വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കാതെ നെഹ്റു കോളേജ് അധികൃതർ; ജിഷ്ണുവിനായി സമരം ചെയ്തവരെ തിരഞ്ഞുപിടിച്ച് മാനേജ്മെന്റ് പ്രതികാരം

വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കാതെ നെഹ്റു കോളേജ് അധികൃതർ. നെഹ്റു കോളേജ് മാനേജ്മെന്റിന്റെ കീഴിലുള്ള നെഹ്റു അക്കാദമി ഒാഫ് ലോയിലാണ് കോളേജിൽ ഒാണത്തിന്റെ ഭാഗമായി പൂക്കളമിട്ടതിന് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തത്.
ഒാണത്തിന്റെ ഭാഗമായി കോളേജിനുള്ളിൽ പൂക്കളമിട്ടതിന് ഏഴ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തു. ബിബിഎയ്ക്കും എൽഎൽബിയ്ക്കും പഠിക്കുന്ന വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് കോളേജിൽ പൂക്കളമിട്ടത്. ഇതിൽ നിന്ന് മാനേജ്മെന്റിന് താത്പര്യമില്ലാത്ത ഏഴ് വിദ്യാർത്ഥികളെ തെരഞ്ഞ് പിടിച്ചാണ് നടപടിയെടുത്തതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
മാനേജ്മെന്റ് പീഡനത്തെ തുടർന്ന് ജിഷ്ണു ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനെ തുടർന്ന് നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള ലോ കോളേജ് അടക്കമുള്ളയിടത്ത് വലിയ സമരം നടന്നിരുന്നു. മാനേജ്മെന്റിനെതിരെ നടന്ന സമരത്തിന്റെ ഭാഗമായവർക്കെതിരെ നടപടിയെടുക്കുന്നുവെന്ന് വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് വിദ്യാർത്ഥികളെ പൂക്കളമിട്ടതിന്റെ പേരിൽ കോളേജിൽ നിന്ന് ടിസി വാങ്ങി പോവാൻ ആവശ്യപ്പെട്ടത്. ഇനി രക്ഷിതാകളെ കോളേജിൽ കൊണ്ട് വന്നതിന് ശേഷം മാത്രം ക്ലാസിൽ കയറിയാൽ മതിയെന്ന് വിദ്യാർത്ഥികളോട് കോളേജ് അധികൃതർ അറിയിച്ചു. നിങ്ങളുടെ മക്കൾ കോളേജിൽ മറ്റ് വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുകയാണെന്നാണ് കോളേജ് അധികൃതർ വീട്ടിലേയ്ക്ക് ഫോൺ ചെയ്ത് അറിയിക്കുന്നത്.
https://www.facebook.com/Malayalivartha

























