കടകംപള്ളിക്ക് യാത്രാവിലക്ക്; മോദിക്ക് പിണറായിയുടെ കത്ത്

കടകംപള്ളി സുരേന്ദ്രൻ യുഎന്‍ എജന്‍സിയായ ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ യോഗത്തില്‍ പങ്കെടുക്കാൻ കേന്ദ്രത്തോട് അനുമതി തേടിയിരുന്നു. ഈ മാസം 11 മുതല്‍ 16 വരെയാണ് യോഗം. കേരളത്തില്‍ നിന്നുള്ള സംഘത്തെ നയിക്കേണ്ടത് കടകംപള്ളിയായിരുന്നു. കേരളത്തില്‍ നിന്നുള്ള മൂന്നംഗ സംഘത്തെ മന്ത്രിയായിരുന്നു നയിക്കേണ്ടിയിരുന്നത്. ഇന്ത്യയില്‍ നിന്നു പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച ഏക മന്ത്രിയും കടകംപള്ളിയാണ്. എന്നാല്‍ കാരണം ബോധിപ്പിക്കാതെ കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.
ചൈന യാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. സംസ്ഥാന മന്ത്രിക്ക് അനുമതി നിഷേധിച്ചത് നിരാശാജനകമാണെന്നും മുഖ്യമന്ത്രി മോദിക്കുള്ള കത്തില്‍ പറയുന്നു. ചൈന സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി തിരിച്ചെത്തിയതിനു പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള മന്ത്രിക്ക് യാത്രാനുമതി നിഷേധിക്കുന്നത്.
കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരം ഇതു വഴി നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ടൂറിസം മേഖല വികസിപ്പിക്കാന്‍ ലഭിക്കുന്ന ഒരു അവസരം എന്ന നിലയിലാണ് പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഉത്തരവാദ ടൂറിസം വികസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാന്‍ ലഭിക്കുന്ന അവസരമാണ് കേന്ദ്ര തീരുമാനം വഴി നഷ്ടമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം അനുമതി നിഷേധത്തിനു പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചു. എന്നാല്‍ അനുമതി നിഷേധിച്ചതിനെ കുറിച്ച് അറിയില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.സംസ്ഥാന മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഉന്നതതലത്തിലാണ്. വിദേശ യാത്രകള്‍ക്ക് അനുമതി നല്‍കുന്നത് വിവിധ വശങ്ങള്‍ പരിശോധിച്ചാണെന്നും മന്ത്രാലയ വക്താവ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























