ദിലീപിന് പിന്നാലെ കാവ്യയും ഗൂഢാലോചനയില്‍ അഴിക്കുള്ളിലായേക്കും; ദിലീപിനും കാവ്യയ്ക്കും നാദിര്‍ഷയ്ക്കുമൊപ്പം കേസില്‍ 16 പ്രതികള്‍

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായിട്ട് ഇന്നലെ രണ്ടുമാസം തികഞ്ഞു. യുവ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. നടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും പ്രതിയാകുമെന്ന് ഉറപ്പായി. തെളിവുകളുടെ അടിസ്ഥാനത്തിൽ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. നാദിര്‍ഷായുടെ ചോദ്യം ചെയ്യലിന് ശേഷമാകും ഇത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും കേസില്‍ പ്രതിയാകാനാണ് സാധ്യത. ഇവരെ മൂന്നു പേരേയും കേസില്‍ അവസാന പ്രതികളാക്കാനാണ് സാധ്യത. നടിയെ ആക്രമിച്ച കേസില്‍ മൊത്തം 16 പ്രതികളാകും ഉണ്ടാവുകയെന്നാണ് സൂചന.
ഇതില്‍ പള്‍സര്‍ സുനിയും കുറ്റകൃത്യത്തിന് ഒപ്പമുള്ളവരും ദിലീപും ഗൂഢാലോചന അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് വിചാരണ നേരിടേണ്ടി വരും. ബാക്കിയുള്ളവര്‍ക്ക് പ്രതികളെ സഹായിച്ചെന്ന കുറ്റത്തിനും നിയമനടപടി വരിക. അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങിയിരിക്കെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനും വേണ്ടി വന്നാല്‍ അറസ്റ്റിലേക്ക് തന്നെ നീങ്ങാനും പൊലീസ് തയ്യാറെടുക്കുന്നതായാണ് സൂചന. കേസില്‍ പ്രതിചേര്‍ക്കാനാണ് അറസ്റ്റ് ചെയ്യുക. കാവ്യയെ അറസ്റ്റ് ചെയ്താലും വിട്ടയ്ക്കാനും സാധ്യതയുണ്ട്. എന്നാല്‍ പീഡനത്തെ കുറിച്ചും കാവ്യയ്ക്ക് അറിയാമായിരുന്നുവെന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം കാവ്യയെ കുരുക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായി കാവ്യ മാറും. ചോദ്യം ചെയ്യല്‍ തന്നെയാണ് പ്രധാനം. കേസില്‍ മാഡത്തിന് വലിയ റോളുണ്ടായിരുന്നുവെന്ന് പൊലീസിന് തെളിവ് കിട്ടിയിട്ടുണ്ട്. കാവ്യയ്ക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് പള്‍സര്‍ പറഞ്ഞെങ്കിലും അന്വേഷണത്തില്‍ ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.
തന്നെ അറിയില്ലെന്ന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍ പൊലീസിന് മൊഴി നല്‍കിയത് കളവാണെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. കാവ്യാ മാധവന് തന്നെ വ്യക്തമായി അറിയാം. ഇല്ല എന്ന് പറയുന്നത് ശരിയല്ല. കാവ്യയുടെ പണം താന്‍ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്. എന്നാല്‍ നടി ആക്രമിച്ച സംഭവത്തില്‍ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ മൊഴിയില്‍ പകുതി മാത്രമേ പൊലീസ് വിശ്വസിക്കുന്നുള്ളൂ. നേരത്തെ ഓഗസ്റ്റ് 16ന് മുമ്പ് കേസിലെ വിഐപി മാഡത്തിന്റെ പേര് പുറത്ത് പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സുനി രണ്ടു മാസം കാവ്യയുടെ ഡ്രൈവറായി ജോലിചെയ്തിരുന്നുവെന്നാണ് പൊലീസിന് സൂചന ലഭിച്ചിരുന്നു. പള്‍സര്‍ സുനി നല്‍കിയ മൊഴിയില്‍ താന്‍ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സുനിലിനെ അറിയില്ലെന്നായിരുന്നു കാവ്യ നല്‍കിയ മൊഴി.
ഡ്രൈവറായി എത്തിയിട്ടുണ്ടെങ്കില്‍ കാവ്യാ മാധവന്‍ പള്‍സര്‍ സുനിയെ നിരവധി തവണ കണ്ടിരിക്കണമെന്നാണ് പൊലീസിന്റെ നിഗമനം. എന്നിട്ടും സുനിയെ അറിയില്ലെന്ന് കാവ്യ പറഞ്ഞത് എന്തുകൊണ്ടാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ദിലീപും കാവ്യാ മാധവനും ഒരുമിച്ചഭിനയിച്ച പിന്നെയും എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് കാവ്യ, പള്‍സര്‍ സുനിയെ കാണുന്നത്. കാവ്യ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായി എത്തിയത് പള്‍സറായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചനകള്‍. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന തെളിവുകള്‍ പൊലീസിന് കിട്ടിയത്. ഇത് സ്ഥിരീകരിക്കാന്‍ പള്‍സറിനേയും പൊലീസ് വീണ്ടും ചോദ്യം ചെയ്യാനാണ് സാധ്യത.
