മുഹൂർത്ത സമയമായതോടെ കതിർമണ്ഡപത്തിൽ വരൻ വൈലന്റായി; പിന്നെ സംഭവിച്ചതോ ഇങ്ങനെ...

കതിർമണ്ഡപത്തിൽ വച്ച് വരൻ വൈലന്റായതോടെ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന വിതുര സ്വദേശികളുടെ വിവാഹം മുടങ്ങി. വിതുര പഞ്ചായത്തിലെ ഒരു കല്യാണ മണ്ഡപത്തിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. വരന്റെയും വധുവിന്റെയും താത്പര്യ പ്രകാരം ബന്ധുക്കൾ തമ്മിൽ ഒത്തുകൂടി ഉറപ്പിച്ച വിവാഹമായിരുന്നു. വിതുര സ്വദേശികളായ ഇരുവരും ബന്ധുക്കൾ കൂടിയാണ്.
വിവാഹത്തിന് കൃത്യസമയത്ത് തന്നെ വരനും വധുവും ബന്ധുക്കളുമായി എത്തി. മുഹൂർത്ത സമയമായതോടെ വരൻ കതിർ മണ്ഡപത്തിൽ കയറി ഇരുന്നു. വധു മണ്ഡപത്തിലേക്ക് എത്തിയതും വരൻ ക്ഷുഭിതനായി ബഹളംവയ്ക്കാൻ തുടങ്ങി. പിന്നീട് നിലവിളക്കും നിറപറയും പൂക്കളും വലിച്ചെറിഞ്ഞു. പൊടുന്നനെയുള്ള വരന്റെ ഭാവമാറ്റം കണ്ട് വധു പേടിച്ച് വിറച്ചു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കളും സുഹൃത്തുക്കളും അതേ അവസ്ഥയിലായിരുന്നു.
ഇതിനിടയിൽ വരന്റെയും വധുവിന്റെയും ബന്ധുക്കൾ എത്തി വരനെ ആശ്വസിപ്പിച്ചു. രംഗം ശാന്തമായ ശേഷം ഇരുവരുടെയും ബന്ധുക്കൾ ചേർന്ന് താലികെട്ട് നടത്താൻ തീരുമാനിച്ചെങ്കിലും വധു വിവാഹം വേണ്ടെന്ന് പറഞ്ഞു. പ്രശ്നം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. ഒടുവിൽ വിതുര എസ്.ഐയുടെ നേതൃത്വത്തിൽ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ ചർച്ച നടത്തുകയും വിവാഹം ഉപേക്ഷിക്കുകയും ചെയ്തു. ഇയാൾ പെട്ടെന്ന് ക്ഷുഭിതനാകാനുള്ള കാരണം വ്യക്തമല്ലെന്നും ബന്ധുക്കൾ അതേപ്പറ്റി ഒന്നും പറഞ്ഞില്ലെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha


























