ഗൂഢാലോചനക്കേസില്‍ കാവ്യാ മാധവൻ പ്രതിയാകും: മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കില്ലെന്ന് സൂചന

യുവ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും പ്രതിയാകുമെന്ന് ഉറപ്പായി. കാവ്യാ മാധവനോട് വീണ്ടും ചോദ്യം ചെയ്യലിന് വിധേയയാകാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു സൂചന. കാവ്യയുടെ സൗകര്യമനുസരിച്ചുള്ള സമയം ഈയാഴ്ച അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം കാവ്യയെ അറസ്റ്റ് ചെയ്യും. തെളിവ് നശിപ്പിക്കാന്‍ ദിലീപിനെ സഹായിച്ചുവെന്ന കുറ്റമാകും ചുമത്തുക. അതിനാല്‍ അറസ്റ്റ് ചെയ്താലും സ്റ്റേഷന്‍ ജാമ്യത്തില്‍ കാവ്യയെ വിട്ടയ്ക്കും. എന്നാല്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായ്ക്കെതിരെ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തുമെന്നാണ് സൂചന.
നടി ആക്രമണത്തിനിരയായ വീഡിയോ ദൃശ്യങ്ങള്‍ നശിപ്പിച്ചതില്‍ നാദിര്‍ഷായ്ക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്. ഇതിന് ശേഷമാകും നാദിര്‍ഷായ്ക്ക് എതിരെ ചുമത്തേണ്ട വകുപ്പുകളില്‍ തീരുമാനം ഉണ്ടാക്കുക. അതിനിടെ ഒക്ടോബറിന് മുമ്പ് തന്നെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അന്വേഷണ സംഘത്തിന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാവ്യയെ ചോദ്യം ചെയ്യുന്നതും ഡിജിപിയുടെ അനുമതിയോടെയാണ്. അതിനിടെ കാവ്യയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യേണ്ടി വരുമോ എന്ന സംശയം ചില കോണുകള്‍ ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിയമോപദേശവും പൊലീസ് തേടും.
മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന സുനിയുടെ അഭിഭാഷകരായ രാജു ജോസഫിന്റെയും പ്രതീഷ് ചാക്കോയുടെയും മൊഴികള്‍ പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നത്. കാവ്യയുടെ മൊഴിയെടുക്കല്‍ അതിന് ശേഷമേ ഉണ്ടാകൂവെന്നാണ് സൂചന. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും പൊലീസ് അറസ്റ്റ് ചെയ്യാന്‍ സാധ്യത ഏറെയാണ്. കേസില്‍ പൊലീസിനെ ഏറ്റവും കുഴപ്പിച്ചതും മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്തതായിരുന്നു. ഇത് ലഭ്യമാകുന്നതോടെ പ്രതികള്‍ക്കെതിരെ വ്യക്തമായ കുറ്റപത്രം സമര്‍പ്പിക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സംഭവത്തിന് ശേഷം മൊബൈല്‍ ഫോണ്‍ പ്രതീഷ് ചാക്കോയുടെ കൈവശം നല്‍കിയെന്നാണ് സുനി മൊഴി നല്‍കിയത്.
ചോദ്യം ചെയ്യലില്‍ പ്രതീഷും സഹ അഭിഭാഷകനായ രാജുവും അറസ്റ്റിന് വഴങ്ങി കുറ്റസമ്മതം നടത്തിയിരുന്നു. സാധാരണ നിലയില്‍ അഭിഭാഷകരുടെ ഭാഗത്തു നിന്നുണ്ടാകാത്ത ഇവരുടെ നീക്കം സംശയത്തോടെയാണ് പൊലീസ് വീക്ഷിക്കുന്നത്. ദിലീപ് അറസ്റ്റിലായെങ്കിലും ചോദ്യം ചെയ്ത് വിട്ടയക്കപ്പെട്ട നാദിര്‍ഷ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് തന്നെ നിര്‍ബന്ധിക്കുന്നുവെന്നും ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും നാദിര്‍ഷ ആരോപിച്ചിരുന്നു. നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന നാദിര്‍ഷ ആശുപത്രി വിട്ടാലുടന്‍ പൊലീസ് ചോദ്യം ചെയ്യും. ഈ മൊഴി കൂടി അടിസ്ഥാനപ്പെടുത്തിയാകും കാവ്യയെ ചോദ്യം ചെയ്യുക. കേസിലെ മാഡം കാവ്യയാണെന്നും എന്നാല്‍ ഗൂഢാലോചനയില്‍ കാവ്യയ്ക്ക് പങ്കില്ലെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു.
