നോട്ട് അസാധുവാക്കല്‍ കേരളത്തെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടെന്ന് തോമസ് ഐസക്

നോട്ട് അസാധുവാക്കല്‍ കേരളത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിട്ടെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. സാമ്പത്തിക മാന്ദ്യത്തില്‍നിന്നു കരകയറാന്‍ കിഫ്ബി വഴി വിപുലമായ തോതില്‍ വായ്പയെടുത്ത് പശ്ചാത്തല സൗകര്യമേഖലയില്‍ നിക്ഷേപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ തുടര്‍ സാധ്യതകള്‍ വിലയിരുത്തി അദ്ദേഹം രചിച്ച കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്. ഡിസംബര്‍ 27ന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ പുസ്തകം പ്രകാശനം ചെയ്യും. നടപ്പുവര്‍ഷവും അടുത്ത വര്‍ഷവും സാമ്പത്തിക മുരടിപ്പിന്റേത് ആവാനാണു പോകുന്നത്. ഈ പശ്ചാത്തലത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് കേരളത്തിലെ സഹകരണ വായ്പാസംഘങ്ങളെ സംരക്ഷിക്കുക എന്നതാണ്. ഇന്നത്തെ വെല്ലുവിളികള്‍ നേരിടണമെങ്കില്‍ സഹകരണമേഖല കൂടുതല്‍ സംഘടിതസ്വഭാവം കൈവരിച്ചേ പറ്റൂ. ഇവിടെയാണ് ജില്ലാ സഹകരണബാങ്കുകളും സംസ്ഥാന സഹകരണബാങ്കും കൂടിചേര്‍ന്ന് ഒരു ഭീമന്‍ കേരള സഹകരണബാങ്കിനു രൂപം നല്‍കേണ്ടതിന്റെ പ്രസക്തി.
സംസ്ഥാനസര്‍ക്കാരിന്റെ വരുമാനം നടപ്പുവര്‍ഷത്തില്‍ 19.6 ശതമനാനം വര്‍ദ്ധിക്കുമെന്നു കരുതിയത് 10 ശതമനത്തില്‍ താഴയേ വളരാന്‍ പോകുന്നുള്ളൂ. അടുത്ത വര്‍ഷം 15 ശതമാനത്തിനപ്പുറം വരുമാനവര്‍ദ്ധന പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ വിസ്മയകരമയ ഒരു കാര്യം സര്‍ക്കാരിന്റെ ചെലവ് പുതിയ സാഹചര്യത്തില്‍ കുറയുന്നു എന്നും ഐസക് പുസ്തകത്തില്‍ പറയുന്നു. ഇത് അപ്രതീക്ഷിതമായ ഒരു പ്രവണതയാണെന്ന് പറയാതെ വയ്യ. ഒക്ടോബര്‍ 8 മുതല്‍ നവംബര്‍ 7 വരെയുള്ള 21 ദിവസത്തെ പ്രവൃത്തിദിനങ്ങളുടെ സര്‍ക്കാര്‍ ചെലവും നവംബര്‍ 8 മുതലുള്ള 21 പ്രവൃത്തിദിനങ്ങളുടെ ചെലവും താരതമ്യപ്പെടുത്തുമ്പോൾ 1119 കോടി രൂപ കുറഞ്ഞതായിട്ടാണ് കാണുന്നത്.
ഇന്നത്തേത് സാധാരണഗതിയിലുള്ള മാന്ദ്യമല്ല. കറന്‍സിയില്ലാത്തതിന്റെ ഫലമായുള്ള മാന്ദ്യമാണ്. ഇത് പൊതുസമ്പദ്ഘടനയില്‍ എന്നപോലെതന്നെ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നുള്ള ചെലവിനേയും പ്രതികൂലമായി ബാധിച്ചു. എങ്ങനെ ഇത്രമാത്രം ചെലവു കുറഞ്ഞു എന്നു സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 500600 കോടി രൂപ ശമ്പളപെന്‍ഷന്‍ ഇനങ്ങളില്‍ ഇനിയും പിന്‍വലിക്കാന്‍ ഉണ്ടെന്നതാണ്. മാന്ദ്യത്തിന്റെ അന്തരീക്ഷത്തില്‍ പണച്ചെലവു ചുരുക്കുന്നതിനുള്ള പ്രവണത സര്‍ക്കാരുദ്യോഗസ്ഥരെപ്പോലും ബാധിച്ചിരിക്കുന്നു എന്നുവേണം വിലയിരുത്താന്‍. ഇത് അതീവഗൗരവമുള്ള സ്ഥിതിവിശേഷമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച മാന്ദ്യവിരുദ്ധപാക്കേജ് ദ്രുതഗതിയില്‍ നടപ്പാക്കാനും വിപുലപ്പെടുത്താനും കഴിയണം. വായ്പ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ധന ഉത്തവാദിത്വ നിയമനിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ബജറ്റിനു പുറത്തു വായ്പയെടുത്തു ചെലവു വര്‍ദ്ധിപ്പിക്കുകയേ നിര്‍വാഹമുള്ളൂ.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച, രൂപം നല്കിക്കഴിഞ്ഞ, കിഫ്ബിയുടെ പ്രാധാന്യം പല മടങ്ങു വര്‍ദ്ധിച്ചിരിക്കയാണ്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഏതാണ്ട് 4000 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്കിക്കഴിഞ്ഞു. അടുത്ത 4000 കോടി രൂപയ്ക്ക് ജനുവരി മാസത്തില്‍ അനുവാദം നല്കും. 2017-18 കാലത്ത് ഇത്തരത്തില്‍ തുടക്കം കുറിക്കുന്ന നിര്‍മ്മാണപ്രവൃത്തികള്‍ 20,000 കോടി രൂപയായെങ്കിലും ഉയര്‍ത്താന്‍ കഴിഞ്ഞാല്‍ മോഡി സൃഷ്ടിച്ച മാന്ദ്യത്തെ ചെറുത്തുനില്‍ക്കാന്‍ കേരളത്തിനു കഴിയുമെന്നും ഐസക് പുസ്തകത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha