ബന്ധുവിവാദം ആരോപണത്തിനൊപ്പം ശക്തമായ തെളിവുകളും: ശ്രീമാനും ശ്രീമതിയും പുറത്തേക്ക്; ശൈലജയും പ്രതിക്കൂട്ടില്‍ തെറ്റുസമ്മതിച്ച് കേന്ദ്രനേതൃത്വം

കേരളത്തിലെ മന്ത്രിമാര്‍ നടത്തിയ ബന്ധുനിയമനത്തില്‍ തെറ്റ് സമ്മതിച്ച് സിപിഎം കേന്ദ്ര നേതൃത്വം. എത്രയും പെട്ടന്ന് തെറ്റ് തിരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഘടകത്തോട് കേന്ദ്ര നേതൃത്വം ശ്കതമായി ആവശ്യപ്പെട്ടു. മന്ത്രിമാര്‍ പാര്‍ട്ടി ചട്ടങ്ങള്‍ ലംഘിക്കുന്നത് ഗൗരവത്തോടെയാണ് നോക്കുന്നതെന്ന സൂചനയും നല്‍കി. ദല്‍ഹിയില്‍ ചേര്‍ന്ന അവെയ് ലബിള്‍ പിബി യോഗമാണ് സംസ്ഥാനത്തെ മന്ത്രിമാരുടെ വഴിവിട്ട നടപടികളെ വിമര്‍ശിച്ചത്.
പതിനഞ്ചംഗ പോളിറ്റ് ബ്യൂറോയിലെ ഒന്‍പത് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചേര്‍ന്ന അവെയ്‌ലബിള്‍ പിബി വൈകിട്ട് അഞ്ച് മണി വരെ നീണ്ടു. ഇതിനിടയിലാണ് സംസ്ഥാനത്തെ നിയമന വിവാദവും ചര്‍ച്ചയായത്. വിവാദത്തില്‍ അവെയ്‌ലബിള്‍ പിബി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അധികാരത്തിലെത്തിയതിന് പിന്നാലെ വിവാദങ്ങള്‍ ഉയരുന്നത് സര്‍ക്കാരിനും പാര്‍ട്ടിക്കും തിരിച്ചടിയാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.
മന്ത്രി ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി, എന്നിവരെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തും; ജയരാജന് മന്ത്രിസ്ഥാനം പോകും. കെ.കെ.ശൈലജയുടെ നില പരുങ്ങലില്‍.വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഈ തീരുമാനങ്ങള്‍ എടുക്കാവുന്നവിധനടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ് പാര്‍ട്ടി. അതിന്റെ ഭാഗമായാണ്, പാപ്പിനിശേരി, മൊറാഴ ലോക്കല്‍ കമ്മിറ്റികളെക്കൊണ്ട് പാപ്പിനിശേരി, തളിപ്പറമ്പ് ഏരിയാ കമ്മറ്റികള്‍ക്ക് പരാതികൊടുപ്പിച്ചതും, ആ പരാതി ജില്ലാ കമ്മറ്റിയില്‍ എത്തിച്ചതും. വെള്ളിയാഴ്ച, സെക്രട്ടേറിയറ്റിനുമുന്നില്‍, ഇവര്‍ക്കെതിരെ നടപടിക്കുള്ള ശുപാര്‍ശ ഉണ്ടാകും. ജയരാജനും ശ്രീമതിയും കേന്ദ്രകമ്മിറ്റി അംഗങ്ങളായതിനാല്‍ ആ ഘടകമാണ് നടപടി എടുക്കേണ്ടത്. അതിനുള്ള ശുപാര്‍ശ സെക്രട്ടേറിയറ്റ് നല്‍കും.
