അന്യസംസ്ഥാന തൊഴിലാളികളുടെ കീഴില്‍ തകര്‍ക്കുന്ന പെണ്‍വാണിഭങ്ങള്‍

അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് കേരളം ഗള്‍ഫാണ്. ഇവിടെയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരികയാണ്. നാടും വീടും ഉപേക്ഷിച്ച് കേരളത്തില്‍ പണിയെടുക്കുന്ന അവര്‍ ലൈംഗിക പൂരണത്തിനായി സ്വന്തം മാര്‍ഗ്ഗങ്ങളും തേടുന്നു എന്നതാണ് പുതിയ വിവരം. ഇതിനായി കേരളത്തില്‍ തന്നെ ഒരു പെണ്‍വാണിഭ ശൃംഖല ഇവര്‍ വളര്‍ത്തിയെടുത്തു എന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നിയമസംവിധാനങ്ങളെ നോക്കുകുത്തികളാക്കിയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളിലും വാടകമുറികളിലും പെണ്‍വാണിഭം നടക്കുന്നത്.
ഭാര്യയെന്ന വ്യാജേന സ്വന്തം നാട്ടില്‍നിന്നു കൊണ്ടുവരുന്ന സ്ത്രീകളെയാണ് ഇതര സംസ്ഥാനക്കാരുടെ സംഘം ഇടുങ്ങിയ മുറികള്‍ക്കുള്ളില്‍ വില്‍ക്കുന്നത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഏറെയാണ്. ഇടയ്ക്കിടെ നാട്ടില്‍ പോകുന്ന ഇത്തരം വാണിഭസംഘത്തിലെ അംഗങ്ങള്‍ പുതിയ പെണ്‍കുട്ടികളുമായി തിരിച്ചെത്തുകയും ഭാര്യയെന്ന വ്യാജേന കൂടെ താമസിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് വീട്ടിലെത്തുന്ന ആവശ്യക്കാര്‍ക്ക് ഇവരെ വില്‍ക്കും. ഇതരസംസ്ഥാനക്കാര്‍ക്കു പുറമെ ഇതുപോലുള്ള അനാശ്യാസ്യ കേന്ദ്രങ്ങള്‍ തേടി എത്തുന്ന മലയാളികളും നിരവധിയാണ്.
ബംഗാളില്‍ നിന്നും അടക്കമുള്ള ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ കൂടുതലും. അതുകൊണ്ട് തന്നെ സോനാഗച്ചിയിലെ വേശ്യാതെരുവിലെ സ്ത്രീകള്‍ പോലും പുതിയ വരുമാനമാര്‍ഗ്ഗമെന്ന നിലയില്‍ സംസ്ഥാനത്തേക്ക് എത്തുന്നു എന്നതാണ് പുറത്തുവരുന്ന വാര്‍ത്ത. വേശ്യാവൃത്തി തൊഴിലാക്കിയവരെ സംബന്ധിച്ചിടത്തോളം കേരളം സമ്പാദിക്കാന്‍ പറ്റിയ നാടാണ് താനും.
അതേസമയം, വര്‍ഷങ്ങളായി പെണ്‍വാണിഭം തുടരുന്ന സംഘങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ നിയമ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല എന്നതാണു സത്യം. വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ വിവാഹിതരാകുന്ന ദമ്പതിമാര്‍ വിവാഹ രജിസ്‌ട്രേഷന്‍ ചെയ്യുന്നതു ചുരുക്കമാണ്. സ്വന്തം മതപരമായ ആചാരങ്ങള്‍ക്കുശേഷം ഒരുമിച്ചു ജീവിച്ചുതുടങ്ങുന്ന ഇവര്‍ വിവാഹിതരായതിനു തെളിവുകള്‍ ഒന്നും ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ തൊഴില്‍ തേടി കേരളത്തില്‍ എത്തുന്ന ഇതരസംസ്ഥാനക്കാരും അവരോടൊപ്പം എത്തുന്ന സ്ത്രീകളും യഥാര്‍ഥത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരാണോയെന്ന് ഉറപ്പുവരുത്താനും സാധിക്കില്ല.
ഈ പ്രതിസന്ധിയാണു വ്യാപകമാകുന്ന പെണ്‍വാണിഭ സംഘങ്ങളെ തുരത്താന്‍ നിയമസംവിധാനങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നത്. ഇവര്‍ താമസിക്കുന്ന വാടക കെട്ടിടങ്ങളില്‍ നിരവധി യഥാര്‍ഥ ദമ്പതികളും കുട്ടികളും താമസിക്കുന്നതിനാല്‍ സംശയത്തിന്റെ പേരിലുള്ള പരിശോധനകള്‍പോലും അസാധ്യമാണ്.
ഇത്തരം സാഹചര്യങ്ങള്‍ മറയാക്കി ഇതരസംസ്ഥാനക്കാരുടെ അനാശാസ്യ കേന്ദ്രങ്ങള്‍ കൊഴുക്കുമ്പോള്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണു പ്രദേശവാസികള്‍. ഇതുമായി ബന്ധപ്പെട്ട് വിവിധ റസിഡന്‍സ് അസോസിയേഷനുകളും നാട്ടുകാരും പരാതിയുമായി രംഗത്തുണ്ടെങ്കിലും ശാശ്വതമായ പരിഹാരങ്ങളൊന്നും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇതരസംസ്ഥാന തൊഴിലാളികളോടൊപ്പം താമസിക്കുന്ന സ്ത്രീകള്‍ ഭാര്യമാരെന്ന് തെളിയിക്കാനാവശ്യമായ രേഖകളൊന്നും ഇവരുടെ കൈവശമില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാഭ്യാസപരമായി പിന്നാക്കം നില്‍ക്കുന്ന ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
മതിയായ രേഖകളില്ലാത്തതിനാല്‍ തൊഴിലാളികളുടെ കൂടെ താമസിക്കുന്ന സ്ത്രീകള്‍ ഭാര്യമാരാണോ എന്നത് ഉറപ്പുവരുത്തുന്നത് പൊലീസിനും ശ്രമകരമായ ജോലിയാണ്. അതിനാല്‍ പൊലീസും ഇതിനുനേരെ കണ്ണടയ്ക്കുകയാണ്. ഭാര്യമാരെന്ന വ്യാജേന സ്ത്രീകളെ കൂടെതാമസിപ്പിക്കുന്നവരുണ്ടെങ്കിലും, ഇവിടെ നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്. അതിനാല്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ലേബര്‍ ക്യാമ്പുകളില്‍ പരിശോധന നടത്തുന്നത് അസാദ്ധ്യമാണെന്നാണ് അധികൃതര്‍ പറയുന്നത്.
https://www.facebook.com/Malayalivartha























