ഒരു എംപിയെ പോലും നല്‍കാതിരുന്നിട്ടും മോഡി കേരളത്തിന് വില കല്‍പിച്ചു; അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രസഹമന്ത്രി; മോഡിയുടെ മതേതരത്വ മുഖത്തില്‍ കൈയ്യടിച്ച് മലയാളികള്‍

അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രസഹമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. കേരളത്തെ സംബന്ധിച്ച് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. ഒരു എംപിയെപ്പോലും നല്‍കിയില്ലെങ്കിലും വികസനത്തില്‍ കേരളത്തേയും മോഡി മറന്നില്ല. മോഡിയുടെ ഓണ സമ്മാനമായി മാറി ഇത്.
കേന്ദ്രമന്ത്രിസഭയില്‍ അംഗമായിരുന്ന നാലു മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് റാങ്കോടെ മന്ത്രിസഭാ പുനഃസംഘടനയില്‍ സ്ഥാനക്കയറ്റം ലഭിക്കും. സഹമന്ത്രി പദവയില്‍നിന്നു നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ ക്യാബിനറ്റ് പദവിയോടെ മന്ത്രിയാകും.
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടു പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ കേരളത്തില്‍നിന്ന് മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനവും ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, നിയുക്ത മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വസതിയില്‍ കൂടിക്കാഴ്ച നടത്തി. പത്തരയ്ക്കു രാഷ്ട്രപതി ഭവനിലാണു സത്യപ്രതിജ്ഞ.
നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണു മോദി സര്‍ക്കാരില്‍ കേരളത്തിനും ആദ്യ പ്രതിനിധിയെ ലഭിച്ചത്. കണ്ണന്താനം ഉള്‍പ്പെടെ ഒന്‍പത് പുതിയ മന്ത്രിമാര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. ആരെയൊക്കെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് അമിത് ഷാ മോദിയെ കാണാനെത്തിയത്.
അശ്വനി കുമാര്‍ ചൗബെ (ബിഹാര്‍), ശിവ് പ്രതാപ് ശുക്ല (ഉത്തര്‍പ്രദേശ്), വീരേന്ദ്ര കുമാര്‍ (മധ്യപ്രദേശ്), അനന്തകുമാര്‍ ഹെഗ്‌ഡെ (കര്‍ണാടക), രാജ് കുമാര്‍ സിങ് (ബിഹാര്‍), ഹര്‍ദീപ് സിങ് പുരി (മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാന്‍), സത്യപാല്‍ സിങ് (ഉത്തര്‍പ്രദേശ്) എന്നിവരാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിനു പുറമെയുള്ള പുതിയ മന്ത്രിമാര്‍.
അതേസമയം, ജെഡിയു, ശിവസേന അംഗങ്ങള്‍ മന്ത്രിസഭയിലേക്കു വരുമെന്ന് ശക്തമായ സൂചനകളുണ്ടായിരുന്നെങ്കിലും, അന്തിമ ഘട്ടത്തില്‍ ഈ നീക്കം ഉപേക്ഷിച്ചതായാണു വിവരം. മന്ത്രിമാരുടെ വകുപ്പുമാറ്റം സംബന്ധിച്ചും അഭ്യൂഹങ്ങള്‍ ശക്തമാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന മോദി–അമിത് ഷാ കൂടിക്കാഴ്ചയിലേക്കു കേന്ദ്രമന്ത്രിയും മുന്‍ ബിജെപി അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിയെ വിളിച്ചുവരുത്തിയത് ഊഹാപോഹങ്ങള്‍ക്കു കാരണമായി. ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി മനോഹര്‍ പരീക്കര്‍ രാജിവച്ച പ്രതിരോധമന്ത്രി പദം ഗഡ്കരിക്കു ലഭിക്കുമെന്ന് സൂചനയുണ്ട്.
അതിനിടെ, വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പേരും ഇതേ സ്ഥാനത്തേക്കു പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഗഡ്കരിക്ക് റെയില്‍വേ വകുപ്പു ലഭിക്കാനുള്ള സാധ്യതയും ചര്‍ച്ചയിലുണ്ട്. അഴിച്ചുപണിക്കു മുന്നോടിയായി സഹമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, സഞ്ജയ് കുമാര്‍ ബല്യന്‍, ഭഗന്‍ സിങ് കുലസ്‌തെ, മഹേന്ദ്രനാഥ് പാണ്ഡെ എന്നിവര്‍ രാജിവച്ചിരുന്നു.
https://www.facebook.com/Malayalivartha
