എം.വി.രാഘവനെതിരായ നടപടികള്‍ക്ക് തുടക്കം കുറിച്ചത്, പാപ്പിനിശേരി ലോക്കല്‍ കമ്മിറ്റിയിലായിരുന്നു. പാപ്പിനിശേരിയില്‍ വീടുള്ള ജയരാജനും, ആ വഴിയാണ് പുറത്തേക്കു പോകുന്നത്. രാഘവന്റെ കൂടെ നിന്ന, മാണിക്കര ഗോവിന്ദന്‍ സെക്രട്ടറിയായ പാപ്പിനിശേരി ലോക്കല്‍ കമ്മിറ്റി 1986 ല്‍ പിരിച്ചുവിട്ടിരുന്നു. ഇന്ന്, ആ ലോക്കല്‍ കമ്മിറ്റി, ജയരാജന്റെ കൂടെയില്ല. അതിനോട് അതിരുചേര്‍ന്നുകിടക്കുന്നതാണ്, മൊറാഴ കമ്മിറ്റി.
രണ്ടു കമ്മിറ്റികളോടും പരാതി നല്‍കാന്‍, പിണറായി വിജയന്‍ ആവശ്യപ്പെട്ടെന്നാണ് സൂചന. രണ്ടു ലോക്കല്‍ കമ്മിറ്റികളെയും ജയരാജന്‍, സ്വന്തം ഇടവകകളായി ഉപയോഗിച്ചുവരികയായിരുന്നു. കണ്ണൂരിന്റെ പേരില്‍ ജയരാജന്‍ ഞെളിയേണ്ട എന്നതാണ്, വിജയന്‍ നല്‍കുന്ന സന്ദേശം. ജയരാജനെ മറ്റുള്ളവര്‍ അടിക്കുമ്പോള്‍ വേദിക്കുന്നത് വിജയനാണെങ്കിലും, ഇതല്ലാതെ വേറെ വഴിയില്ല.
മന്ത്രിസഭയില്‍ രണ്ടാം സ്ഥാനത്തിരിക്കേണ്ട ധനമന്ത്രി തോമസ് ഐസക്കിനെ, കേന്ദ്ര കമ്മിറ്റിയില്‍ തനിക്കുള്ള സീനിയോറിട്ടികൊണ്ടു വെട്ടി, മന്ത്രിസഭാ യോഗത്തില്‍ വിജയന്റെ അടുത്തിരിക്കുകയും, വിജയന്റെ അടുത്ത മുറി കരസ്ഥമാക്കുകയും ചെയ്തയാളാണ്, ജയരാജന്‍. അതൊരു അധികാര സന്നിവേശമായിരുന്നു. അങ്ങനെ ചവിട്ടിത്താഴ്ത്തപ്പെട്ടിട്ടാണ്, ഐസക്ക് 13ാം നമ്പര്‍ കാര്‍ എടുത്തത്. കുഞ്ഞാലിക്കുട്ടിയും സി. ദിവാകരനും ഇരുന്നിടം വെട്ടിപ്പിടിച്ച ജയരാജന് അടികിട്ടുമ്പോള്‍, ഐസക്കിന് ആഹ്ലാദിക്കാം.
പാര്‍ട്ടിയെ സംബന്ധിച്ച വലിയ പ്രതിസന്ധിയാണ്, ഇത്. എ.കെ.ബാലന്‍, കെ.കെ.ശൈലജ, ഇ.പി.ജയരാജന്‍, പി.കെ.ശ്രീമതി എന്നിവര്‍ കേന്ദ്രകമ്മിറ്റി അംഗങ്ങളെന്ന നിലയില്‍, കീഴ്ഘടകങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ്. അതില്‍, മൂന്നുപേര്‍ വഴിതെറ്റിപ്പോയത്, അതീവ ഗൗരവത്തോടെയാണ് ദുര്‍ബലമായ കേന്ദ്ര നേതൃത്വം കാണുന്നത്.
ശൈലജയുടെ മകളെ കിന്‍ഫ്രയില്‍ നിയമിച്ചിട്ടുണ്ട്; മകനെ കണ്ണൂര്‍ വിമാനത്താവളത്തിലെ ഉയര്‍ന്ന തസ്തികയില്‍ പരിഗണിക്കുന്നു. ദുബായിയിലിരുന്ന്, പ്രശ്‌നം പാര്‍ട്ടി പരിശോധിക്കുമെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറയേണ്ടിവന്നത്, പ്രതിസന്ധിയുടെ ആഴം സൂചിപ്പിക്കുന്നു. ചെറിയ പ്രശ്‌നമായിരുന്നെങ്കില്‍, 'തിരിച്ചുവന്നിട്ടു പറയാം' എന്ന് കോടിയേരിക്ക് പറഞ്ഞൊഴിയാമായിരുന്നു. കോടിയേരി ദുബായിയിലായതിനാല്‍, അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് പോലും കൂടാനാകാത്ത നിലയുണ്ടായി.