പള്‍സര്‍ സുനി നടിയെ ആക്രമിക്കുമ്പോൾ കാറിനുള്ളില്‍ നിന്ന് വിളിച്ചത് കാവ്യയെ ആയിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിച്ചു കഴിഞ്ഞുവെന്നാണ് സൂചന. ഇത്തരമൊരു തെളിവ് പൊലീസിന് കിട്ടിയിട്ടുണ്ടെങ്കില്‍ അത് കാവ്യയ്ക്ക് ഊരാക്കുടുക്കാകും. ഇത്തരത്തിലൊരു തെളിവും നാദിര്‍ഷായ്ക്കെതിരേയോ അപ്പുണ്ണിക്കെതിരേയോ കിട്ടിയിട്ടില്ല. ഇരുവരും ദിലീപിനെ സഹായിക്കുക മാത്രമാണ് ചെയ്തത്. അതും സംഭവത്തിന് ശേഷമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. നാദിര്‍ഷായുടെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. കാവ്യയെ കുടുക്കാനുള്ള തെളിവുകള്‍ നാദിര്‍ഷായില്‍ നിന്ന് കിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷ. ഇതെല്ലാം വിശകലനം ചെയ്താകും കാവ്യയുടെ കാര്യത്തില്‍ തീരുമാനം എടുക്കുക.
നേരത്തെ പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇത് തെറ്റെന്ന് പൊലീസ് പറയുന്നു. നടി ആക്രമിക്കപ്പെട്ടതിന് ശേഷം കാവ്യയുടേയും ദിലീപിന്റേയും ഫോണുകള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇതില്‍ നിന്നും ദിലീപ് നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ആരോടൊക്കെ സംസാരിച്ചുവെന്നത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാവ്യയുടെ സഹോദരന്‍ മിഥുന്‍ മാധവന്റെ വിവാഹത്തില്‍ പള്‍സര്‍ പങ്കെടുത്തതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ദിലീപിന്റെ നിര്‍ദ്ദേശപ്രകാരം പള്‍സര്‍ സുനിക്ക് കാവ്യ 25,000 രൂപ നല്‍കിയതാണ് മറ്റൊരു തെളിവ്. കാറില്‍ നിന്നുള്ള ഫോണ്‍ വിളിയില്‍ സ്ഥിരീകരണമുള്ളതു കൊണ്ട് തന്നെ ഈ തുക നല്‍കലും കേസില്‍ വഴിത്തിരവാകും. ഇത് കൂടാതെ കാവ്യയുടെ പല യാത്രകളിലും പള്‍സര്‍ സുനി ഡ്രൈവറായി പോയിരുന്നതിനും പൊലീസിന് തെളിവ് ലഭിച്ചു.
പൊലീസുകാരന്‍ മുഖേന പള്‍സര്‍, കാവ്യയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതാണ് കുരുക്കാകുന്ന മറ്റൊരു ഘടകം. ഇക്കാര്യങ്ങളെല്ലാം കാവ്യയെ കുടുക്കും. കാവ്യയെ ചോദ്യം ചെയ്തു കഴിഞ്ഞാല്‍ ദിവസത്തിനുള്ളില്‍ തെളിവെല്ലാം കൂട്ടിയിണക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. ഇതോടെ ദിലീപിന് ജാമ്യം നിഷേധിക്കാന്‍ പൊലീസിന് പുതുവാദം ഉയര്‍ത്തുകയും ചെയ്യാം. എന്നാല്‍ കാവ്യയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യണമോ എന്ന കാര്യത്തില്‍ പൊലീസിന് ഇനിയും തീരുമാനം എടുക്കാനായിട്ടില്ല.കാവ്യയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചാല്‍ അത് ദിലീപിന് ജാമ്യം കിട്ടാനുള്ള പഴുതാകുമോ എന്ന സംശയം പൊലീസിലെ ചിലര്‍ക്കുണ്ട്. ഇതെല്ലാം കണക്കിലെടുത്താകും കാവ്യയുടെ കാര്യത്തില്‍ തീരുമാനം എടുക്കുക.
https://www.facebook.com/Malayalivartha

























