരു നീക്കത്തിനും സി.പി.എം നേതാക്കൾ തയ്യാറായിരുന്നില്ല. അതിന്റെ ഫലമാണ് പിണറായി അനുഭവിക്കുന്നത്.ഏതായാലും പുതിയ വിവാദത്തോടെ ഉദ്യോഗസ്ഥതലത്തിൽ ഇതി നയമായ തീരുമാനങ്ങൾ ഉണ്ടാകില്ലെന്ന കാര്യം ഉറപ്പായി .
https://www.facebook.com/Malayalivartha



























