കാവ്യയുടെ പൊട്ടിക്കരച്ചിൽ ആർക്കും നിയന്ത്രിക്കാനായില്ല; മീനുട്ടിയെ ആശ്വസിപ്പിക്കാന്‍ ആകാതെ ബന്ധുക്കളും

ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത് സിനിമയിലെ ക്ലൈമാക്സുകളേയും വെല്ലുന്ന തിരക്കഥയില്‍ തന്നെയായിരുന്നു. തൃശൂരിലെ അത്താണിയിലുള്ള മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കുടുക്കിയത്. കേസില്‍ താന്‍ കുടുങ്ങില്ലെന്ന് ഉറപ്പിച്ചായിരുന്നു വരവ്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നും. കാര്‍ണിവല്‍ ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിലെത്തിയ ദിലീപിനെ പൊലീസ് കുടുക്കി. അന്ന് മുതല്‍ ദിലീപിനെ ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിയും കണ്ടിട്ടില്ല.
ഓരോ ജാമ്യാപേക്ഷ വരുമ്പോഴും കാവ്യ പ്രതീക്ഷയിലായി. ആദ്യം രാംകുമാര്‍ എല്ലാ ഉറപ്പും കൊടുത്തു. എന്നാല്‍ അതിശക്തമായി തന്നെ പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തു. ഹൈക്കോടതിയും രാംകുമാറിന്റെ വാദങ്ങള്‍ തള്ളിയപ്പോള്‍ കാവ്യ തീര്‍ത്തും നിരാശയായി.
രണ്ട് റിമാന്‍ഡ് കാലം കഴിയുമ്പോള്‍ ദിലീപിന് ജാമ്യം കിട്ടുമെന്നായിരുന്നു ഏവരും കാവ്യയെ പറഞ്ഞു വിശ്വസിപ്പിച്ചത്. അതിന് അപ്പുറത്തേക്ക് പോകില്ലെന്നും സിനിമയിലെ ഉന്നതര്‍ ഇടപെടല്‍ നടത്തുമെന്നും അറിയിച്ചു.
രാമന്‍പിള്ള അഭിഭാഷകനായി എത്തിയപ്പോള്‍ കാവ്യ ഏറെ പ്രതീക്ഷിച്ചു. നിഷാല്‍ ചന്ദ്രയുമായുള്ള വിവാഹ മോചനക്കേസില്‍ എതിര്‍ഭാഗത്തിന്റെ വക്കീലായിരുന്നു രാമന്‍പിള്ള. അന്ന് തന്നെ ഈ അഭിഭാഷകന്റെ മികവ് കാവ്യ തിരിച്ചറിഞ്ഞിരുന്നു.
എന്ത് വിലകൊടുത്തും ദിലീപിനെ രാമന്‍പിള്ള രക്ഷിക്കുമെന്ന് തന്നെ കാവ്യ കരുതി. വാദമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ലഭിച്ച പിന്തുണയുമെല്ലാം പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി. എന്നാല്‍ ഒന്നും എവിടേയും എത്തിയില്ല. വീണ്ടും ജാമ്യം നിഷേധിച്ചു.

