ദിലീപിനെതിരായ കുറ്റപത്രം മൂന്നാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാൻ തയ്യാറായി അന്വേഷണ സംഘം

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരായ കുറ്റപത്രം അന്വേഷണ സംഘം മൂന്നാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിച്ചേക്കും. നിലവില്‍ ദിലീപ് അറസ്റ്റിലായി 50 ദിവസം ആയതോടെ അടുത്ത 40 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് നിര്‍ബന്ധിതരാണ്.
കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ ചട്ടമനുസരിച്ച് ദിലീപിന് ജാമ്യം ലഭിക്കില്ല. ഇപ്രകാരം ജാമ്യം തടയുകയും വിചാരണ വരെ ജയിലില്‍ തന്നെ ഇടുകയുമാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
നിശ്ചിത ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍ ദിലീപിന് ജയില്‍ കിടന്ന് വിചാരണ നേരിടേണ്ടിവരും. വിചാരണയില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ മാത്രമേ ഇനി ദിലീപിന് പുറത്തിറങ്ങാന്‍ കഴിയൂ. ദിലീപിന് ജാമ്യം തടയുന്നതിന്റെ ഭാഗമായി നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നടത്തിയ ഗൂഢാലോചന സംബന്ധിച്ച 219 തെളിവുകളുടെ പട്ടികയും സാക്ഷിമൊഴികളും മറ്റ് രേഖകളും മുദ്രവെച്ച കവറില്‍ പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിരുന്നു.

90 ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ അതിനു കഴിഞ്ഞില്ലെങ്കില്‍ കോടതിയില്‍ നിന്ന് സ്വമേധയാ ജാമ്യം ലഭിക്കാന്‍ ദിലീപിന് അവകാശമുണ്ട്. അത് ഒഴിവാക്കുന്നതിനു വേണ്ടി എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കേസില്‍ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായി എന്നാണ് പോലീസ് കോടതിയില്‍ അറിയിച്ചിരിക്കുന്നത്. നടിയുടെ ചിത്രം പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡുമാണ് ഇനി കണ്ടെത്താനുള്ളത്. അത് നശിപ്പിച്ചുകളഞ്ഞുവെന്നാണ് പന്ത്രണ്ടും പതിമൂന്നും പ്രതികളായ അഭിഭാഷകര്‍ പറയുന്നത്. ഇത് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെങ്കിലും അവ കണ്ടെത്താനുള്ള സാധ്യതയും പോലീസ് കാണുന്നില്ല. അവയില്ലാതെ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസ്സമില്ലെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കേസുകള്‍ അതീവ ഗൗരവത്തോടെ കാണണമെന്നാണ് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശം. ജൂലായ് പത്തിനാണ് ദിലീപിനെ പോലീസ് അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha

