ഇന്നലെ നെടുമ്പാശ്ശേരിയിലെത്തിയ കോടിയേരി പാലക്കാട്ടെ തോല്‍വിയെപ്പറ്റി, സംസ്ഥാന സെക്രട്ടറി നിശ്ചയിച്ച പ്രകാരം, ചര്‍ച്ച ചെയ്യാന്‍ പാലക്കാട്ടേക്കുപോയി. അവധി കഴിഞ്ഞ് വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് ചേരാന്‍ നിശ്ചയിക്കുകയായിരുന്നു. ഈ സെക്രട്ടേറിയറ്റില്‍, ജയരാജനും ശ്രീമതിക്കും പുറമെ, പ്രതിപ്പട്ടികയിലുള്ള ശൈലജയും ആനത്തലവട്ടം ആനന്ദനുമുണ്ട്. പ്രതികള്‍ കൂടിയിരുന്നുള്ള ചര്‍ച്ചയാണ് നടക്കാന്‍ പോകുന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കോലിയക്കോട് കൃഷ്ണന്‍ നായര്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ എന്നിവരെപ്പറ്റിയും ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
അവിടെ തോമസ് ഐസക്കും ഉണ്ടാകും. മന്ത്രിസഭയില്‍ രണ്ടാം ടേം ആയ ഐസക്ക് ആ നിലയില്‍ സീനിയറാണെന്ന പരിഗണന, ജയരാജന്‍ കാണിച്ചിട്ടില്ല. റിയാബ് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി, പാര്‍ട്ടിയെ സംബന്ധിച്ച് വലിയ പാതകമായ, താന്‍പ്രമാണിത്തമാണ് ജയരാജന്‍ കാട്ടിയിരിക്കുന്നത് രാഘവനും ഗൗരിയമ്മയും ചെയ്തതായി പറഞ്ഞ കുറ്റം. 45 വയസില്‍ കുറയരുത്, 15 വര്‍ഷം അനുഭവപരിചയം വേണം, എം.ബി.എ വേണം, മധ്യമാനേജ്‌മെന്റ് തലത്തില്‍ പ്രവര്‍ത്തിച്ചിരിക്കണം എന്നിവയാണ് റിയാബ് നിശ്ചയിച്ച യോഗ്യതകള്‍. ഇതൊന്നും, സുധീര്‍ നമ്പ്യാര്‍ക്കില്ല.
രാഷ്ട്രീയക്കാരന്റെ മകന്‍ രാഷ്ട്രീയക്കാരനാകുന്നതും ജോലിയിലെത്തുന്നതും തെറ്റൊന്നുമല്ല. പക്ഷേ അത് നേരായ മാര്‍ഗ്ഗത്തിലാകണം. നിയമന നിരോധനം നീക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉറപ്പുനല്‍കിയ ഇടതുമുന്നണി ഭരണം ലഭിച്ചപ്പോള്‍ വാക്കുപാലിച്ചു. പക്ഷേ ജോലി ലഭിച്ചത് മക്കള്‍ക്കും മരുമക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രമാകുന്നതിലെ അനൗചിത്യം ചോദ്യം ചെയ്യാതിരിക്കാനാവില്ല. അതേ ഇപ്പോള്‍ ചെയ്യുന്നുള്ളൂ. ഇതുവരെ ബന്ധുക്കള്‍ക്കെല്ലാം എല്ലാം ശരിയാക്കുന്ന തിരക്കിലാണ് പാര്‍ട്ടിയും മന്ത്രിമാരും. പൊതുജനം വാപൊളിച്ചിരിക്കുന്നെന്നുമാത്രം.
https://www.facebook.com/Malayalivartha
