ഇനി സുപ്രീംകോടതിയില്‍ പോകണം. എന്നാല്‍ പീഡനക്കേസില്‍ സുപ്രീംകോടതിയുടെ നിലപാട് കടുകട്ടിയാണ്. സെലിബ്രിറ്റികള്‍ക്ക് പ്രത്യേകിച്ച് ജാമ്യം അനുവദിക്കാറില്ല. അതുകൊണ്ട് കൂടിയാണ് ഇന്ന് ജാമ്യം നിഷേധിച്ചെന്ന് അറിഞ്ഞപ്പോള്‍ കാവ്യ പൊട്ടിക്കരഞ്ഞത്.
ആര്‍ക്കും ദിലീപിന്റെ ഭാര്യയെ നിയന്ത്രിക്കാനായില്ല. മകള്‍ മീനാക്ഷിയും കടുത്ത വിഷമത്തിലാണ്. അച്ഛനെ കണ്ടിട്ട് അമ്പത് ദിവസത്തിലേറെയായി. ജയിലിലേക്ക് വരരുതെന്ന് അച്ഛന്‍ പറഞ്ഞിട്ടുള്ളതിനാല്‍ അങ്ങോട്ടും പോകാനാകുന്നില്ല. ദിലീപിന്റെ അമ്മ ആലുവ ജയിലിലേക്ക് പോയപ്പോള്‍ മീനാക്ഷിയും ഒപ്പമിറങ്ങിയതാണ്.
എന്നാല്‍ അച്ഛന്റെ കടുത്ത നിലപാട് തടസ്സമായി. കാവ്യയും ജയിലിലെത്തി ഭര്‍ത്താവിനെ കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കഴിയുന്നില്ല. ഫോണില്‍ ഭാര്യയേയും മകളേയും വിളിക്കാന്‍ ദിലീപിന് കഴിയും. ഈ അവസരം ഉപയോഗിക്കാറുമുണ്ട്. അമ്മയുമായും സംസാരിക്കുന്നു. ഇത് മാത്രമാണ് കുടുംബവുമായി ദിലീപിനെ അടുപ്പിച്ചു നിര്‍ത്തുന്ന ഏക ആശയ വിനിമയ മാര്‍ഗ്ഗം.

മകളോട് പഠിത്തത്തില്‍ ശ്രദ്ധിക്കണമെന്നുള്ള ഉപദേശം ദിലീപ് ജയിലില്‍ നിന്ന് നല്‍കാറുണ്ട്. അതിന് അപ്പുറം ഒന്നും പറയാറില്ല. തനിക്ക് സുഖമാണെന്നും ഉടന്‍ പുറത്തിറങ്ങുമെന്നും ദിലീപ് ആവര്‍ത്തിക്കുമായിരുന്നു. ജയിലില്‍ വ്രതമെടുക്കുന്നതും ശബരിമലയിലേക്ക് പോകാനുള്ള തീരുമാനവുമെല്ലാം ആത്മവിശ്വാസം കൂട്ടാനുള്ള തന്ത്രമായിരുന്നു.
എന്നാല്‍ ഇതെല്ലാം പൊളിയുകയാണ്. കാര്‍ണ്ണിവല്‍ ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രയിലെ ചതിയില്‍ ഒളിഞ്ഞിരുന്ന പ്രതിസന്ധി ഇപ്പോഴാണ് ദിലീപിന് മനസ്സിലാകുന്നത്. കാര്‍ണിവല്‍ ഗ്രൂപ്പുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ഗസ്റ്റ് ഹൗസില്‍ ദിലീപ് ഇടയ്ക്ക് താമസിക്കാറുമുണ്ടായിരുന്നുവത്രേ. എന്നാല്‍ പൊലീസും ഈ ഗ്രൂപ്പുമായുള്ള ബന്ധം ദിലീപ് അറിയാതെ പോയി. ഈ ചതിയാണ് ദിലീപിനെ കുടുക്കിയത്. ഇവിടേയ്ക്ക് ഒറ്റയ്ക്ക് എത്താനുള്ള ദിലീപിന്റെ തീരുമാനവും വിനയായി.
ചാലക്കുടിയിലെ ദിലീപിന്റെ ഡി സിനാമാസിന്റെ തൊട്ടടുത്ത മേഖലയിലാണ് ഈ ഗസ്റ്റ് ഹൗസ്. എല്ലാം തന്നില്‍ നിന്ന് മാറുന്നുവെന്ന് ദിലീപ് കരുതിയ സാഹചര്യത്തിലായിരുന്നു പൊലീസ് തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയത്. കേസിലെ ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് ചില പൊലീസുകാര്‍ ദിലീപിനെ സമീപിച്ചു.
ഇത് സത്യസന്ധമായ ഇടപെടലാണെന്ന് ജനപ്രിയ നായകന്‍ കരുതി. ഇതിന് പൊലീസ് ഉദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചത് ദിലീപിന്റെ കൂടി സൗകര്യമുള്ള ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസായിരുന്നു. ആരുടേയും കണ്ണില്‍പ്പെടാതെയുള്ള ചര്‍ച്ചയായിരുന്നു ലക്ഷ്യമിട്ടത്. കാവ്യാ മാധവന്റെ ചോദ്യം ചെയ്യല്‍ ഒഴിവാക്കിക്കുകയായിരുന്നു ലക്ഷ്യം.
ദിലീപിനെ ആദ്യം പൊലീസ് പതിമൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം പല സിനിമാക്കാരേയും ചോദ്യം ചെയ്തു. ഇതോടെ കാവ്യയിലേക്ക് അന്വേഷണം എത്തുമെന്ന സൂചന ലഭിച്ചു. ഈ സാഹചര്യത്തിലാണ് കാര്‍ണ്ണിവലിലേക്ക് ഒത്തുതീര്‍പ്പിന് ദിലീപ് പോയത്.