നാദിര്‍ഷ സഹകരിച്ചാല്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു വിട്ടയക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. അറസ്റ്റൊഴിവാക്കാന്‍ സാക്ഷിയാക്കുന്നതും പരിഗണിച്ചിരുന്നു. എന്നാല്‍ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നാദിര്‍ഷ കോടതിയെ സമീപിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പള്‍സര്‍ സുനി ജയിലില്‍നിന്നു ഫോണ്‍ ചെയ്ത വിവരം നാദിര്‍ഷ മറച്ചുവച്ചെന്നും കൈമാറിയ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തതു പൂര്‍ണമല്ലെന്നും എഡിറ്റ് ചെയ്തെന്നും അന്വേഷണസംഘം വ്യക്തമാക്കി. നടനും സംവിധായകനും, ദിലീപിന്റെ ഉറ്റസുഹൃത്തുമായ നാദിര്‍ഷയെ അറസ്റ്റ് ചെയ്യാനാവശ്യമായ എല്ലാ തെളിവുമുണ്ടെന്ന ഉറച്ചനിലപാടിലാണ് അന്വേഷണസംഘം. തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നു നാദിര്‍ഷയുടെ നിലപാട് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം നടക്കുമ്പോൾ പൊലീസ് ശക്തമായി എതിര്‍ക്കും.
കാവ്യാ മാധവനെതിരേയും തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതലാണ് നടന്‍ ദിലീപിന്റേയും കാവ്യ മാധ്യവന്റേയും എല്ലാ ഫോണുകളും പൊലീസ് ടേപ്പ് ചെയ്യാന്‍ തുടങ്ങിയത്. കാവ്യയുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും ദിലീപ് പലരോടും സംസാരിച്ച കാര്യങ്ങള്‍ ദിലീപിനെതിരെയുള്ള ശബ്ദിക്കുന്ന തെളിവുകളായി. കാവ്യയുടെ അച്ഛന്‍ മാധവന്‍ വിളിച്ചപ്പോള്‍ പോലും, 'അച്ഛാ.. ദിലീപിട്ടനല്ലച്ഛ. ദിലീപേട്ടനങ്ങനെ ചെയ്യില്ലച്ഛാ' എന്നായിരുന്നു കാവ്യയുടെ പ്രതികരണം. ഈ കോളുകളുടെ ശബ്ദരേഖ പൊലീസിന്റെ പക്കലുണ്ട്. പലപ്പോഴും അച്ഛനേയും അമ്മയേയും സഹോദരനോടും ഫോണില്‍ പൊട്ടിക്കരയുന്ന ശബ്ദരേഖയും പൊലീസിന്റെ പക്കലുണ്ട്. എന്നാല്‍ കാവ്യമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്റെ റിയയുമായുള്ള വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ' മാധവേട്ടാാ.. ' എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതല്‍ തെളിവുകളാണ്.
ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ദിലീപിന്റെ തറവാട് വീട്ടില്‍ സുനി എത്തുകയും, കാവ്യ ദിലീപിനെ ഫോണില്‍ ബന്ധപ്പെടുകയും പിന്നാലെ പണം നല്‍കുകയുമായിരുന്നു എന്നാണ് വിവരം. കോടതിയില്‍ കീഴടങ്ങുന്നതിന് തലേ ദിവസം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതിനും പൊലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. ഇക്കാര്യം ലക്ഷ്യയിലെ ജീവനക്കാര്‍ തന്നെ പൊലീസിന് മൊഴി നല്‍കിയിട്ടുമുണ്ട്. മാത്രമല്ല, ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങള്‍ ഹൈക്കോടതിയില്‍ രണ്ടാമത് ദിലീപിന്റെ ജാമ്യപേക്ഷ പരിഗണിച്ചപ്പോള്‍ മുദ്രവെച്ച കവറില്‍ ജസ്റ്റിസ്സ് സുനില്‍ തോമസിന്റെ സിംഗിള്‍ ബെഞ്ചിന് ഡിജിപി മഞ്ചേരി ശ്രീധരന്‍ നായര്‍ കൈമാറിയിരുന്നു.
