പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം; മോഡി ആകെ നല്‍കിയത് 30000 രൂപയുടെ മരുന്നുകള്‍ മാത്രം

എല്ലാം വാഗാദാനത്തള്ളല്‍മാത്രം ഒന്നും നടന്നില്ല. പരിക്കേറ്റവര്‍ ചോദിക്കുന്നു എങ്കിലും മോഡി ഈച്ചതി ഞങ്ങളോട് വേണ്ടായിരുന്നു. പ്രധാനമന്ത്രി രാഷ്ട്രീയം കളിക്കുന്നത് സമ്മതിക്കാം എങ്കിലും അത് ഞങ്ങളുടെ ചോരയില്‍ ചവിട്ടി വേണ്ടെന്ന് അപകടത്തില്‍ പരിക്കേറ്റ രതീഷ് പറയുന്നു. കേരളത്തെ നടുക്കിയ പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകട വേളയില്‍ സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊണ്ടുവന്നത് കേവലം 30,000 രൂപയുടെ മരുന്നുകളും നെക്ക് കോളറുകളും മാത്രമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരന്തത്തില്‍ 117 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് സംസ്ഥാന ദുരിതാശ്വാസ കമ്മിഷണര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച് ആറുമാസമായിട്ടും ദുരന്തനിവാരണ ഫണ്ടില്‍ നിന്നു നയാപൈസ കിട്ടിയില്ല.
109 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത വെടിക്കെട്ടപകടവേളയില്‍ പ്രധാനമന്ത്രിക്കൊപ്പം വിദഗ്ധ മെഡിക്കല്‍ സംഘവും ആവശ്യത്തിനു മരുന്നുകളും ചികിത്സാ ഉപകരണങ്ങളും എത്തിയെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാല്‍, ഓഗമെന്റിന്‍ ഇന്‍ജക്ഷന്‍ (200 എണ്ണം), റിങ്ങര്‍ ലാക്‌റ്റേറ്റ് ഇന്‍ജക്ഷന്‍ (200 എണ്ണം), നെക്ക് കോളര്‍ (എട്ടെണ്ണം) എന്നിവയാണു രണ്ടു പ്രത്യേക വിമാനങ്ങളില്‍ കൊണ്ടുവന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച വിവരാവകാശ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആന്റിബയോട്ടിക്കിനും പൊള്ളലേറ്റവര്‍ക്കു നല്‍കുന്ന ഇന്‍ജക്ഷനും പുറമേ കഴുത്തിലിടുന്ന എട്ടു കോളറിനും കൂടി ആകെ വില 32,000 രൂപ മാത്രം. കൊല്ലം ജില്ലാ ആശുപത്രിയില്‍ ഇതിന്റെ ഇരട്ടിയിലധികം മരുന്ന് സ്‌റ്റോക്കുണ്ടായിരുന്നു. 500 രൂപ വിപണിവിലയുള്ള നെക്ക് കോളറും ആശുപത്രിയില്‍ ആവശ്യത്തിനുണ്ടായിരുന്നു.
ചികിത്സാവേളയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍. രമേശ് പരാതിപ്പെട്ടിരുന്നു. പ്രധാനമന്ത്രിയോടൊപ്പം നൂറിലധികംപേര്‍ ഐ.സിയുവിലേക്ക് കടന്നു. 60 90 ശതമാനം പൊള്ളലേറ്റവര്‍ കിടക്കുന്ന വാര്‍ഡുകളില്‍ പുറത്തുനിന്നുള്ളവര്‍ സന്ദര്‍ശനം നടത്തി. സുരക്ഷയുടെ പേരില്‍ നഴ്‌സുമാരെയും ഡോക്ടര്‍മാരെയും വാര്‍ഡുകളിലേക്കു കടത്തിവിട്ടില്ല. ആരോഗ്യവകുപ്പ് ഡയറക്ടറോടു പോലും പുറത്തുനില്‍ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നതും.
രക്ഷാപ്രവര്‍ത്തന വേളയില്‍ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കേണ്ടിവന്നത് പോലീസിന് തലവേദനയായെന്ന് ഡി.ജി.പിയായിരുന്ന ടി.പി. സെന്‍കുമാറും കുറ്റപ്പെടുത്തിയിരുന്നു. അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടിയിരുന്ന നിര്‍ണായക ഘട്ടത്തിലായിരുന്നു ഈ സന്ദര്‍ശന കോലാഹലങ്ങള്‍. വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേരത്തെ തള്ളി. പക്ഷേ, ദേശീയ ദുരന്ത നിവാരണനിധിയില്‍ നിന്നു ധനസഹായം നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു.
പാതിവഴിയില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ട ഒരുപാട്‌പേരെ ഇവിടെ കണ്ടുമുട്ടുന്നു. ഗള്‍ഫില്‍നിന്നും അവധിക്കായി മടങ്ങിയെത്തി കാല് നഷ്ടപ്പെട്ടവര്‍. ഇനി നല്ല ജോലിക്ക് അപേക്ഷിക്കാന്‍ കഴിയാത്തവര്‍. മിക്കവീടുകളിലെയും കുടുംബനാഥന്‍മാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതും. ഇത്തരത്തില്‍ തങ്ങളുടെ ചോരയില്‍ ചവിട്ടി രാഷ്ട്രീയം കളിക്കാന്‍ ആരും വരേണ്ടെന്നാണ് അവരുടെ അഭിപ്രായം. വെടിക്കെട്ടപകട സമയത്തെ മോഡിയുടെ ഇടപെടല്‍ വെറും രാഷ്ട്രീയക്കളി മാത്രമായിരുന്നെന്നാണ് നാട്ടുകാരുടെ അഭിപ്രായം. പരിക്കേറ്റവരെ മോഹിപ്പിച്ച് ചതിച്ചു രാജേഷ് പറയുന്നു.
https://www.facebook.com/Malayalivartha
























