ഷഷ്ടി പൂര്‍ത്തിയാഘോഷിക്കുന്ന കേരളത്തിന്റെ ഹൃദയം വെട്ടി അധികാരികള്‍

കേരളം ഇന്ന് ഷഷ്ടി പൂര്‍ത്തി ആഘോഷിക്കുമ്പോള്‍ 50,000 ഏക്കറോളം സര്‍ക്കാര്‍ ഭൂമി പിണറായി സര്‍ക്കാര്‍ വന്‍കിട ഭൂവുടമകള്‍ക്ക് പതിച്ചു കൊടുക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗമായിരുന്ന ജില്ലാ ജഡ്ജി ആര്‍ നടരാജനാണ് 50,000 ഏക്കറോളം സര്‍ക്കാര്‍ ഭൂമി സംസ്ഥാനത്തെ വന്‍കിട തോട്ടം ഉടമകള്‍ അനധികൃതമായി കൈവശം വച്ചിരിക്കുകയാണെന്ന് ഐജി എസ് ശ്രീജിത്തിന്റെ സഹായത്തോടെ കണ്ടെത്തിയത്. ഇതില്‍ റ്റിആര്‍ഇറ്റി എസ്റ്റേറ്റിലെ ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കാനൊരുങ്ങിയെങ്കിലും അതുമായി ബന്ധപ്പെട്ട് കമ്മീഷന്റെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്‍മേല്‍ അപ്പീല്‍ പോകേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ തീരുമാനിച്ചതോടെ ഏക്കറുകള്‍ അന്യാധീനപ്പെടുമെന്ന് ഉറപ്പായി.
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ജെ ബി കോശിയാണ് വന്‍കിട തോട്ടം ഉടമകള്‍ക്ക് അനുകൂലമായി അപ്പീല്‍ പോകേണ്ടതില്ലെന്ന് തീരുമാനിച്ചത്. അന്ന് ജെ ബി കോശിയുടെ നോമിനിയായി മനുഷ്യാവകാശ കമ്മീഷനില്‍ നിയമിതനായ ഹൈക്കോടതി സ്റ്റാന്റിംഗ് കൗണ്‍സില്‍ അഡ്വ. കെവി മോഹനാണ് ഇപ്പോള്‍ ഹാരിസണ്‍ ഭൂമി വിഷയത്തില്‍ സര്‍ക്കാരിനു വേണ്ടി ഹാജരാകാന്‍ പോകുന്നത്. കെ വി മോഹന്‍ ഇടതു സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ ചെയ്‌സന്‍ ഓഫീസറാണ്. കെ വി മോഹന്‍ നേരത്തെ ഹാരിസണ്‍ എസ്റ്റേറ്റിനു വേണ്ടി ഹാജരായ അഭിഭാഷകനാണ്. കഴിഞ്ഞ ദിവസം ഹാരിസണ്‍ കേസില്‍ ഹാജരാകുന്നതില്‍ നിന്നും അഡീഷണല്‍ എ ജി രഞ്ജിത് തമ്പാന്‍ ഒഴിവായി. ഹാരിസണുമായി ബന്ധമുള്ളതു കൊണ്ടാണ് അദ്ദേഹം ഒഴിവായത്.
വിഎസ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച സുശീല ഭട്ടിനെ സിപിഐ മന്ത്രി ചന്ദ്രശേഖരന്‍ മാറ്റിയിരുന്നു. റവന്യൂ മന്ത്രി ചന്ദ്രശേഖരാനാകട്ടെ ഒന്നിനെ കുറിച്ചും ഒരു വിവരവുമില്ല. വിവരമുള്ള കെ പി രാജേന്ദ്രന്‍ പറഞ്ഞു കൊടുക്കുന്നുമില്ല.
അഴിമതിക്കാരാണെന്ന് നാട്ടുകാര്‍ പറയുമെങ്കിലും യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരാണ് പൊതു സ്വത്ത് തിരിച്ചു പിടിക്കാന്‍ ചെറു വിരലെങ്കിലും അനക്കിയത്. അന്ന് റവന്യൂ മന്ത്രിയായിരുന്ന അടൂര്‍പ്രകാശ് എറണാകുളം കളക്ടറായിരുന്ന എംജി രാജമാണിക്യത്തെ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള അന്വേഷണ സമിതിയുടെ അധ്യക്ഷനാക്കി.
മനുഷ്യാവകാശ കമ്മീഷന്‍ പൊതു സ്വത്താണെന്ന് കണ്ടെത്തിയ മുണ്ടക്കയം റ്റി ആര്‍ റ്റി എസ്റ്റേറ്റ് തിരിച്ചു പിടിക്കാനുള്ള ചുമതലയും രാജമാണിക്യത്തിനു നല്‍കി. സുശീലഭട്ടിനെ അടൂര്‍പ്രകാശ് സര്‍ക്കാര്‍ ഭൂമി കേസില്‍ അഭിഭാഷകയായും തീരുമാനിച്ചു. എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയോടെ ഐജി ശ്രീജിത്തിനെ ക്രൈബ്രാഞ്ചില്‍ നിന്നും രാജമാണിക്യത്തെ കളക്ടര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കി.
അഴിമതി വിരുദ്ധ സുവിശേഷ പ്രസംഗങ്ങള്‍ നിരന്തരം നടത്തുകയും ഇപി ജയരാജനെ തിരുത്തുകയും ചെയ്യുന്ന സിപിഐയാണ് ഇതൊക്കെ ചെയ്തതെന്നോര്‍ക്കണം. നിര്‍ഭാഗ്യത്തിന് ആര്‍ നടരാജന്‍ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും മാറുകയും ചെയ്തു. പിന്നീട് നടരാജന്‍ കൈകാര്യം ചെയ്തിരുന്ന ജില്ലകളുടെ ചുമതല ലഭിച്ച അന്നത്തെ കമ്മീഷന്‍ ചെയര്‍മാന്‍ ജെ.ബി കോശി, റ്റി ആര്‍റ്റിഇറ്റി എസ്റ്റേറ്റിന് അനുകൂലമായി കരുക്കള്‍ നീക്കി. നടരാജന്റെ നിര്‍ദ്ദേശാനുസരണം അന്വേഷണം നടത്തിയ ഐ ജി ശ്രീജിത്തിനെ വിളിച്ചു വരുത്തി ശാസിക്കുകയും ചെയ്തു. ഹൈക്കോടതി ജഡ്ജിയാകുന്നതിനുമുമ്പ് തേയില കമ്പനികളുടെ അഭിഭാഷകനായിരുന്നു കോശി.
സര്‍ക്കാര്‍ മാറി വന്നാലും ഇവിടെയൊന്നും നടക്കില്ലെന്നതിന്റെ ഉദാഹരണമാണ് പുതിയ സംഭവ വികാസങ്ങള്‍. ഷഷ്ടി പൂര്‍ത്തിയായ കേരളത്തിന്റെ ബാക്കി പ്രതീക്ഷ ഇനി പിണറായി വിജയനിലാണ്. അദ്ദേഹത്തിനെങ്കിലും 50,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കേരളത്തിനു മടക്കി നല്‍കാനാവുമോ?
https://www.facebook.com/Malayalivartha


