അതായത്, ദിലീപിന്റെ ക്വട്ടേഷന്‍ 2013 ല്‍ ഏറ്റടുത്തതിന് ശേഷം ദിലീപുമായും ഇവരുടെ കുടുംബവുമായും പള്‍സര്‍ സുനി നിരന്തരമായി ബന്ധപ്പെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്ത് 60 ദിവസം പിന്നിടുമ്പോൾ , കുറ്റപത്രം പഴുതടഞ്ഞ രീതിയില്‍ തയ്യാറാക്കുകയാണ് അന്വേഷണ സംഘം. കഴിഞ്ഞ തവണ കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ മൊഴി നല്‍കിയത്. ഈ മൊഴിയാണ് കാവ്യയെ ഇപ്പോള്‍ തിരിഞ്ഞുകൊത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. നിര്‍ഭയമായി ചോദ്യങ്ങളെ നേരിടണമെന്നാണ് അഭിഭാഷകര്‍ കാവ്യയെ ഉപദേശിക്കുന്നത്. പ്രതിയാകാനോ, സാക്ഷിയാകാനോ സമ്മതിക്കരുത്.
പൊലീസിന്റെ ഭാഗത്തുനിന്ന് എന്തുപ്രകോപനമുണ്ടായാലും സമചിത്തതയോടെ ആലോചിച്ച് ഉത്തരം നല്‍കണമെന്നും ഉപദേശിച്ചു എന്നാണു വിവരം. എന്നാല്‍, സാങ്കേതികത്തെളിവുകള്‍ ആവശ്യത്തിന് ഉള്ളതിനാല്‍ കാവ്യ കള്ളമൊഴി നല്‍കിയാലും പൊലീസിനു പൊളിക്കാനാവും. എറണാകുളം സി.ജെ.എം. കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണു സുനിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. കാവ്യയെ പരിചയമുണ്ടെന്നും തന്നെ അറിയില്ലെന്നു നടി പറയുന്നതു ശരിയല്ലെന്നും നേരത്തേ സുനി പറഞ്ഞിരുന്നു. പണം തന്നു എന്നതല്ലാതെ മറ്റു കാര്യങ്ങള്‍ മാഡത്തിന് അറിയില്ലായിരുന്നെന്നു കുന്നംകുളം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇയാള്‍ വ്യക്തമാക്കിരുന്നു. പള്‍സറിനെ വര്‍ഷങ്ങളായി അറിയാമെന്നാണു ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ മൊഴിയും ഉണ്ട്. പള്‍സര്‍ കാവ്യയുടെ ഡ്രൈവറായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. അപ്പുണ്ണിയാണു പള്‍സറിനെ പരിചയപ്പെടുത്തിയത്. കാവ്യയുടെ ഫോണില്‍നിന്നു ദിലീപിനെ സുനി വിളിച്ചിട്ടുണ്ട്. ഇതു തെളിയിക്കാന്‍ പൊലീസിനു കഴിയും.
പള്‍സറിന്റെ മൊഴിയുടെ പശ്ചാത്തലത്തില്‍ കാവ്യയില്‍ നിന്ന് കുറ്റസമ്മതമാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. പൊലീസുകാരന്റെ ഫോണില്‍നിന്നു സുനി കാവ്യാമാധവന്റെ കടയിലേക്കു വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് പൊലീസുകാരനും സുനിക്കുവേണ്ടി കടയിലെ നമ്പറിൽ തന്റെ ഫോണില്‍നിന്നു വിളിച്ചിട്ടു കിട്ടിയില്ലെന്ന് മൊഴിനല്‍കിയിരുന്നു. ഇതെല്ലാം കാവ്യയ്ക്കും ദിലീപിനും എതിരായ തെളിവുകളാണ്. അറസ്റ്റ് ഒഴിവാക്കാന്‍ കാവ്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം കിട്ടാനിടയില്ല. ഇത് തള്ളിയാല്‍ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനും അന്വേഷണ സംഘം തയ്യാറാകും. അതുകൊണ്ട് തന്നെ അത്തരമൊരു നീക്കം കാവ്യ നടത്തില്ലെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