ദിലീപ് എത്തുന്നതിന് മുമ്പ് തന്നെ ഗസ്റ്റ് ഹൗസിലെ മറ്റ് മുറികളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ഇത്. പറഞ്ഞതു പോലെ ഗസ്റ്റ് ഹൗസിലെത്തിയ ദിലീപിന്റെ ശ്രദ്ധയില്‍ ഇതൊന്നും പെട്ടില്ല. പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ചര്‍ച്ചയക്കിടെ എല്ലാം മാറിമറിഞ്ഞു. ഒത്തു തീര്‍പ്പ് ചര്‍ച്ച ചോദ്യം ചെയ്യലായി. അപ്രതീക്ഷിതമായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രത്യക്ഷരായി. വിഡീയോ കോണ്‍ഫറന്‍സിലൂടെ ഡിജിപി ലോക്നാഥ് ബെഹ്റയുമെത്തി. സിബിഐ സ്റ്റൈലില്‍ പൊലീസ് ഒരുക്കിയ കുടുക്ക് താരത്തെ തളര്‍ത്തി. രണ്ട് ദിവസത്തിന് ശേഷമാണ് ദിലീപിനെ കസ്റ്റഡിയില്‍ എടുത്ത കാര്യം പുറംലോകം അറിഞ്ഞത്.
ഇതോടെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസില്‍ നിന്ന് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് മാറ്റി. അവിടെ നിന്ന് മജിസ്ട്രേട്ടിന്റെ വീട്ടിലേക്കും. പിന്നെ ആലുവ സബ് ജയിലിലേക്കും. സുരക്ഷാ കാരണങ്ങളാല്‍ റിമാന്‍ഡ് കഴിയുമ്പോള്‍ പോലും ദിലീപിനെ കോടതിയില്‍ കൊണ്ടു വരുന്നില്ല. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി നടപടികളില്‍ താരത്തെ പങ്കെടുപ്പിക്കുന്നത്. ഇനി പള്‍സര്‍ സുനിയുടെ രഹസ്യ മൊഴി നല്‍കലുണ്ട്. ഇതും ദിലീപിന് നിര്‍ണ്ണായകമാണ്. വമ്പന്‍ സ്രാവിനേയും മാഡത്തേയും പള്‍സര്‍ വെളിപ്പെടുത്തിയാല്‍ അതും കൂടുതല്‍ കുരുക്കായി മാറും. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പ്രതിസന്ധിയിലാണ് ദിലീപും കുടുംബവും.

കേസില്‍ കാവ്യയെ അറസ്റ്റ് ചെയ്യാനും പ്രതിചേര്‍ക്കാനും സാധ്യത ഏറെയാണ്. പള്‍സര്‍ സുനിക്ക് കാവ്യയുമായുള്ള അടുപ്പം പൊലീസ് തിരിച്ചറിയുന്നുണ്ട്. ഇതും ദിലീപിനെ അലട്ടുന്ന പ്രധാന വിഷയമാണ്.
https://www.facebook.com/Malayalivartha
























